സംസ്ഥാനത്ത് റേഷൻകട വഴിയുള്ള പഞ്ചസാര വിതരണം പൂർണമായും നിർത്തി. ഏപ്രിൽ മുതൽ കേന്ദ്രം പഞ്ചസാര സബ്സിഡി നിർത്തിയതോടെയാണിത്. സ്റ്റോക്കുണ്ടെങ്കിലും സർക്കാരിൽ നിന്ന് നിർദേശം കിട്ടിയിട്ട് ഇനി വിതരണം നടത്തിയാൽ മതിയെന്നാണ് വ്യാപാരികൾക്ക് നൽകിയിരിക്കുന്ന നിർദേശം.
മുൻഗണനപട്ടികയിൽപെട്ടവർക്ക് ആളൊന്നിന് 250 ഗ്രാം പഞ്ചസാര. അതായത് നാലുപേരുള്ള കുടുംബത്തിന് 13.35 രൂപയ്ക്ക് ഒരുകിലോ പഞ്ചസാര കിട്ടിയിരുന്നു. പൊതുവിപണിയിൽ 47 രൂപ വരെ വിലയുള്ളപ്പോൾ പാവപ്പെട്ടവർക്ക് ഇത് ആശ്വാസമായിരുന്നു. എന്നാൽ കേന്ദ്രസബ്സിഡി നിലച്ചതോടെ വിതരണം നിർത്തിവയ്ക്കുകയല്ലാതെ സർക്കാരിന് വേറെ വഴിയില്ല. സ്റ്റോക്കിരിപ്പുണ്ടെങ്കിലും സർക്കാരിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ട് ഇനി വിതരണം ചെയ്താൽ മതിയെന്നാണ് വ്യാപാരികൾക്ക് കഴിഞ്ഞദിവസം വാക്കാൽ നൽകിയ നിർദേശം. മാർച്ച് മുതലുള്ള വിഹിതമാണ് കൊടുക്കാനുള്ളത്.
35 രൂപ മുതൽ 40 രൂപ വരെകൊടുത്താണ് സപ്ലൈകോയിൽ നിന്ന് റേഷനുള്ള പഞ്ചസാരയെടുത്തിരുന്നത്. ഇതിൽ 18.50 രൂപ കേന്ദ്രവും ബാക്കി തുക സംസ്ഥാന സർക്കാരും നൽകിയിരുന്നു. കേന്ദ്രം സബ്സിഡി നിർത്തിയതോടെ മുഴുവൻ പണവും ഇനി സംസ്ഥാന സർക്കാെരടുക്കേണ്ടിവരും. ഭക്ഷ്യഭദ്രത പദ്ധതി നടപ്പാക്കിയപ്പോൾ തന്നെ വൻ സാമ്പത്തിക ബാധ്യതയാണ് സർക്കാരിനുണ്ടായത്. ഇതിനുപുറമെ മുൻഗണനപട്ടികയിലുള്ള ഒരു കോടി 54 ലക്ഷം പേർക്ക് പഞ്ചസാര നൽകേണ്ട അധിക ബാധ്യത കൂടി ഏറ്റെടുക്കാനാകില്ലെന്നാണ് ഭക്ഷ്യമന്ത്രി പി.തിലോത്തമന്റെ നിലപാട്.