ആവശ്യത്തിന് ജീവനക്കാരില്ലാത്തത് സംസ്ഥാനത്തെ എഫ്‌സിഐ ഗോഡൗണുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. കീടനാശിനി തളിക്കാനുളള ഡസ്റ്റിങ് ഒാപ്പറേറ്റർമാരുടെ ഒഴിവ് ഇരുനൂറിലധികമാണ്. അതേസമയം പാലക്കാട് എഫ്‌സിഐ ഗോഡൗണിൽ മാനദണ്ഡങ്ങൾ പാലിച്ചാണ് കീടനാശിനി പ്രയോഗിക്കുന്നതെന്നാണ് എഫ്‌സിഐയുടെ വിശദീകരണം.
സംസ്ഥാനത്തെ 22 എഫ്‌സിഐ ഗോഡൗണുകളിൽ എല്ലാ വിഭാഗത്തിലുമായി മുപ്പതു ശതമാനം ജീവനക്കാരുടെ കുറവുണ്ടെന്ന് തൊഴിലാളി സംഘടനകൾ പറയുന്നു. ഭക്ഷ്യധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ കീടനാശിനി തളിക്കണമെന്നിരിക്കെ ഇൗ വിഭാഗത്തിലെ ഡസ്റ്റിങ് ഒാപ്പറേറ്റർമാരുടെ ഒഴിവ് ഇരുനൂറിലധികമാണ്. ഇത് മറികടക്കാനാണ് പുറംകരാർ കൊടുത്ത് ട്രാക്ടറിലൂടെ കീടനാശിനി തളിക്കുന്ന രീതി സംസ്ഥാനത്ത് ആദ്യമായി പാലക്കാട്ട് നടപ്പാക്കിയത്. വിഷയം കേന്ദ്രഭക്ഷ്യമന്താലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എം.ബി.രാജേഷ് എംപി മനോരമ ന്യൂസിനോടു പറഞ്ഞു.
എന്നാൽ ജീവനക്കാരുടെ കുറവ് നിലവിലുണ്ടെങ്കിലും മാനദണ്ഡങ്ങൾ പാലിച്ച് അനുവദനീയമായ അളവിലാണ് കീടനാശിനി ഉപയോഗിക്കുന്നതെന്ന് എഫ്‌സിഐയുടെ പാലക്കാട് ഏരിയമാനേജർ അറിയിച്ചു. എഫ്‌സിഐയുടെ പാർലമെന്റ് ഉപദേശകസമിതി ഇരുപതിന് ഗോഡൗൺ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തും. അമിതകീടനാശിനിപ്രയോഗത്തെക്കുറിച്ച് നേരത്തെ മനോരമന്യൂസ് റിപ്പോർട്ടു ചെയ്തിരുന്നു.