ഉല്‍സവകാലത്ത് സംസ്ഥാനത്ത് വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നത് പരിഹരിക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കാമെന്ന് കേന്ദ്രവ്യോമയാനമന്ത്രാലയം. കണ്ണൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്നതിന് ഗോ എയറിനും ജെറ്റ് എയര്‍വേസിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. വിമാന ഇന്ധനനികുതി കുറയ്ക്കുന്നതിനുള്ള നടപടിതുടങ്ങിയെന്ന് സംസ്ഥാന സർക്കാർ വിമാനകമ്പനികളെ അറിയിച്ചു.
സംസ്ഥാനസർക്കാർ വിളിച്ചുചേർത്ത വിമാനക്കമ്പനികളുടെ യോഗത്തിലാണ് നിർദേശങ്ങൾ. ഉൽസവകാലത്ത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നത് സർക്കാർ ഉന്നയിച്ചപ്പോഴാണ് കൂടുതൽ സർവീസുകൾ അനുവദിക്കാമെന്ന നിർദേശം കേന്ദ്രവ്യോമയാന സെക്രട്ടറി ആർ.എൻ.ചൗബേ മുന്നോട്ടുവച്ചത്.
ഇക്കാര്യത്തിൽ വിദേശ രാജ്യങ്ങളുമായി ഉഭയകക്ഷി ചർച്ചയും ആവശ്യമാണ്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്നതിന് കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചു. ഗോ എയറിനും ജെറ്റ് എയർേവയ്സിനും കേന്ദ്രസർക്കാർ അനുമതി ലഭ്യമായിട്ടുണ്ട്. എമിറേറ്റ്സിന്റെ അപേക്ഷ പരിഗണനയിലാണ്. ആഭ്യന്തരവിമാനസർവീസുകൾ കൂട്ടണമെന്ന് വിമാനക്കമ്പനികളോട് സംസ്ഥാസർക്കാർ ആവശ്യപ്പെട്ടു.
വിമാനഇന്ധനത്തിന് 29 ശതമാനം നികുതിയാണ് കേരളത്തിലുള്ളത്. ഇത് ഒരു ശതമാനമെങ്കിലും കുറയ്ക്കണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടു. ഇന്ധനനികുതി കുറയ്ക്കുന്നതിന് നടപടിസ്വീകരിച്ചുതുടങ്ങിയെന്ന് സർക്കാർ മറുപടി നൽകി.