മന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ച് കേരളകോൺഗ്രസ് ബി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള. പാർട്ടിക്ക് മന്ത്രിസ്ഥാനത്തിന് അർഹതയുണ്ടെന്ന് ബാലകൃഷ്ണപിള്ള മനോരമ ന്യൂസിനോട് പറഞ്ഞു. കേരള കോൺഗ്രസ് ബിയെ ഇടതുമുന്നണിയി ലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്യാബിനറ്റ് റാങ്കോടെ ആർ.ബാലകൃഷ്ണപിള്ളയ്ക്ക് മുന്നാക്ക സമുദായവികസന കോർപറേഷൻ ചെയർമാൻസ്ഥാനം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചതിന് പിന്നാലെയാണ് അദ്ദേഹം പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്.
ഫോർവേഡ് ബ്ലോക്കിന് പോലും യു.ഡി.എഫിൽ പ്രവേശനം കിട്ടുന്നകാലത്ത് കേരള കോൺഗ്രസ് ബിയ്ക്ക് ഇടതുമുന്നണി അംഗത്വവും നൽകണം. മുന്നാക്കവികസന കോർപറേഷൻ ചെയർമാൻ എന്നനിലയിൽ തനിക്ക് ശമ്പളമോ ഔദ്യോഗിക വസതിയോ വേണ്ട. അത്യാവശ്യത്തിനുമാത്രം സ്റ്റാഫ് മതി.
എതിർപ്പുകളില്ലാതെ ബാലകൃഷ്ണപിള്ളയ്ക്ക് മുന്നാക്കവികസന കോർപറേഷൻ ചെയർമാൻ പദവി ലഭിച്ചെങ്കിലും കെ.ബി.ഗണേഷ്കുമാറിന്റെ മന്ത്രിപദവിയും പാർട്ടിയുടെ മുന്നണി പ്രവേശവും ഒട്ടും സുഗമമാകില്ല. സി.പി.ഐയുടെ മാത്രമല്ല, ഇടമലയാർ കേസു നടത്തി പിള്ളയെ ജയിലിലാക്കിയ വി.എസ് അച്യുതാനന്ദന്റെ നിലപാടും ഇക്കാര്യത്തിൽ പ്രധാനമാണ്.