വാനാക്രൈ കംപ്യൂട്ടർ ൈവറസ് ആക്രമണം കൂടുതൽ രൂക്ഷമാകാമെന്ന മുന്നറിയിപ്പുമായി സൈബർ ഡോം. അടുത്ത ഘട്ടത്തിൽ കംപ്യൂട്ടർ ഡാറ്റയിൽ തിരിമറി നടന്നേക്കാം. മൊബൈൽഫോണിനെ ബാധിക്കുന്ന റാൻസംവെയർ പടരാൻ സാധ്യതയുണ്ടെന്നും സൈബർ ഡോം മുന്നറിയിപ്പ് നൽകുന്നു.
കേരളപൊലീസിന്റെ സാങ്കേതിക ഗവേഷണവിഭാഗമായ സൈബർ ഡോം റാൻസംവെയർ ആക്രമണസാധ്യത മുൻകൂട്ടിക്കണ്ട് നിരീക്ഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ഇപ്പോൾ നടക്കുന്ന വാനാക്രൈ ആക്രമണത്തിൽ കംപ്യൂട്ടർ പൂർണമായും ബന്ദിയാകുകയാണ് ചെയ്യുന്നത്. അതായത് ഒരു ഡാറ്റയും കംപ്യൂട്ടർ ഉപയോഗിക്കുന്നയാൾക്ക് ലഭിക്കില്ല. എന്നാൽ ഇതിലും വലിയ അപകടമുണ്ടാകാമെന്നാണ് സൈബർ ഡോമിന്റെ മുന്നറിയിപ്പ്.
ബാങ്കിലാണെങ്കിൽ പ്രതിദിന ഇടപാടുകളും അക്കൗണ്ട് വിവരങ്ങളും എല്ലാം ചോരാൻ സാധ്യതയുണ്ട്. വിൻഡോസിന്റെ വ്യാജപതിപ്പ് ഉപയോഗിക്കുന്നവർ എത്രയുംവേഗം ഒറിജിനൽ ഇൻസ്റ്റോൾ ചെയ്യണമെന്ന് സൈബർ ഡോം പറയുന്നു. സോഫ്റ്റ്വെയറുകൾ യഥാർഥ സൈറ്റിൽ നിന്നേ ഡൗൺലോഡ് ചെയ്യാവൂ. അപ്ഡേറ്റ് ചെയ്യുകയും വേണം. പരിചയമില്ലാത്ത വിലാസങ്ങളിൽ നിന്നുള്ള ഇമെയിലുകൾ തുറക്കരുത്. അനാവശ്യ ലിങ്കുകളിൽ ക്ലിക് ചെയ്യരുത്.പെൻഡ്രൈവുകൾ ഉപയോഗിക്കുമ്പോൾ കരുതൽ വേണം.
വേർഡ്, എക്സൽ, പവർപോയിന്റ് ഫയലുകൾ എൻക്രിപ്റ്റഡ് ആകാൻ സാധ്യത കൂടുതലാണ്. വിൻഡോസ് ഉപയോഗിക്കുന്നവർ വൈറസ് ആക്രമണം തടയാൻ മൈക്രോസോഫ്റ്റ് ഇറക്കിയ പാച്ച് ഫയലുകൾ ഇൻസ്റ്റോൾ ചെയ്യണം. ആന്റി റാൻസം സോഫ്റ്റ്വെയറും ഇൻസ്റ്റോൾ ചെയ്യണം. ഡാറ്റ നഷ്ടപ്പെടാതിരിക്കാൻ തുടർച്ചയായി ബാക്കപ് ചെയ്യേണ്ടിവരും. വിവരങ്ങൾ ക്ലൗഡിലോ എക്സ്റ്റേണൽ ഹാർഡ് ഡിസ്കിലോ കൂടി സൂക്ഷിക്കുന്നത് ഉചിതമാകുമെന്നും സൈബർ ഡോം നിർദേശിക്കുന്നു.