ജി.എസ്.ടി നടപ്പാക്കുമ്പോൾ വിനോദനികുതിയും പരസ്യം പതിക്കാനുള്ള നികുതിയും സംസ്ഥാനസർക്കാർ തന്നെ പിരിക്കാൻ ആലോചന. നിലവിൽ തദ്ദേശസ്ഥാപനങ്ങൾക്കാണ് ഈനികുതികൾ പിരിക്കുന്നതിനുള്ള അവകാശം. തദ്ദേശസ്ഥാപനങ്ങളും തദ്ദേശസ്വയംഭരണവകുപ്പുമായി ഇക്കാര്യത്തിൽ ധനവകുപ്പ് ചർച്ചനടത്തും.
സിനിമ, സ്റ്റേജ് പരിപാടികൾ, എക്സിബിഷനുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ തുടങ്ങിയവയിൽ നിന്നുള്ള വിനോദനികുതിയും പൊതുഇടങ്ങളിൽ പരസ്യം പതിക്കുന്നതിനുള്ള നികുതിയും നിലവിൽ തദ്ദേശസ്ഥാപനളുടേതാണ്. ജി.എസ്.ടിയിൽ ഈ നികുതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്പുറമെ തദ്ദേശസ്ഥാപനങ്ങളും കൂടി വിനോദനികുതി ഈടാക്കിത്തുടങ്ങിയാൽ സിനിമ, അമ്യൂസ്മെന്റ് പാർക്ക്, സ്റ്റേജ്ഷോ ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂടും. മറിച്ചാണെങ്കിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കാര്യമായ വരുമാനനഷ്ടവും ഉണ്ടാകും. ഉദാഹരണത്തിന് ഇക്കൊല്ലം തിരുവനന്തപുരം നഗരസഭ വിനോദനികുതിയിനത്തിൽ പത്തരക്കോടിരൂപയും പരസ്യം പതിക്കുന്നയിനത്തിൽ രണ്ടേകാൽ കോടിരൂപയും പ്രതീക്ഷിക്കുന്നുണ്ട്.
സംസ്ഥാനസർക്കാർ തന്നെ നികുതിപിരിവ് നടത്താനാണ് ഇപ്പോഴത്തെ ആലോചന. ഇതുവഴി തദ്ദേശസ്ഥാപനങ്ങൾക്കുണ്ടാകുന്ന വരുമാനനഷ്ടം സർക്കാർ നികത്തിക്കൊടുക്കുകയും ചെയ്യും. ഇതിന് നിയമഭേദഗതിയും വേണ്ടിവരും. പിരിച്ചെടുക്കുന്ന നികുതി വീതംവയ്ക്കുന്നകാര്യമടക്കം ചർച്ചയിലൂടെയേ തീരുമാനിക്കൂ.