വയനാട്ടിലാണ് രണ്ട് ദിവസമായി. ഈ ചിത്രങ്ങൾ വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ നെല്ലിമാളം ഗോവിന്ദൻ പ്പാറ ആദിവാസി കോളനിയിൽ നിന്നെടുത്തതാണ്. ജീവിതത്തിൽ നിസാരമായ അസൗകര്യങ്ങളുടെ പേരിൽ നീരസവും നിരാശയും പ്രകടിപ്പിക്കുന്ന നമ്മൾ ഒരിക്കലെങ്കിലും ഇത്തരം കോളനികൾ സന്ദർശിക്കണം. നെല്ലിമാളം വരെ വാഹന സൗകര്യമുണ്ട്. അവിടെ നിന്നു ഏകദേശം ആയിരമടി ഉയരത്തിലാണ് ഗോവിന്ദൻപ്പാറ.
മണിക്കുന്ന് മലയിലെ ചെങ്കുത്തായ ഈ പാറ കേറിയാൽ നൂറിലധികം മനുഷ്യർ താമസിക്കുന്ന ഒരു ആദിവാസി കോളനി. കാറിൽ വന്നിറങ്ങി കോളനിയിലേക്ക് നടന്ന് കയറുന്നതിനിടെ കുറെ സ്ത്രീകൾ തലച്ചുമടായി മുകളിലേക്ക് കയറിപ്പോകുന്നത് കണ്ടു. മഴ പെയ്ത് പാറ വഴുക്കുന്നുണ്ടെന്ന് അവർ മുന്നറിയിപ്പ് നൽകി. കുത്തനെയുള്ള ഈ പാറ കയറി ഇറങ്ങിയാണ് ഗോവിന്ദൻപ്പാറ കോളനിയിലെ മനുഷ്യർ ജീവിക്കുന്നത്. ഷൂ അഴിച്ച് വെച്ചാണ് പാറ കയറിയത്. വഴുക്കി വീണാൽ പിടികിട്ടാതെ നിലം പതിക്കും. പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം വസ്ത്രം പാർപ്പിടം എല്ലാം നിഷേധിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരാണ് ഈ പാറപ്പുറത്ത് താമസിക്കുന്നത്. പാറയിടുക്കിൽ അടുപ്പ് കൂട്ടി മരക്കമ്പുകൾ ചാരിവെച്ച കുടിലുകളിൽ അന്തിയുറങ്ങുന്നവർ. കൂലിപ്പണിക്ക് പോയി അന്നന്നേക്കുള്ള അഷ്ടികഴിയുന്ന പാവങ്ങൾ.
അവിടെ മേൽക്കൂരയില്ലാത്ത ഒരു ഒറ്റമുറി വീട്ടിൽ ചണ്ണയെന്ന ഒരു ആദിവാസി സ്ത്രീയെ ഞങ്ങൾ കണ്ടു. ചുരുണ്ട് കൂടി പാഴ് തുണിയിൽ പൊതിഞ്ഞ് കിടക്കുന്നത് മനുഷ്യ സ്ത്രീയാണെന്ന് മനസ്സിലാക്കാൻ പ്രയാസം. പുതപ്പല്ലാതെ മറ്റൊരു വസ്ത്രവുമില്ല. ആളനക്കം കണ്ട് ആ സ്ത്രീ തല ഉയർത്തി ചോദിച്ചത് ഒരു തുള്ളി വെള്ളമാണ്. വെള്ളമന്വേഷിച്ചപ്പോൾ കോളനിയിലെ വീടുകളിൽ കുടിവെള്ളമില്ല. താഴെ വരെ പോവണം വെള്ളമെടുക്കാൻ. എവിടെ നിന്നോ ഒരു പയ്യൻ എടുത്ത് കൊണ്ട് വന്ന തണുത്ത വെള്ളം ആ വൃദ്ധ ആർത്തിയോടെ മോന്തി. കാൻസറാണ് പക്ഷെ ചികിത്സയില്ല. ആശാ വർക്കർമാരോ ആദിവാസി പ്രൊമോട്ടർമാരോ തിരിഞ്ഞ് നോക്കിയിട്ടില്ല. തേയ്ക്കാത്ത നിലത്ത് ചണ്ണയൊടൊപ്പം ചുരുണ്ട് കൂടി കിടക്കുന്നത് ഒരു കൊടിച്ചിപ്പട്ടി. ആദിവാസി ജീവിതത്തെ കുറിച്ചുള്ള നമ്മുടെ കേരള മോഡൽ സങ്കൽപ്പങ്ങളെല്ലാം തകിടം മറിഞ്ഞു. സൊമാലിയയെ കുറിച്ചെന്തിന് നാം ആശങ്കപ്പെടണം? ഇത്തരം കോളനികളും കേരളത്തിൽ തന്നെയല്ലെ? എപ്പഴോ പാകം ചെയ്ത ഉണങ്ങിയ ചോറ് വറ്റുകൾ പറ്റിപിടിച്ച പാത്രം കണ്ടാൽ അടുപ്പ് പുകഞ്ഞിട്ടെത്ര കാലമായെന്ന് ഊഹിക്കാം.
കാമറമാൻ സന്തോഷ് പിള്ള ഷൂട്ടിങ് തുടങ്ങിയപ്പോൾ കുറെ കുസൃതികൾ ചുറ്റും കൂടി. ദാരിദ്ര്യം നിഴലിക്കുന്ന മുഖങ്ങൾ. ഇട്ടിരിക്കുന്ന കുപ്പായം പല ദിവസങ്ങളായി മാറി ഉടുത്തിട്ടില്ലെന്നത് വ്യക്തം. എന്തെങ്കിലും കഴിച്ചോ എന്ന ചോദ്യത്തിന് നല്ലൊരു ചിരി മാത്രം മറുപടി. സുസ്മിത എന്നാണ് ആ പെൺകുട്ടിയുടെ പേരെന്നതും യാദൃശ്ചികമായി. കയ്യിൽ ഒന്നും കരുതിയില്ലലോ എന്നായി ഞങ്ങളുടെ വിഷമം. സെൽഫിയെടുക്കാൻ മൊബൈൽ ഫോണെടുത്തപ്പോൾ ആ മുഖങ്ങളിലെല്ലാം ഭംഗിയുള്ള പാൽ പുഞ്ചിരി വിരിയുന്നത് ഞാൻ കണ്ടു.
കോളനിയിൽ വൈദ്യുതി കണക്ഷനില്ല. കൊടും കാടാണ് പിറകിൽ. ചികിത്സയ്ക്കും ഭക്ഷണത്തിനും വെള്ളത്തിനും കുന്നിറങ്ങി വരണം. ആരും കുന്ന് കയറി ഇവരുടെ സുഖവിവരങ്ങൾ അന്വേഷിച്ചിട്ടില്ല. ഈ ആദിവാസി കോളനി ഉത്തരേന്ത്യയിൽ അല്ല,കേരളത്തിലാണ്. ലക്ഷ കണക്കിന് രൂപ ആദിവാസി ക്ഷേമത്തിന് ചിലവഴിക്കുന്ന കേരളത്തിൽ. ദൃശ്യ സഹിതം മനോരമ ന്യൂസ് ഈ കഥ പുറത്ത് വിടുകയാണ്.കണ്ണുള്ളവർ കാണട്ടെ..