കണ്ണൂര്‍, ഏഴിമല നാവിക അക്കാദമിയിലെ മാലിന്യ പ്ലാന്‍റ് പ്രവര്‍ത്തിയ്ക്കുന്നത് പ്രത്യേക അനുമതിയില്ലാതെയെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. അക്കാദമി പ്രവര്‍ത്തിയ്ക്കാനുള്ള അനുമതി മാത്രമേ നല്‍കിയിട്ടുള്ളൂ എന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെന്നൈ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. അങ്ങനെയെങ്കില്‍ പ്ലാന്‍റ് മാറ്റി സ്ഥാപിയ്ക്കേണ്ടതല്ലേ എന്ന് ഹരിത ട്രൈബ്യൂണല്‍ അക്കാദമിയോട് ആരാഞ്ഞു.
1995ലാണ് ഏഴിമല നാവിക അക്കാദമിയ്ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ഒസി നല്‍കിയത്. അക്കാദമിയ്ക്കുള്ള പ്രവര്‍ത്തനാനുമതി മാത്രമാണ് ഇത്. മാലിന്യ പ്ലാന്‍റിന് പ്രത്യേകം അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍ അനുമതി തേടാതെയാണ് അക്കാദമി പ്ലാന്‍റ് സ്ഥാപിച്ചതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. പ്ലാന്‍റില്‍ നിന്ന് കക്കൂസ് മാലിന്യം ചോരുന്നുവെന്ന പ്രദേശവാസികളുടെ പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് പ്രത്യേക അനുമതിയ്ക്കായി അക്കാദമി ഓണ്‍ലൈന്‍ മുഖേന അപേക്ഷ നല്‍കിയത്. ഇത് പരിഗണനയിലാണെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി. അങ്ങനെയെങ്കില്‍ പ്ലാന്‍റ് മാറ്റി സ്ഥാപിയ്ക്കേണ്ടതല്ലേ എന്നായിരുന്നു ട്രൈബ്യൂണലിന്‍റെ ചോദ്യം.
എന്നാല്‍ പ്ലാന്‍റിന് ചോര്‍ച്ചയുണ്ടെന്ന് തെളിഞ്ഞിട്ടില്ലെന്ന് അക്കാദമി വാദിച്ചു. ഇക്കാര്യം പരിശോധിച്ച് വരികയാണ്. പ്ലാന്‍റില്‍ നിന്നുള്ള ചോര്‍ച്ചയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ബോധ്യപ്പെട്ടാല്‍ നടപടി സ്വീകരിയ്ക്കുമെന്നും ഇവര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണ്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് സംസ്ഥാനവും അറിയിച്ചു. ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി. കേസ് ജൂലൈ ഏഴിന് വീണ്ടും പരിഗണിയ്ക്കും.