സർക്കാർ ആശുപത്രികളിലെ നേത്രരോഗ വിഭാഗത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ. പ്രാഥമിക നേത്രപരിശോധകരുടെ ഒഴിവുകൾ നികത്താത്തതാണ് കാരണം. ഇതോടെ സർക്കാരിന്റെ അന്ധതാനിവാരണ പ്രവർത്തനങ്ങളും താളം തെറ്റി. സംസ്ഥാനത്തെ ഏകസർക്കാർ കണ്ണാശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. പ്രതിദിനം ആയിരത്തിലേറെ രോഗികൾ ചികിത്സതേടിയെത്തുന്നു. എന്നാൽ ഇവിടെയുള്ളത് പത്ത് പ്രാഥമിക നേത്രപരിശോധകർ മാത്രം.
അതായത് അഞ്ചുമണിക്കൂറിൽ ഒരു പ്രാഥമിക നേത്രപരിശോധകന് നോക്കേണ്ടത് നൂറിലധികം രോഗികളെ. നേത്രരോഗവിദഗ്ധൻ രോഗികളെ പരിശോധിക്കുന്നതിന് മുൻപ് പ്രാഥമിക പരിശോധന നടത്തുന്നത് ഒപ്ടോമെട്രിസ്റ്റുകളാണ്. തിമിരം നിർണയിച്ച് രോഗികളെ ശസ്ത്രക്രിയക്ക് നിർദ്ദേശിക്കുക, കണ്ണട നിർദ്ദേശിക്കുക, നേത്ര വൈകല്യങ്ങൾ കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യുക, സ്കൂൾ കുട്ടികളിൽ പരിശോധന നടത്തുക തുടങ്ങി ഒരുപാടുദൗത്യങ്ങളുള്ളവർ.
തിരുവനന്തപുരത്തെ കണ്ണാശുപത്രിയിൽ 25 നേത്രരോഗ വിദഗ്ധരുണ്ട്. എന്നാൽ 50 പ്രാഥമികനേത്രപരിശോധകരെങ്കിലും വേണ്ടിടത്തുള്ളത് പത്തുപേരും. സംസ്ഥാനത്തെ ജില്ലാ, താലൂക്ക്, കമ്യൂണിറ്റി ഹൽത്ത് സെന്ററുകളിലെ നേത്രരോഗവിഭാഗത്തിന്റെ അവസ്ഥയും സമാനമാണ്. ഒഴിവുള്ള തസ്തികകൾ ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തിട്ടുപോലുമില്ല. സീനിയർ ഒപ്റ്റോമെട്രിസ്റ്റകളുടെ തസ്തിക പല ജില്ലാ, താലൂക്ക് ആശുപത്രികളിലും ഒഴിഞ്ഞുകിടക്കുന്നു. കമ്യൂണിറ്റിഹെൽത്ത് സെന്ററുകളിൽ തസ്തിക സൃഷിടിക്കാനുള്ള തീരുമാനം ഇന്നും ഫയലിൽ ഉറങ്ങുന്നു.