സ്വാശ്രയ പി.ജി പ്രവേശനം സംബന്ധിച്ച് അനിശ്ചിതത്വം നീളുന്നു. സ്വകാര്യകോളജുകൾ സീറ്റുകൾ സംബന്ധിച്ച വിവരങ്ങൾ ഇത് വരെ സർക്കാരിന് കൈമാറിയില്ല. രണ്ടാം ഘട്ട അലോട്ട്മെന്റ് പൂർത്തീകരിക്കേണ്ടത് നാളെയാണ്. അതേസമയം സ്വാശ്രയ ഫീസ് വർധനക്കെതിരെയുള്ള കെ.എസ്.യു സമരത്തിൽ സംഘർഷം ഉണ്ടായി.
മെഡിക്കൽ പിജി കോഴ്സുകളിലെ ഫീസിൽ വൻ വർധനവരുത്തിയതിനെതിരെയുള്ള പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണ്, പ്രവേശന നടപടികൾ അനിശ്ചിതത്വത്തിലായത്.രണ്ടാം ഘട്ട പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാനദിവസം നാളെയാണ്. എന്നിട്ടും 150 സീറ്റുകൾസംബന്ധിച്ച വിവരം പ്രവേശന പരീക്ഷാ കമ്മിഷണർക്ക് കോളജുകൾ നൽകിയിട്ടില്ല. സാമുദായിക ക്വാട്ട തിരിച്ചുള്ള സീറ്റുകളുടെ വിവരവും ലഭ്യമാക്കിയിട്ടില്ല. സർക്കാർ
കോളേജുകളിലും ക്രിസ്ത്യൻ മാനേജ്മെന്റ് കോളേജുകളിലും മാത്രമാണ് പ്രവേശന നടപടി ആരംഭിച്ചിട്ടുള്ളത്. എം.ഇ.എസ് ഉൾപ്പെടെയുള്ള സ്വാശ്രയകോളജുകൾ എപ്പോൾ വിവരങ്ങൾ നൽകുമെന്നും വ്യക്തമല്ല. മാനേജ്മെന്റുൾ വിവരങ്ങൾ കൈമാറിയില്ലെങ്കിൽ കഴിഞ്ഞ അധ്യയന വർഷത്തെ സാമുദായിക ക്വാട്ട പരിശോധിച്ച് സ്വാശ്രയ കോളേജുകളിലേക്ക് സർക്കാർ നേരിട്ട് പ്രവേശന നടപടി തുടങ്ങിയേക്കും.
ഈ മാസം 31 നുള്ളിൽ പിജി പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് സുപ്രീം കോടതി നിർദ്ദേശം. പിജി ഫീസ് കൂട്ടിയതിനെതിരെ കെഎസ് യു നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷമുണ്ടായി. സംസ്ഥാന പ്രസിഡണ്ട് അഭിജിത്തിനും കന്റോൺമെന്റ് അസിസ്റ്റൻ് കമ്മീഷണർ കെ. ഇ ബൈജുവിനും ഉൾപ്പെടെ പരുക്കേറ്റു.