ആവേശഭരിതയാണു വിൻസി. ആഘോഷത്തിമിർപ്പിലും. ഇരുളടഞ്ഞതെന്നു കരുതിയ ജീവിതത്തിൽ പ്രതീക്ഷയുടെ വെട്ടം പരക്കുമ്പോൾ ആഹ്ലാദിക്കാതിരിക്കുന്നതെങ്ങനെ. കേരളത്തിന്റെ വികസസ്വപ്നങ്ങൾക്കു കുതിപ്പേകി കൊച്ചി മെട്രോ ഓട്ടം തുടങ്ങുമ്പോൾ വിൻസിയുടെ ജീവിതവും ട്രാക്കിലേക്കു കയറുന്നു.
വിജയത്തിന്റെ ട്രാക്കിൽ. വിൻസിക്കൊപ്പം മറ്റ് 22 പേരുടെ ജീവിതവും അന്നു ട്രാക്കിലെത്തുന്നു. വിൻസിയെ കേരളം അറിയില്ല. മലയാളികളിൽ ഭൂരിപക്ഷവും അറിയില്ല. സാധാരണ മനുഷ്യരെപ്പോലെ പുറത്തിറങ്ങി നടക്കാൻ അവസരം ലഭിക്കാത്ത ഒരു സമൂഹത്തിലെ അംഗമാണു വിൻസി. പരിഹസിച്ചും ആട്ടിപ്പായിച്ചും ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് ആട്ടിയോടിക്കപ്പെട്ടവർ.
ട്രാൻസ്ജെൻഡറുകൾ എന്ന പേരിൽ അറിയപ്പെടുന്നവർ. സാക്ഷരതയിലും ജീവിതനിലവാരത്തിലുമെല്ലാം ഇന്ത്യയ്ക്കുതന്നെ വഴികാട്ടിയ കേരളത്തിൽ രാജ്യത്താദ്യമായി ട്രാൻസ്ജെൻഡറുകളെ സാധാരണജീവിതം നയിക്കാൻ പ്രാപ്തരാക്കുന്നു. സ്വപ്നപദ്ധതിയായ കൊച്ചി മെട്രോയിൽ ജോലികൾക്കു നിയോഗിച്ചുകൊണ്ട്. കൊച്ചി മെട്രോയിൽ പുതുതായി നിയമനം ലഭിച്ച 23 പേരിൽ ഒരാളാണു വിൻസി. മെട്രോ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ജീവിതത്തിന്റെ വിധി മാറ്റിയെഴുതപ്പെടുന്നവരിൽ ഒരാൾ. പുതുജീവിത വാഗ്ദാനത്തിന്റെ സന്തോഷത്തിലാണു വിൻസി ഇപ്പോൾ.
തിരക്കേറിയ ട്രെയിൻ കംപാർട്മെന്റുകളിൽ ഭിക്ഷ യാചിച്ചുനടന്നിരുന്നവരാണു ട്രാൻസ്ജെൻഡറുകൾ. ഇനി അന്തസ്സുള്ള വേഷം ധരിച്ച് അവർ സാധാരണ മനുഷ്യരെപ്പോലെ ജോലി ചെയ്യും. വഴിയോരത്തും കടത്തിണ്ണകളിലും പുറമ്പോക്കുകളിലും മാംസദാഹത്തിന് ഇരയാക്കപ്പെടുന്നവരാണു ട്രാൻസ്ജെൻഡറുകൾ. സാമൂഹിക നിയമങ്ങളും സുരക്ഷാ നിർദേശങ്ങളും സഹായത്തിനെത്താത്തവർ. അവരിൽനിന്നു തിരഞ്ഞെടുത്തു പരിശീലനം നൽകിയ 23 പേർ ഇനി മെട്രോയുടെ ടിക്കറ്റ് കൗണ്ടറുകളിലുൾപ്പെടെ ജോലി ചെയ്യും. കേരളത്തിനു വഴികാട്ടുകയാണു കൊച്ചി മെട്രോ;രാജ്യത്തിനും.
ട്രാൻസ്ജെൻഡറുകളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള വിപുലമായ പദ്ധതിയാണ് സാക്ഷാത്കരിക്കപ്പെടുന്നത്. ആദ്യഘട്ടമായി തിരഞ്ഞെടുത്തവർക്ക് രാജഗിരി സെന്റർ ഫോർ സ്കിൽ ഡവലപ്മെന്റിൽ ഒരുമാസത്തെ പരിശീലനം നൽകി. മെട്രോയുടെ ടിക്കറ്റ് കൗണ്ടറുകളിലും ഹൗസ്കീപ്പിങ് ഉൾപ്പെടെയുള്ള ജോലികളിലും ഇനി ട്രാൻസ്ജെൻഡറുകളെ കാണാനാകും.
സാമൂഹിക ജീവിതത്തിൽ വിപ്ലവാത്മകമായ വലിയൊരു ചുവടുവയ്പാണ് ട്രാൻസ്ജെൻഡറുകളെ ജോലിക്കെടുക്കുന്നതിലൂടെ സംഭവിക്കുന്നത്. മെട്രോ അധികൃതർക്ക് ഇതിൽ അഭിമാനിക്കാം. മെട്രോ വെറുമൊരു ഗതാഗത സംവിധാനം മാത്രമല്ലെന്നു പറയുന്നു കൊച്ചി മെട്രോ വക്താവ് രശ്മി സിആർ. ജീവിതം മെച്ചപ്പെടുത്താനുള്ള വലിയൊരു പദ്ധതിയുടെ ഭാഗമാണു മെട്രോ എന്നും രശ്മി പറയുന്നു.സാധാരണക്കാർ ട്രാൻസ്ഡെൻഡറുകളായി എളുപ്പം ഇടപഴകാറില്ല.
അവർ ഒരു പ്രത്യേക സമൂഹമായി മുഖ്യധാരയിൽനിന്ന് അകന്നുകഴിയുന്നു. അവർക്ക് ആരും ജോലി നൽകാറില്ല.അവകാശങ്ങളെ മാനിക്കാറുമില്ല. കൊച്ചി മെട്രോ അവഗണിക്കപ്പെട്ട ഈ സമൂഹത്തെ ജീവിതത്തിന്റെ പ്രധാനമേഖലയിലേക്കു കൊണ്ടുവരുന്നു. ഇനി അവർക്കും സാധാരണ മനുഷ്യരുടെ സന്തോഷങ്ങളുമായി ജീവിക്കാം: രശ്മിയുടെ വാക്കുകളിൽ ആവേശം.
നല്ല സംഭാഷണ രീതി, നല്ലപെരുമാറ്റം, നല്ല ജീവിതശൈലി എന്നിവയിൽ 23 ട്രാൻസ്ജെൻഡറുകൾക്കും വിദഗ്ധപരിശീലനം കിട്ടിക്കഴിഞ്ഞു. തങ്ങളെ രാജ്യത്തുതന്നെ ഇതാദ്യമായി അംഗീകരിച്ച സ്ഥാപനമാണു കൊച്ചിമെട്രോ എന്നു പറയുന്നു പരിശീലനം നേടിയവരിൽ ഒരാളായ വിൻസി. പരിശീലനകാലത്ത് ഒരിക്കലും ഒരു അസൗകര്യവും ഉണ്ടായിട്ടില്ല. മറ്റു ജീവനക്കാർ ഞങ്ങളെ ഉൾക്കൊള്ളുന്നു.അംഗീകരിക്കുന്നു: വിൻസിയുടെ വാക്കുകളിൽ അഭിമാനം;ആശ്വാസവും.
ഏതാനും ആഴ്ചകൾക്കുള്ളിൽ ജോലി തുടങ്ങാനാവുന്നതിന്റെ ആവേശത്തിലാണു വിൻസി .ടിക്കറ്റ് കൗണ്ടറിലേക്കാണു വിൻസിയെ നിയോഗിച്ചിരിക്കുന്നത്. ട്രാൻസ്ജെൻഡറുകൾക്ക് ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽപ്പോലും ജോലി ലഭിക്കാറില്ല. എവിടെയെങ്കിലും ജോലി ലഭിച്ചാൽതന്നെ എല്ലാവരും പരിഹസിക്കും. നിൽപും നടപ്പും നോട്ടവുമൊക്കെ ആളുകൾ ശ്രദ്ധിച്ചു കളിയാക്കി ജീവിതം ദുരിതപൂർണമാക്കും: വിൻസി പറയുന്നു. തങ്ങൾക്കു ലഭിച്ച അംഗീകാരത്തെക്കുറിച്ചും അവസരത്തെക്കുറിച്ചും മാധ്യമങ്ങൾ നല്ല പ്രചാരം കൊടുക്കണമെന്നും വിൻസി ആഗ്രഹിക്കുന്നു.
മുൻവിധി കൊണ്ടുമാത്രമല്ല ട്രാൻസ്ജെൻഡറുകൾക്കു ജോലി ലഭിക്കാത്തതെന്നു പറയുന്നു മെട്രോ വക്താവ് രശ്മി. പലരും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ്. ഒരു ജോലിയും ലഭിക്കാതെ വരുമ്പോൾ ജീവിക്കാൻ ചിലരെങ്കിലും ലൈംഗികതൊഴിലിനെ അഭയം പ്രാപിക്കുന്നു. ഇതു കുറ്റകൃത്യങ്ങളിലേക്കു നയിക്കുന്നു.പലരും സ്കൂളിലും കോളജിലും പോയിട്ടില്ല. വിദ്യാഭ്യാസമില്ലാത്തവർക്ക് ആരു ജോലി കൊടുക്കും: ചരിത്രപരമായ തീരുമാനമെടുത്ത് രാജ്യത്തിനു മാതൃക കാട്ടിയതിന്റെ സന്തോഷം മുഴുവനുണ്ട് രശ്മിയുടെ വാക്കുകളിൽ.
കൊച്ചിയിൽ പൊലീസ് വിളിച്ചുചേർത്ത യോഗത്തിൽ ഉയർന്ന ഒരു ചോദ്യമാണു ട്രാൻസ്ജെൻഡറുടെ ജീവിതത്തിൽ മാറ്റത്തിനു വഴിമരുന്നിട്ടത്. ട്രാൻസ്ജെൻഡറുകളെ പങ്കെടുപ്പിച്ചു നടത്തിയ ഒരു യോഗത്തിൽ ഇവരിൽ ഒരാൾ ‘സാറിനു ഞങ്ങൾക്കൊരു ജോലി വാങ്ങി നൽകാമോ’ എന്ന ചോദ്യമുന്നയിച്ചു.ആ ചോദ്യമാണു ട്രാൻസ്ജെനഡറുകളെ കൊച്ചി മെട്രോയുടെ ഭാഗമാകാനുള്ള പദ്ധതിക്കു രൂപം നൽകാൻ പ്രേരണയായത്.
ജോലി ലഭിച്ചാൽ പുതിയ ജീവിതം ആരംഭിക്കാമെന്ന് അവർ അന്ന് ഉറപ്പു നൽകി.പൊലീസുകാർ ഇവരെ ഓരോരുത്തരെയായി കണ്ടു. ബയോഡേറ്റ ശേഖരിച്ചു. ദേഷ്യപ്പെട്ടു സംസാരിച്ചും ആട്ടിപ്പായിക്കാൻ ശ്രമിച്ചുമാണു പലരും പൊലീസിനെ നേരിട്ടത്. ഇതിനെയെല്ലാം അതിജീവിച്ച് 39 പേരുടെ ബയോഡേറ്റ തയാറാക്കി. കുടുംബശ്രീ മുഖാന്തരം മെട്രോയിൽ 20 പേർക്കു ജോലി നൽകാമെന്ന് കെഎംആർഎൽ അധികൃതർ ഉറപ്പുനൽകിയതു വലിയ ഊർജം പകർന്നു. 42 പേരെ കണ്ടെത്തി. 23 പേർ മാത്രമാണു പരിശീലനത്തിനെത്തിയത്. കേരളത്തിന്റെ വികസനചരിത്രത്തില്‍ പുതിയൊരു അധ്യായമെഴുതുകയാണു കൊച്ചി മെട്രോ.ആട്ടിപ്പായിച്ചവരെ അംഗീകരിച്ചതിലൂടെ ചരിത്രപരമായ ഒരു ചുവടുവയ്പും നടത്തുന്നു മെട്രോ.