ചാരുംമൂട് ∙ കളിക്കുന്നതിനിടെ കനാലിൽ വീണ് ഒഴുക്കിൽപ്പെട്ടു നാലര മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയ ഒന്നര വയസ്സുകാരൻ മരിച്ചു. നൂറനാട് പണയിൽ രതീഷ് കുമാർ–ബീന ദമ്പതികളുടെ മകൻ അഭിന്യു ആണു മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് കുട്ടി ഒഴുക്കിൽപ്പെട്ടത്. വീടിനു സമീപത്തെ കനാൽക്കരയിൽ സഹോദരങ്ങളായ ആരതിക്കും ആവണിക്കുമൊപ്പം കളിക്കുകയായിരുന്നു. കനാലിലേക്കു കല്ലെറിഞ്ഞു കളിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്.
കല്ലട കനാലിൽ 50 മീറ്റർ അകലെ നാലു മണിക്കൂറിലേറെ കമ്പിയിൽ കുരുങ്ങിക്കിടന്ന അഭിന്യുവിനെ നാട്ടുകാർ കണ്ടെത്തി ഉടനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയ്ക്കു ശേഷം രാത്രി വൈകി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിൽ 11 മണിക്കു മരിച്ചു. സഹോദരങ്ങളായ ആരതിയും ആവണിയും ഉറക്കെ നിലവിളിച്ചതു കേട്ട് ഓടി വന്ന നാട്ടുകാരാണു തിരച്ചിൽ നടത്തിയത്.
പൊലീസും അഗ്നിശമന സേനാംഗങ്ങളും വൈകാതെ എത്തി. നല്ല ഒഴുക്കുള്ളതിനാൽ ദൂരേക്ക് ഒഴുകിപ്പോയിട്ടുണ്ടാകാമെന്ന നിഗമനത്തിൽ കിലോമീറ്ററുകൾക്കപ്പുറം വരെ തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ നാട്ടുകാരാണു കനാലിൽ 50 മീറ്റർ അകലെയുള്ള പാലത്തിൽ അനക്കം കണ്ടത്. പാലത്തിന്റെ തൂണിലെ കമ്പിയിൽ കരിയിലക്കിടയിൽ കുരുങ്ങിക്കിടക്കുകയായിരുന്നു അഭിന്യു. ആശുപത്രിയിൽ ഏറെ നേരത്തെ രക്ഷാശ്രമത്തിനൊടുവിൽ കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു.