സർക്കാർ സ്കൂളുകളിലെ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് സൗജന്യ യൂണിഫോം വിതരണത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. രണ്ട് ജോഡി കൈത്തറി യൂണിഫോം വീതം രണ്ടരലക്ഷം വിദ്യാർഥികൾക്ക് വിതരണം ചെയ്യുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. യൂണിഫോം നൽകാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് നാനൂറ് രൂപവീതം നൽകാൻ തീരുമാനിച്ചതായും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
സർക്കാർ സ്കൂളുകളിലെ രണ്ടരലക്ഷം വിദ്യാർഥികൾക്ക് നൽകുന്നതിനായി 9.25 ലക്ഷം മീറ്റർ കൈത്തറി യൂണിഫോമാണ് ഹാന്റെക്സിൽ സജ്ജമായിരിക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ അതാത് എ ഇ ഒ മുഖേനെ സ്കൂളുകളിൽ യൂണിഫോം എത്തിക്കുന്നതിനുള്ള നടപടികൾ ഹാന്റെക്സിൽ പൂർത്തിയായി. അടുത്ത അധ്യയനവർഷം മുതൽ കൈത്തറി യൂണിഫോം എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് സൗജന്യമായി നൽകുകയാണ് ഉദ്ദേശമെന്ന് മന്ത്രിമാരായ എ സി മൊയ്തീനും സി രവീന്ദ്രനാഥും അറിയിച്ചു.
യൂണിഫോം വിതരണത്തിന്റെ സംസാഥാനതല ഉദ്ഘാടനം 22ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജൂൺ ഒന്നിന് മുമ്പ് വിദ്യാർഥികൾക്ക് യൂണിഫോം എത്തിച്ച് നൽകുന്നതിനുള്ള തയ്യാറെടുപ്പാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്.