നിലമ്പൂർ-നഞ്ചൻകോട് റയിൽപാതയുടെ സർവേ നടപടികളിൽനിന്ന് ഡി. എം. ആർ. സി. പിൻമാറി. വിശദമായ പദ്ധതി രേഖ തയ്യാറാക്കാനായി പ്രാരംഭത്തുക സർക്കാർ നൽകാത്തതിനെ തുടർന്നാണ് ഡി. എം. ആർ. സി. പിൻമാറിയത്. ഇതോടെ വയനാടിന്റെ സ്വപ്ന പദ്ധതിയാണ് സംസ്ഥാന സർക്കർ ഇല്ലാതാക്കിയെതെന്ന് എം. ഐ. ഷാനവാസ് എം. പി. ആരോപിച്ചു.
ഫെബ്രുവരി പതിമൂന്നാം തീയതി ഡിഎംആർസിക്ക് രണ്ട് കോടി രൂപ അനുവദിച്ചുകൊണ്ട് ഇറങ്ങിയ സർക്കാർ ഉത്തരവാണിത്. രണ്ടുമാസം കഴിഞ്ഞിട്ടും പണം ലഭിച്ചില്ലെന്ന് കാണിച്ച് ഡിഎംആർസി സർക്കാരിന് കത്ത് നൽകി. എന്നിട്ടും നാളിതുവരെയായി സർക്കാർ ഉത്തരവ് നടപ്പായിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഡിഎംആർസിയുടെ പിൻമാറ്റം. കോഴിക്കോടും, തിരുവനന്തപൂരത്തുമുള്ള സർവേ ഓഫിസുകളും ജൂൺ മൂപ്പതിനുള്ളിൽ അടയ്ക്കും. മറ്റ് പദ്ധിതകൾക്കുവേണ്ടിയുള്ള സർവേ നടപടികളും ഏറ്റെടുക്കില്ല.
ഡിഎംആർസി പിൻമാറാൻ കാരണം സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണെന്ന് എം. ഐ. ഷാനവാസ് എം. പി. കുറ്റപ്പെടുത്തി. കർണാടക സർക്കാരിന് താൽപര്യമില്ലെന്ന പ്രചാരണം വ്യാജമാണ്.
സമ്പത്തികമായി ലാഭകരമല്ലാത്ത തലശേരി മൈസൂരു പാതയെക്കാളും നിലമ്പൂർ-നഞ്ചൻകോട് പാതയാണ് വേഗത്തിൽ യാഥാർത്ഥ്യമാക്കേണ്ടതെന്ന് കാണിച്ച് ഇ. ശ്രീധരൻ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. പക്ഷേ സർക്കാരിന് താൽപര്യം തലശേരി മൈസൂരു പാതയാണെന്ന് ഡിഎംആർസിക്ക് ആക്ഷേപമുണ്ട്.