തിരുവനന്തപുരം∙ ലോകം മുഴുവൻ വാനാക്രൈ റാൻസം വൈറസിന്റെ ആക്രമണം ഭയന്നു കഴിയുമ്പോൾ അര ലക്ഷത്തിലേറെ കംപ്യൂട്ടറുകൾ സദാസമയവും കണ്ണുതുറന്നിരിക്കുന്ന നമ്മുടെ ടെക്നോപാർക്കിലെ കമ്പനികൾ ഇന്നലെയും കൂളായി പ്രവർത്തിച്ചു. ഒറ്റ കംപ്യൂട്ടറിൽ പോലും വൈറസിന്റെ സാന്നിധ്യം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കാരണം ഒന്നു മാത്രം. ആർക്കും നുഴഞ്ഞു കയറാൻ കഴിയാത്ത സൈബർ സുരക്ഷയാണ് ടെക്നോപാർക്കിലെ മിക്കവാറും എല്ലാം കമ്പനികളും ഒരുക്കിയിരിക്കുന്നത്. ഒരർഥത്തിൽ ടെക്നോപാർക്കിലെ 60,000 ജീവനക്കാർക്കും നൽകുന്നതിനെക്കാൾ സുരക്ഷയാണ് 50,000 മെഷീനുകൾക്കുള്ളത്.
∙ തുരത്താൻ ‘വന്ധ്യംകരണ’ വിദ്യ ഓഫിസിൽ പോയിരുന്നു ഡെസ്ടോപ്പിൽ ചീട്ടുകളിച്ചു സമയം കളയുന്ന ചില സർക്കാർ ഓഫിസുകളിലെ ഏർപ്പാട് ടെക്നോപാർക്കിൽ നടക്കില്ല. ഒരു ടെക്കിക്കു തന്റെ മുന്നിലുള്ള ഓഫിസ് ഡെസ്ക്ടോപ്പിൽ ജിമെയിൽ പോലും തുറക്കാൻ കഴിയില്ലെന്ന് അറിയുക. യുഎസ്ബി പോർട്ടിൽ പെൻ ഡ്രൈവ് കുത്തിയാൽ ‘എടുത്തു കൊണ്ടു പൊയ്ക്കോ’ എന്നു കംപ്യൂട്ടർ പറയും. സിഡി ഡ്രൈവിൽ സിഡി ഇട്ടാൽ അനങ്ങില്ല. ആകെ വഴിവിട്ടു ചെയ്യാനാകുന്നത് ഒന്നു മാത്രം. മൊബൈൽ ഫോണിന്റെ ഡേറ്റാ കേബിൾ, കംപ്യൂട്ടറിന്റെ യുഎസ്ബി പോർട്ടിൽ കുത്തി വേണമെങ്കിൽ ചാർജ് ചെയ്യാം. ഓഫിസിലെ കംപ്യൂട്ടർ സ്വകാര്യ ആവശ്യങ്ങൾക്ക് ഒന്നും ഉപയോഗിക്കാനാവാത്ത വിധം വന്ധ്യംകരിച്ചു സുരക്ഷിതമാക്കിയ ശേഷമാണു മിക്ക കമ്പനികളും ജീവനക്കാരെ പിടിച്ചു മുന്നിലിരുത്തുന്നത്.
∙ സുരക്ഷയ്ക്കു നാലു കാര്യങ്ങൾ കംപ്യൂട്ടറിൽ ആരെങ്കിലും വേണ്ടാത്തതു കാട്ടിയാൽ ഉടൻ അഡ്മിൻ അറിയും. അതോടെ ആ പഴുതും അടയപ്പെടും. ഇക്കിളി വിഡിയോകളോ ഫോട്ടോകളോ ഓഫിസ് കംപ്യൂട്ടറുപയോഗിച്ചു കാണുകയോ കൈമാറുകയോ (അതു നടക്കില്ലെന്നതു വേറെ കാര്യം) ചെയ്താൽ പണി വേറെ നോക്കണം. ബെംഗളൂരുവിൽ അടുത്തിടെ ഒരു ടെക്കി വിഡിയോ കണ്ടു തീരുന്നതിനു മുൻപേ വീട്ടിൽ പോയിരിക്കേണ്ടി വന്ന കഥ എല്ലാ ടെക്കികൾക്കും മുന്നിൽ മുന്നറിയിപ്പായി ഉള്ളതു കൊണ്ട് ആരും അത്തരം സാഹസങ്ങൾക്കു മിനക്കെടാറില്ല.
നാലു കാര്യങ്ങളാണു ടെക്നോപാർക്കിലെ കമ്പനികളുടെ ഡേറ്റ സുരക്ഷിതമാക്കുന്നത്. അന്നന്നുള്ള ഡേറ്റാ ബാക്കപ്, ഡേറ്റ മുഴുവൻ ക്ലൗഡിൽ സൂക്ഷിക്കൽ, 24 മണിക്കൂർ നിരീക്ഷണം, അപ്പപ്പോഴുള്ള സോഫ്‌റ്റ്‌വെയർ അപ്ഡേറ്റ്. ഇത്രയും സുരക്ഷാ വിലക്കുകളുണ്ടെങ്കിലും ടെക്കികൾ ആരും സൈബർ ലോകത്തു പ്രവേശിക്കുന്നില്ലെന്നു കരുതരുത്. ഫെയ്സ്ബുക്ക്, വാട്സ്ആപ് തുടങ്ങിയവയെല്ലാം കൈയിലെ സ്മാർട്ഫോണിലുള്ളതിനാൽ ഓഫിസിലിരിക്കുമ്പോഴും ഫോണിലൂടെ ലോകം മുഴുവൻ പോകാം. എന്നാൽ, രാവിലെ ഓഫിസിൽ എത്തിയാൽ ഉടൻ ടെക്കിയുടെ ഫോൺ വാങ്ങി വയ്ക്കുന്ന കമ്പനികൾ ടെക്നോപാർക്കിലുണ്ട്. ജിമെയിൽ, യാഹൂ മെയിൽ തുടങ്ങിയവ കംപ്യൂട്ടറിൽ കിട്ടില്ലെങ്കിലും മെയിൽ അയയ്ക്കാനും വാങ്ങാനും കൂടുതൽ സുരക്ഷിതമായ ലോട്ടസ്, ഒൗട്‌ലുക്ക് എക്സ്പ്രസ് തുടങ്ങിയവ ഉപയോഗിക്കാം. എന്നാൽ ഒൗദ്യോഗിക മെയിലുകൾ മാത്രമേ ഇവയിൽ ലഭിക്കൂ.
ടെക്നോപാർക്കിൽ വൈറസിന് ഇതുവരെ കടക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും വാനാക്രൈ വൈറസ് സംബന്ധിച്ച നാട്ടുകാരുടെ സംശയങ്ങളും ചോദ്യങ്ങളും ടെക്കികളുടെ ഫോണിലേക്കു പ്രവഹിക്കുകയാണ്. വൈറസ് കയറിയാൽ എന്തു ചെയ്യണമെന്നാണ് സകലരുടെയും സംശയം. അതിനുള്ള ഉത്തരം പത്രത്തിൽ കൊടുക്കണമെന്ന ആവശ്യത്തോടെ ഒരു ടെക്കി ഫ്രീയായി പറഞ്ഞു തന്നു.
അവ കേട്ടോളൂ ∙ ഓപ്പറേറ്റിങ് സിസ്റ്റം അടിക്കടി അപ്ഡേറ്റ് ചെയ്യുക ∙ അപരിചിതമായ ഇമെയിലുകൾ തുറക്കരുത് ∙ ആന്റി വൈറസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്താൽ പോരാ, അവയും കൃത്യമായി അപ്ഡേറ്റ് ചെയ്യുക ∙ സോഫ്റ്റ്‌വെയറുകളുടെ വ്യാജ പകർപ്പ് ഉപയോഗിക്കാതിരിക്കുക ∙ വൈറസ് ബാധിച്ചുവെന്നു കണ്ടാൽ വെപ്രാളപ്പെട്ട് കംപ്യൂട്ടറിൽ വല്ലതും കാട്ടിക്കൂട്ടരുത് ∙ വൈറസ് ബാധയാൽ ഇൻക്രിപ്റ്റ് ചെയ്ത ഫയലുകൾ ഡീക്രിപ്റ്റ് ചെയ്തു വീണ്ടെടുക്കാനുള്ള മാർഗം തെളിയും വരെ കാത്തിരിക്കുക ∙ കംപ്യൂട്ടർ വാങ്ങുമ്പോൾ സോഫ്‌റ്റ്‌വെയർ കൂടി പണം നൽകി വാങ്ങുക ∙ ഫയലുകൾ ബാക്കപ് ചെയ്യുന്നതു ശീലമാക്കുക ∙ ഏറ്റവും വിലപ്പെട്ട ഫയലുകൾ സിഡിയിലോ എക്സ്റ്റേണൽ ഹാർഡ് ഡിസ്കിലോ കൂടി സേവ് ചെയ്തു സൂക്ഷിക്കുക.
ജാഗ്രത വേണമെന്ന് ജീവനക്കാർക്കു മുന്നറിയിപ്പ്
ടെക്നോപാർക്കിലെ മിക്ക കമ്പനികൾക്കും വൈറസ് ആക്രമണം ചെറുക്കാനുളള സൗകര്യമുണ്ടെങ്കിലും സൂക്ഷിക്കണമെന്നു ജീവനക്കാർക്കു മുന്നറിയിപ്പ്. വൈറസ് കടന്നുകൂടിയിട്ടുണ്ടെന്നു സംശയം തോന്നിയാൽ ഉടനടി ഓഫിസ് നെറ്റ്‌വർക്കിൽ നിന്നു കംപ്യൂട്ടറിനെ വിച്ഛേദിക്കണമെന്നാണ് ഇന്നലെ ജീവനക്കാർക്കു ലഭിച്ച സന്ദേശം. മെയിലുകൾക്ക് ഒപ്പമുള്ള അറ്റാച്ച്മെന്റുകൾ തുറക്കുമ്പോൾ നാലുവട്ടം ആലോചിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവർ മൈക്രോസോഫ്റ്റിൽ നിന്നു ലഭിക്കുന്ന മുന്നറിയിപ്പുകൾ നിരീക്ഷിച്ച് അപ്പപ്പോൾ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും നിർദേശമുണ്ട്.