രാജ്യാന്തര ഫുട്ബാൾ താരം സി.കെ വിനീതിന് ജോലി നഷ്ടമായി. മതിയായ ഹാജർ ഇല്ലെന്ന കാരണത്താൽ വിനീതിനെ ഏജീസ് ഓഫിസ് പിരിച്ചു വിട്ടു. അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ഓഡിറ്ററായിരുന്നു വിനീത്. കളിനിർത്തിയിട്ട് ഓഫീസിലിരിക്കാനില്ലെന്നും, നിയമ നടപടിക്കില്ലെന്നും വിനീത് മനോരമ ന്യൂസിനോട് പറഞ്ഞു.
നാലര വർഷം മുൻപാണ് താരം ജോലിയിൽ പ്രവേശിച്ചത്. ദേശീയ ടീമിൽ ഇടം നേടുകയും ഐ.എസ്.എല്ലിൽ മികച്ച പ്രകടനം നടത്തുകയും ചെയ്ത വിനീതിന് കളിത്തിരക്ക് മൂലം ഓഫീസിലെത്താൻ കഴിഞ്ഞിരുന്നില്ല. സ്പോട്സ് ക്വാട്ടയിൽ ജോലി നേടിയിട്ടും ഏജീസ് ഓഫീസ് വിനീതിന് ആ പരിഗണന നൽകിയില്ല. കളിനിർത്തിയിട്ട് ഓഫീസിലിരിക്കാനില്ലെന്ന് വിനീത് മനോരമ ന്യൂസിനോട് പറഞ്ഞു.
വിനീതിനെ പിരിച്ചുവിടാനുള്ള നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കായിക മന്ത്രി എ.സി. മൊയ്തീൻ സി.എ.ജിക്ക് കത്തയച്ചിരുന്നു. എന്നാൽ അത് ഫലം കണ്ടില്ല.ഫെഡറേഷൻ കപ്പ് സെമി മത്സരത്തിനായി ഒഡീഷയിലാണ് ബംഗലൂരു എഫ് സി താരമായ വിനീത്.