അരുമ മൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണത്തിന് അപ്രായോഗിക നിര്‍ദേശങ്ങളുമായി നിയമഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കം. രാജ്യത്തെ പെറ്റ് ഷോപ്പുകളുടെ നിയന്ത്രണമാണ് ലക്ഷ്യമെങ്കിലും ഒരു ജീവിയെപ്പോലും വളര്‍ത്താനാകാത്തവിധമാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്. ഓമനിച്ചു വളര്‍ത്തുന്ന വിദേശ പക്ഷിയിനങ്ങളില്‍ ഒന്നര ലക്ഷമോ അതിലേറെയോ വിലയുള്ള മൂല്യമേറിയ ഇനമായ മക്ഔ. വലുപ്പമേറിയ പക്ഷി ആയതുകൊണ്ടുതന്നെ അത്യാവശ്യം പറക്കാനുള്ള സൗകര്യം നല്‍കിയാണ് ഉടമകള്‍ ഇവയെ പാര്‍പ്പിക്കുന്നത്. എന്നാല്‍ പുതിയ പെറ്റ് ഷോപ്പ് റൂള്‍സ് പ്രകാരം പരിശോധനകന്‍റെ മനോധര്‍മംപോലെ ഇവയുടെ കൂടിന്‍റെ വലുപ്പം കുറവെന്ന് ആരോപിച്ച് നടപടിയെടുക്കാം.
ഇതേപോലെ മുഴുവന്‍ അരുമജീവികളുടെയും കൂടുകളുടെ അളവുകളിലെ അവ്യക്തത കൂടാതെ, വില്‍പന നടത്തണമെങ്കില്‍ പ്രതിവര്‍ഷം അയ്യായിരം രൂപയുടെ ലൈസന്‍സ്, അന്‍പത് പക്ഷികള്‍ക്ക് ഒരു ജീവനക്കാരന്‍ , ഓരോവിഭാഗത്തിലും വിദഗ്ധനായ ഡോക്ടറുടെ സേവനം, പരിശോധന നടത്താന്‍ എന്‍.ജി.ഒകള്‍ക്ക് അധികാരം തുടങ്ങി ഈ മേഖലയ്ക്ക് പൂര്‍ണമായും തിരിച്ചടി ആകുന്നവിധത്തിലാണ് പുതിയ ഭേദഗതി നീക്കം. രാജ്യത്തെ പെറ്റ് ഷോപ്പുകളെ നിയന്ത്രിക്കുന്നതിന്, മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തില്‍ വരുത്തുന്ന ഭേദഗതി പക്ഷേ പറഞ്ഞുവന്നപ്പോള്‍ , വളര്‍ത്തുന്നവരടക്കം പെറ്റ് ഷോപ്പുകളുടെ ഗണത്തിലായി.
വന്‍കിടക്കാരെ ഒഴിവാക്കിയാല്‍ പക്ഷി/മൃഗസംരക്ഷണം ഉപജീവനമാര്‍ഗമാക്കിയ ഒരുപാട് സ്ത്രീകളും, വിദ്യാര്‍ഥികളും മറ്റ് ചെറുകിട കര്‍ഷകരുമുണ്ട്. ഇവരെല്ലാം പ്രതിസന്ധിയിലാകും. മോഹവിലയുടെ ബലത്തില്‍ക്കൂടിയാണ് ഈ വ്യവസായം പിടിച്ചു നില്‍ക്കുന്നത്. അതും ഇല്ലാതാകും. നിലവിലെ ഭേദഗതി അതേപടി നടപ്പിലായാല്‍ വീട്ടില്‍ അലങ്കാര മല്‍സ്യങ്ങളെപ്പോലും വളര്‍ത്താനാകാത്ത സ്ഥിതിയുണ്ടാകും.