കാറപകടത്തിൽ മരിച്ച മകന് അന്ത്യചുംബനം നൽകുവാൻ പോലും കഴിയാത്തവിധം അവസ്ഥയിലായിരുന്നു ബേബി. അപകടത്തിൽ പരുക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും കർഷകസംഘം ജില്ലാ സെക്രട്ടറിയുമായ പണിക്കൻകുടി ഞാറക്കുളം എൻ.വി. ബേബിയെ ഇന്നലെ രാവിലെ എട്ടിനാണ് കോതമംഗലം ധർമഗിരി ആശുപത്രിയിൽ കൊണ്ടുവന്നത്.
പോസ്റ്റ്മോർട്ടത്തിനുശേഷം ധർമഗിരി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മകൻ മഞ്ജുഷിന്റെ മൃതദേഹം പണിക്കൻകുടിയിലേക്കു കൊണ്ടുപോകുന്നതിനു തൊട്ടുമുൻപായിരുന്നു ബേബിയെ മരുമകൻ ഗോഡ്സി, സഹോദരീപുത്രൻ അനീഷ് എന്നിവർ ചേർന്നു കോതമംഗലത്ത് എത്തിച്ചത്.
അകാലത്തിൽ വേർപിരിഞ്ഞ ഏകമകന് അന്ത്യചുംബനം നൽകാനാവാതെ സ്ട്രെച്ചറിൽ കിടന്നു കണ്ണീർ പൊഴിക്കാനേ ബേബിക്കു കഴിഞ്ഞുള്ളു. പിന്നീട് മകന്റെ കവിളിൽ തലോടി വിതുമ്പി. യാത്രപിരിയുന്നതിനു മുൻപ് ബന്ധുക്കൾ സ്ട്രെച്ചറുയർത്തി മഞ്ജുഷിന്റെ മൃതദേഹം ബേബിയുടെ മുഖത്തോട് അടുപ്പിച്ചാണ് അന്ത്യചുംബനത്തിന് അവസരം ഒരുക്കിയത്.
ബേബിയെ വീണ്ടും രാജഗിരി ആശുപത്രിയിലേക്കു കൊണ്ടുപോയി. അപകടത്തിൽ സാരമായ പരുക്കേറ്റ് അതേ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ബേബിയുടെ ഭാര്യ ആൻസിയെ മകന്റെ വിയോഗം അറിയിച്ചിട്ടില്ല. മഞ്ജുഷിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പണിക്കൻകുടി ഗ്രാമം മുഴുവൻ ഞാറക്കുളം വീട്ടിലേക്ക് ഒഴുകിയെത്തി. ഒന്നരവയസ്സുള്ള മകൻ സാൻജോ, ഭാര്യ അനീറ്റ എന്നിവരുടെ വേദന നാടിന്റെ നൊമ്പരമായി.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന മഞ്ജുഷ്, വിദേശ സന്ദർശനത്തിനു ശേഷം മടങ്ങിയെത്തിയ പിതാവ് ബേബിയെയും മാതാവ് ആൻസിയെയും നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു പണിക്കൻകുടിയിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുന്നതിനിടയിലാണ് അപകടം. മന്ത്രി എം.എം. മണി, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എസ്.രാജേന്ദ്രൻ, സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.