ഹയർ സെക്കൻഡറി പരീക്ഷയിലെ വിജയാഹ്ലാദത്തിനിടെ സ്വന്തം വിജയം തൊട്ടറിയാൻ അമൽനാഥ് ഇല്ല. വിഷു പിറ്റേന്ന് വാഹനാപകടത്തിൽ മരിച്ച അമൽനാഥിന്റെ വിജയം നാടിനു കണ്ണീരോർമയായി. അമൽനാഥ് സഞ്ചരിച്ച ബൈക്കിനു പിന്നിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. ഇടയ്ക്കിടം ശ്രീനിലയത്തിൽ വിനോദിന്റെയും ബിന്ദുവിന്റെയും ഏക മകനാണ്.
ഇന്നലെ പരീക്ഷാഫലം എത്തിയപ്പോൾ എല്ലാവരും ഏറെ തിരക്കിയതു കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് എച്ച്എസ്എസിലെ വി.ബി.അമൽനാഥിന്റെ ഫലമാണ്. ഒരു എ പ്ലസ് അടക്കം മികച്ച ജയമാണു നേടിയത്. സ്കൗട്ട്സിനു രാജ്യപുരസ്കാര അവാർഡ് നേടിയ കൊച്ചുമിടുക്കൻ എല്ലാ മേഖലകളിലും തിളങ്ങി നിന്നിരുന്നെന്നു ദുഃഖത്തോടെ പറയുന്നുസ്കൂൾ പ്രിൻസിപ്പൽ ജി.കോശിയും സ്കൗട്ട് ജില്ലാ കോ–ഓർഡിനേറ്റർ ടി.എം.രാജേഷ്കുമാറും സുഹൃത്ത് രാജ്മോഹനും.