മെട്രോയിലൂടെ നഗരഗതാഗതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കൊപ്പം ,സ്വന്തം ജീവിതത്തിലും വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുകയാണ് കൊച്ചിയിലെ ട്രാന്‍സ്്ജെന്‍ഡര്‍ സമൂഹം. ട്രാന്‍സ്്ജെന്‍ഡര്‍ സമൂഹത്തില്‍പ്പെട്ട ഇരുപതിലേറെ പേര്‍ക്ക് ജോലി നല്‍കാനുളള കെഎംആര്‍എല്‍ തീരുമാനം ഇതോടകം തന്നെ ലോകത്തിന്‍റെയാകെ ശ്രദ്ധപിടിച്ചു പറ്റി കഴിഞ്ഞു.
ഇരുള്‍ മൂടിയിരുന്ന ജീവിതത്തിലേക്ക് വെളിച്ചം നിറയുന്നതിന്‍റെ സന്തോഷം പങ്കുവയ്ക്കുകയാണ് കൊച്ചിയിലെ ട്രാൻസ്ജെൻഡർ സുഹൃത്തുക്കൾ.ആണും പെണ്ണുമല്ലാത്തവര്‍ എന്നു പറഞ്ഞ് സമൂഹം അകറ്റി നിര്‍ത്തുന്ന ഇവരെപ്പോലുളള ഇരുപത്തിരണ്ടു പേര്‍ക്കാണ് കൊച്ചി മെട്രോ റെയില്‍ തൊഴില്‍ നല്‍കുന്നത് ഉപജീവനത്തിനായുളള വെറുമൊരു തൊഴില്‍ എന്നതിനപ്പുറം കൊച്ചി മെട്രോയിലെ ജോലിയിലൂടെ ട്രാൻസ്ജെന്‍ഡര്‍ വിഭാഗത്തെ കുറിച്ചുളള സമൂഹത്തിന്‍റെ തെറ്റിദ്ധാരണകളും പൊളിച്ചു കളയാനാകുമെന്ന പ്രതീക്ഷയിലാണ് ഇവരെല്ലാം.
ഇന്ത്യയില്‍ ഇതാദ്യമായാണ് ട്രാൻസ്ജെന്‍ഡര്‍ സമൂഹത്തില്‍ നിന്ന് ഇത്രയധികം പേര്‍ക്ക് ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി കിട്ടുന്നത്. ലോക തൊഴില്‍ ചരിത്രത്തിലും ഇതൊരപൂര്‍വത തന്നെ. കൊച്ചിയില്‍ ട്രാന്‍സ്്ജെന്‍ഡര്‍ സമൂഹം നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് കെഎംആര്‍എല്‍ തൊഴില്‍ വാഗ്ദാനം ചെയ്തതെങ്കിലും മറ്റാരെക്കാളും മികച്ച രീതിയില്‍ ഏല്‍പ്പിച്ച ജോലി ചെയ്യുമെന്നുറപ്പു നല്‍കുന്നു ഇവര്‍. മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടര്‍ ജോലികളും ,ഹൗസ് കീപ്പിങ് ജോലികളുമാണ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് നല്‍കിയിരിക്കുന്നത്. പതിനായിരം മുതല്‍ പതിമൂവായിരം രൂപ വരെയാണ് ശമ്പളം.