ചങ്ങനാശേരി ഡിപ്പോയിലെ ഡ്രൈവർ പെരുന്ന മൈത്രി നഗർ നാൽപ്പതാംകളം കെ.പി.വിനോദ് കുമാറും കണ്ടക്ടർ പായിപ്പാട് മച്ചിപ്പള്ളി പള്ളിക്കച്ചിറ പുതുപ്പറമ്പിൽ ബിനു അപ്പുക്കുട്ടനും– അപസ്മാരം മൂർഛിച്ച് അവശനിലയിലായ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും ഇവരാണ്. സമൂഹത്തിനു മുഴുവൻ മാതൃകയായ അവരുടെ നന്മമനസ്സ് മലയാള മനോരമയിലൂടെ വായിച്ചറിഞ്ഞതോടെ നാടിന്റെ അഭിനന്ദനപ്രവാഹമാണ്.
പുലർച്ചെ ചങ്ങനാശേരിയിൽനിന്നു തിരുവനന്തപുരം ടെക്നോ പാർക്കിലേക്കും അവിടെ നിന്ന് അങ്കമാലിയിലേക്കും പോയി മടങ്ങുന്ന ബസിലായിരുന്നു രാത്രിയാത്രയ്ക്കിടെ കുഞ്ഞിന് അപസ്മാരബാധ കടുത്തത്. പ്രഥമശുശ്രൂഷ നൽകിയ ആശുപത്രിക്കു മുന്നിൽ ഒരു മണിക്കൂർ ബസ് കാത്തുകിടന്നു. തുടർന്ന് ഓട്ടോക്കൂലിയും നൽകി മെഡിക്കൽ കോളജിലേക്ക് അയച്ചു.
രാത്രി പത്തിന് എത്തേണ്ട ബസ് ചങ്ങനാശേരിയിൽ പുലർച്ചെ രണ്ടുമണിയോടെ എത്തിയതിനു കാരണം ഓഫിസറോടു വിശദീകരിച്ചെങ്കിലും മറ്റാരോടും പറഞ്ഞില്ല. മറ്റു യാത്രക്കാർ പറഞ്ഞാണു ‘മനോരമ’യിലൂടെ വാർത്ത പുറത്തുവന്നത്. വിനോദും ബിനുവും ഇതിനു പറയുന്നത് ഒരു കാരണം മാത്രം: ‘യാത്രക്കാർക്ക് എന്തു സംഭവിച്ചാലും സഹായിക്കണമെന്നുള്ള പ്രാഥമിക പാഠമാണു ഞങ്ങൾ ചെയ്തത്.’
ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കെഎസ്ആർടിസി ചെയ്തത്
ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കെഎസ്ആർടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ചെയ്തത് കേൾക്കൂ: ശനിയാഴ്ച രാത്രി 10 മണിയോടെ അങ്കമാലിയിൽനിന്നു ചങ്ങനാശേരിയിലേക്കു പുറപ്പെട്ട ബസ്. ഏഴു യാത്രക്കാരേ ബസിലുള്ളു. നാലു വയസ്സ് തോന്നിക്കുന്ന കുഞ്ഞുമായി മൂവാറ്റുപുഴയിൽനിന്നു ദമ്പതികൾ കയറി. കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും കുഞ്ഞ് അപസ്മാര ലക്ഷണം പ്രകടിപ്പിച്ചു തുടങ്ങി.
കണ്ടക്ടറും യാത്രക്കാരും വിവരം തിരക്കി. രോഗം മൂർച്ഛിച്ച കുഞ്ഞുമായി കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിലേക്കുള്ള പോകുകയാണ് അവർ. ടാക്സിക്കൂലി നൽകാനില്ലാത്തതിനാൽ ബസിൽ കയറിയതാണ്. അൽപംകൂടി കഴിഞ്ഞതോടെ കുഞ്ഞിന്റെ നില കൂടുതൽ വഷളായി. കണ്ടക്ടറും യാത്രക്കാരും ചേർന്നു പ്രഥമശുശൂഷ നൽകി. ഡ്രൈവർ ബസുമായി ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു. മോനിപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചു. മുക്കാൽ മണിക്കൂറോളം അത്യാഹിതവിഭാഗത്തിൽ ചെലവഴിച്ചു.
എന്നിട്ടു ദമ്പതികളെയും കുഞ്ഞിനെയും കയറ്റി വീണ്ടും ബസ് പുറപ്പെട്ടു. ഏറ്റുമാനൂരിൽ എത്തി കുട്ടികളുടെ ആശുപത്രിയിലേക്കു പോകാൻ ഓട്ടോറിക്ഷ വിളിച്ചുകൊടുത്തു. ഓട്ടോക്കൂലിയും നൽകി. ബസിന്റെ നമ്പരും കൂടുതൽ വിവരങ്ങളും കൃത്യമായി ലഭിക്കാത്തതിനാൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും പേരു വിവരങ്ങൾ ലഭ്യമായില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പഴ്സനേൽ സെക്രട്ടറിയും യാത്രക്കാരനുമായിരുന്ന എ.ആർ.സുരേന്ദ്രൻ പറയുന്നു.