ലോകത്തെ നടുക്കിയ റാൻസംവെയർ സൈബർ ആക്രമണത്തിനിരയായി കേരളവും. സംസ്ഥാനത്തെ ആറിടത്ത് വാനാക്രൈ കടന്നുകൂടിയതായി സ്ഥിരീകരിച്ചു. അതേസമയം, സൈബർ ആക്രമണം ഇന്ത്യയെ കാര്യമായി ബാധിച്ചില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിലാണ് പുതുതായി ആക്രമണമുണ്ടായത്. വയനാട്, പത്തനംതിട്ട ജില്ലകളിൽ രാവിലെ വാനാക്രൈ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിലെ പഞ്ചായത്ത് ഓഫീസുകളാണ് സൈബർ ആക്രമികൾ മുഖ്യമായും ലക്ഷ്യമിട്ടത്. കൊല്ലത്ത് തൃക്കോവില്‍വട്ടം പഞ്ചായത്ത്, തിരുവനന്തപുരത്ത് കരവാരം പഞ്ചായത്ത്, തൃശൂരിൽ അന്നമനട, കുഴൂർ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ഒടുവിൽ ക്രമക്കേട് കണ്ടെത്തിയത്. വയനാട്ടിലെ തരിയോട് പഞ്ചായത്തിലും പത്തനംതിട്ടയിലെ അരുവാപ്പുലം പഞ്ചായത്തിലുമാണ് ആദ്യം ആക്രമണമുണ്ടായത്.
കൊല്ലം തൃക്കോവില്‍വട്ടം പഞ്ചായത്തിൽ ആറും തൃശൂരിൽ അന്നമനടയിൽ ഒന്നും കുഴൂരിൽ അഞ്ചും കംപ്യൂട്ടറുകൾ തകരാറിലായി. വയനാട്ടിലെ തരിയോട് പഞ്ചായത്ത് ഓഫീസിലെ നാല് കംപ്യൂട്ടറുകളാണ് ആക്രമിക്കപ്പെട്ടത്. കംപ്യൂട്ടറിലെ ഫയലുകള്‍ തിരികെ നല്‍കാന്‍ പണം ആവശ്യപ്പെടുന്ന ഭീഷണി സന്ദേശമാണ് സ്ക്രീനുകളിൽ തെളിയുന്നത്. വൈറസ് അകറ്റാന്‍ 300 ഡോളറിന്റെ ബിറ്റ്കോയിനാണ് നൽകേണ്ടത്. ഒരാഴ്ച്ചയ്ക്കകം പണം നല്‍കിയില്ലെങ്കില്‍ ഫയലുകള്‍ നശിപ്പിച്ച് കളയുമെന്നും കംപ്യൂട്ടറുകള്‍ തകരാറിലാക്കുമെന്നും ഭീഷണിയുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് കംപ്യൂട്ടറുകള്‍ തകരാറിലായിത്തുടങ്ങിയത്. എന്നാൽ വെള്ളിയാഴ്ച്ച തന്നെ വൈറസ് പ്രവര്‍ത്തിച്ചു തുടങ്ങിയെന്നാണ് കരുതുന്നത്. പുതിയ പ്രവൃത്തിദിനം ആരംഭിക്കുന്നതോടെ ആക്രമണം വീണ്ടുമുണ്ടാകുമെന്ന് യൂറോപ്പിലെ പ്രമുഖ സുരക്ഷ ഏജന്‍സിയായ യൂറോപോള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. വിൻഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റമുള്ള കംപ്യൂട്ടറുകളെയാണ് വൈറസ് ഏറ്റവുമധികം ബാധിച്ചത്.
അതേസമയം, റാൻസംവെയർ കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ വർഷമാണ്. വനംവകുപ്പ് ആസ്ഥാനത്തെ 20 കംപ്യൂട്ടറുകളിലായിരുന്നു ആക്രമണം. സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ അടങ്ങിയിരുന്ന കംപ്യൂട്ടറുകളിലാണ് 'ആർഎസ്എ 4096' എന്ന വൈറസ് ബാധിച്ചത്. തുടർന്നു കംപ്യൂട്ടറുകളിലെ വിവരങ്ങൾ മായ്ച്ചുകളയേണ്ടിവന്നു.
ബാങ്കുകൾക്ക് മുന്നറിയിപ്പ്
ലോകത്താകെ സൈബർ ആക്രമണമുണ്ടായതിനു പിന്നാലെ ബാങ്കുകൾക്ക് ആർബിഐ മുന്നറിയിപ്പു നൽകി. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള എടിഎമ്മുകൾ അടച്ചിടണമെന്നാണ് നിർദേശം. സോഫ്റ്റ്‍വെയർ അപ്ഡേഷനുമാത്രമേ എടിഎമ്മുകൾ തുറക്കാവൂ എന്നും നിർദേശമുണ്ട്. 150 രാജ്യങ്ങളും രണ്ടുലക്ഷം കംപ്യൂട്ടർ ശൃംഖലകളുമാണ് ഇതുവരെ വാനാക്രൈ ആക്രമണത്തിനിരയായത്. വാനാക്രൈ റാൻസംവെയർ പ്രോഗ്രാമിന്റെ കൂടുതൽ അപകടകാരിയായ വാനാക്രൈ 2.0 എന്ന പുതിയ പതിപ്പാണ് കംപ്യൂട്ടറുകളെ ബാധിച്ചത്.
സ്ഥിതി അതീവ ഗുരുതരമെന്നാണു കേന്ദ്രസർക്കാരിന്റെ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി) വിലയിരുത്തിയത്. ഇന്ത്യയിൽ നൂറുകണക്കിന് കംപ്യൂട്ടറുകളെ റാൻസംവെയർ ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. മിക്ക സർക്കാർ വകുപ്പുകളിലും ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നതിനാൽ കേരളത്തിൽ അക്രമണഭീഷണി കുറവാണെന്നാണ് വിലയിരുത്തിയിരുന്നത്. എന്നാൽ പഴയ വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിൽ സുരക്ഷ കുറവായതിനാൽ ഏതുനിമിഷവും ആക്രമിക്കപ്പെട്ടേക്കാം. എന്നാൽ ഇന്ത്യയെ കാര്യമായി ബാധിച്ചിട്ടില്ലെന്നും വേണ്ടത്ര സുരക്ഷാമുൻകരുതൽ എടുത്തിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
നഷ്ടം 25,600 കോടി
വാനാക്രൈ റാന്‍സംവെയറിന്റെ ആക്രമണത്തില്‍ ലോകമാകെ 25,600 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ഏകദേശ കണക്ക്. ചൈനയില്‍ മാത്രം രണ്ടുലക്ഷം കംപ്യൂട്ടറുകളെ ബാധിച്ചു. ധാരാളം ബഹുരാഷ്ട്ര സ്ഥാപനങ്ങളുെട പ്രവർത്തനങ്ങളെ വാനാക്രൈ കാര്യമായി തടസമുണ്ടാക്കി. കംപ്യൂട്ടറുകളെ ആക്രമികളിൽനിന്ന് തിരിച്ചെടുക്കാനായിട്ടില്ല. ആശുപത്രികളുടെയും ബാങ്കുകളുടെ പ്രവർത്തനം താളംതെറ്റി. സ്വാഭാവിക നിലയിലാകാൻ വലിയ സമയമെടുക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
അതിനിടെ, രഹസ്യപ്രോഗ്രാമുകള്‍ സുരക്ഷിതമായി വയ്ക്കാന്‍ കഴിയാത്ത അമേരിക്കന്‍ രഹസ്വാന്വേഷണ ഏജന്‍സികളെ മൈക്രോസോഫ്റ്റ് കുറ്റപ്പെടുത്തി. സോഫ്റ്റ്‌വെയര്‍ പിഴവുകള്‍ കണ്ടെത്തുമ്പോള്‍ അതു ബന്ധപ്പെട്ട കമ്പനികളെയും പൊതുജനങ്ങളെയും അറിയിച്ച് സുരക്ഷിതത്വം കൂട്ടാന്‍ സഹായിക്കാതെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശരിയല്ലെന്നും മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത് വിമര്‍ശിച്ചു.
ഇന്ത്യയിലെ ബാങ്കുകള്‍, ഒാഹരി വിപണി, ടെലികോം കമ്പനികള്‍, വിമാനത്താവളങ്ങള്‍ എന്നിവയ്ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളുള്ള ന്യൂസിലന്‍ഡ്, തായ്‌വാന്‍ എന്നീ രാജ്യങ്ങളിലെ കംപ്യൂട്ടര്‍ സംവിധാനങ്ങളില്‍ നുഴഞ്ഞുകയറാന്‍ വാനാക്രൈയ്ക്ക് സാധിച്ചിട്ടില്ല. എന്നാൽ, റാന്‍സംവെയര്‍ ആക്രമണത്തിലൂടെ ഹാക്കര്‍മാര്‍ക്ക് ഇതുവരെ 22 ലക്ഷം രൂപമാത്രമേ ലഭിച്ചിട്ടുള്ളൂവെന്നാണ് കരുതുന്നത്.
വേണം അപ്ഡേഷൻ
വിൻഡോസ് ഉപയോക്താക്കൾ അടിയന്തരമായി ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്യണമെന്നു മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകി. വിൻഡോസ് 10 പതിപ്പിനു മുൻപുള്ള ഒഎസുകളിലെ സുരക്ഷാപിഴവ് ചൂഷണം ചെയ്താണ് റാൻസംവെയർ ആക്രമണം. മാർച്ച് 14നു തന്നെ മൈക്രോസോഫ്റ്റ് പിഴവ് പരിഹരിച്ച് അപ്ഡേറ്റ് പുറത്തിറക്കിയെങ്കിലും ഉപയോക്താക്കൾ പലരും ഇത് ഇൻസ്റ്റാൾ ചെയ്യാതിരുന്നതാണു പ്രശ്നമായത്. വിൻഡോസ് എക്സ്പി വേർഷന്റെ സുരക്ഷാപിന്തുണ ഒരുവർഷം മുൻപ് പൂർണമായി പിൻവലിച്ചെങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ചു എല്ലാ വേർഷനുകൾക്കുമായി കഴിഞ്ഞദിവസം അപ്ഡേറ്റ് പുറത്തിറക്കി. ഇവ ഉടൻ ഡൗൺലോഡ് ചെയ്യാനാണ് നിർദേശം.