കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എ.കെ.മണിക്ക് പാര്‍ട്ടിയുടെ കാരണം കാണിക്കല്‍ നോട്ടിസ്. ഉമ്മന്‍ ചാണ്ടിയുടെ മൂന്നാര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി. ശശി തരൂർ എം.പിക്കെതിരായ പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിന് കെ.പി.സി.സി വിശാല എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
ഉമ്മന്‍ ചാണ്ടിയല്ല രാഹുല്‍ ഗാന്ധി വന്നാലും പൊമ്പിളൈ ഒരുമൈ സമരപ്പന്തലില്‍ പോകില്ലെന്നായിരുന്നു എ.കെ.മണിയുടെ പരാമര്‍ശം. എന്തുകൊണ്ട് ഇത്തരം പരാമര്‍ശം നടത്തിയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്. ഇന്നലെ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗവും പ്രശ്നം ചർച്ചചെയ്തിരുന്നു.
സുനന്ദ പുഷ്കറിന്റെ മരണവുമായി ശശി തരൂരിനെ ബന്ധിപ്പിച്ചു കൊണ്ടുള്ള വാർത്ത രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് കെ.പി.സി.സി വിശാല എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. തരൂരിന് പൂർണപിന്തുണ നൽകാനും തീരുമാനിച്ചു. തരൂരിനെതിരായ പ്രചാരണത്തെ കെ.പി.സി.സി നേരിടുന്നില്ലെന്ന വിമർശനം ഇന്നലെ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ഉയർന്നിരുന്നു.
സംഘടനാതിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അംഗത്വവിതരണം 27ന് പൂർത്തിയാക്കും. 30ന് പ്രാഥമികപട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റിലാണ് ബൂത്ത് തല തിരഞ്ഞെടുപ്പ്. പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി ജൂൺ, ജൂലൈ മാസങ്ങളിൽ ബൂത്ത്തല കുടുംബയോഗങ്ങൾ വിളിക്കാനും തീരുമാനിച്ചു.