തിരുവനന്തപുരം∙ പൊലീസ് ആസ്ഥാനത്തെ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും പുതിയ വാട്സ് ആപ് ഗ്രൂപ്പിൽ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാറിനു സ്ഥാനമില്ല. ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി: ടോമിൻ തച്ചങ്കരി ആരംഭിച്ച ഗ്രൂപ്പിലാണു സെൻകുമാറിന് ഇടമില്ലാതെപോയത്.
കഴിഞ്ഞ ദിവസമാണ് ആസ്ഥാനത്തെ 320 മിനിസ്റ്റീരിയൽ ജീവനക്കാരെയും ഉൾപ്പെടുത്തി വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ‘പിഎച്ച്ക്യൂ അഡ്മിൻ’ എന്ന ഗ്രൂപ്പിന്റെ അഡ്മിൻ തച്ചങ്കരി തന്നെ. 256 ജീവനക്കാർ ചേർന്നതോടെ ഗ്രൂപ്പ് നിറഞ്ഞു. ഇപ്പോൾ രണ്ടാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുകയാണ്. ചില ഉദ്യോഗസ്ഥർ അതിൽ ചേരാൻ വിസമ്മതിച്ചിട്ടുണ്ട്. ഹെഡ്ക്വാർട്ടേഴ്സ് ഐജി ബൽറാം കുമാർ ഉപാധ്യായ, ഹെഡ്ക്വാർട്ടേഴ്സിലെ മൂന്ന് എഐജിമാർ എന്നിവരും ഇതിലുണ്ട്.
ഹെഡ്ക്വാർട്ടേഴ്സ് ചുമതലക്കാരൻ എന്ന നിലയിൽ ജീവനക്കാരുമായി വേഗത്തിൽ ബന്ധപ്പെടാനും പ്രശ്നപരിഹാരത്തിനുമാണു ഗ്രൂപ്പ് ആരംഭിച്ചതെന്നാണു ജീവനക്കാരോടു തച്ചങ്കരി പറഞ്ഞത്. ജീവനക്കാരുടെ ഔദ്യോഗിക, ക്ഷേമകാര്യങ്ങൾ, പൊതുവിജ്ഞാനം എന്നിവയെക്കുറിച്ചു വാട്സ് ആപ്പിൽ സന്ദേശം അനുവദിച്ചിട്ടുണ്ട്. സർക്കാരിനെ വിമർശിക്കുന്നതോ വ്യക്തികളെ തേജോവധം ചെയ്യുന്നതോ അശ്ലീല ചിത്രമോ സന്ദേശമോ പാടില്ല. അടിയന്തര അവധി അപേക്ഷയും നൽകാം.
ആസ്ഥാന ഫയൽ നീക്കവും ബന്ധപ്പെട്ട വിഷയങ്ങളും പ്രത്യേക സോഫ്റ്റ്‌വെയറിലൂടെയാണ്. അതിനാൽ, ആ വിവരങ്ങൾ ഇതിലുണ്ടാകില്ല. തിങ്കളാഴ്ച, തച്ചങ്കരി പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് അടക്കം 30 ബ്രാഞ്ചുകളും സന്ദർശിച്ച് ഉദ്യോഗസ്ഥരോടു നേരിട്ടു പ്രശ്നങ്ങൾ ചോദിച്ചു. ഫയൽ നീക്കത്തിന്റെ കാലതാമസത്തിനുള്ള കാരണം തേടി. സീനിയർ സൂപ്രണ്ട് മുതൽ ക്ലാർക്ക് വരെ എല്ലാവരെയും പരിചയപ്പെട്ടു.
ശേഷം, മുഴുവൻ ജീവനക്കാരുടെയും യോഗം സഭാഹാളിൽ. യോഗത്തിലും സെൻകുമാറിനെ ക്ഷണിച്ചില്ലെന്നാണ് അറിയുന്നത്. ഐജിയും എഐജിമാരും പങ്കെടുത്തു. ഓരോ ഉദ്യോഗസ്ഥനും ദിവസം രണ്ടു ഫയൽ വീതം അധികം തീർപ്പാക്കണമെന്നു തച്ചങ്കരി നിർദേശിച്ചു. അങ്ങനെ ചെയ്താൽ, പൊലീസ് ആസ്ഥാനത്തു കുറഞ്ഞതു 600 ഫയൽ എങ്കിലും ദിവസം കൂടുതലായി തീർപ്പാക്കപ്പെടും. ഓഫിസ് കാര്യക്ഷമത വർധിപ്പിക്കുന്നതിനായി പ്രത്യേക സർക്കുലറും പുറപ്പെടവിച്ചു.
ജൂനിയർ സൂപ്രണ്ടുമാരും സീനിയർ സൂപ്രണ്ടുമാരും സ്വന്തം വകുപ്പുകളിൽ കൃത്യമായി സീറ്റ് പരിശോധന നടത്തണമെന്നും ഫയൽ നീക്കം നോക്കണമെന്നും അതിന്റെ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഓഫിസിൽ വരുന്നതിനും പോകുന്നതിനും കൃത്യത ഉണ്ടാകണമെന്ന മുന്നറിയിപ്പും നൽകി.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സെൻകുമാർ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേൽക്കും മുൻപേ അദ്ദേഹത്തെ നിരീക്ഷിക്കാനും ഫയൽ വിവരങ്ങൾ മുൻകൂട്ടി അറിയാനും പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെ സർക്കാർ മാറ്റിനിയമിച്ചിരുന്നു.
തച്ചങ്കരി അടക്കം നാലു വിശ്വസ്തരായ ഐപിഎസുകാരെയാണു നിയമിച്ചത്. അതിനാൽ, ആസ്ഥാനത്തെ ചെറിയ കാര്യങ്ങൾ പോലും അപ്പോൾ തന്നെ അറിയുന്നതിനാണ് ഇത്തരത്തിൽ വാട്സ് ആപ് ഗ്രൂപ്പ് തുടങ്ങിയതെന്നാണു ജീവനക്കാർ പറയുന്നത്. അതേസമയം, സർക്കാരിന്റെ ‘നിരീക്ഷണപ്പട’യുടെ പ്രവർത്തനം സെൻകുമാറും സസൂക്ഷ്മം നിരീക്ഷിക്കുന്നതായാണു വിവരം.