ഭൂമി കൈയ്യേറിയെന്ന ആരോപണത്തിന് മറുപടിയുമായി എസ്.രാജേന്ദ്രൻ എം.എൽ.എ. എട്ടുസെന്റിന്റെ ജൻമിയാണ് താനെന്ന് രാജേന്ദ്രന്‍ നിയമസഭയില്‍ വിശദീകരിച്ചു. രാജേന്ദ്രൻ കൈയ്യേറിയത് പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയെന്ന് പി.ടി തോമസ് ആരോപിച്ചു. കൈയ്യേറ്റം ഒഴിപ്പിക്കലിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രി കൈവശപ്പെടുത്തിയെന്ന് സിപിഐ വിമർശിച്ചിട്ടില്ലെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. നിയമസഭയില്‍ ധനാഭ്യർഥന ചർച്ചക്കിടെയായിരുന്നു നേതാക്കളുടെ വിമർശനവും മറുപടിയും.
ശക്തമായും എന്നാൽ വികാരപരമായും ആയിരുന്നു കൈയ്യേറ്റക്കാരനെന്ന ആരോപണത്തിന് എസ്.രാജേന്ദ്രന്റെ മറുപടി. മൂന്നാർ ട്രൈബ്യൂണലിനെ പോലും നോക്കുകുത്തിയാക്കിയ യുഡിഎഫുകാർ വിമർശിക്കേണ്ടെന്നും എസ്.രാജേന്ദ്രൻ പറഞ്ഞു.
മാധ്യമങ്ങളാണ് സബ്കലക്ടർ ശ്രീരാം വെങ്കിട്ടരാമനെ കുഴിയിൽ ചാടിക്കുന്നതെന്നായി എസ്.രാജേന്ദ്രൻ. മൂന്നാർതർക്കം ചൂടുപിടിക്കുന്നതിനിടയിൽ സിപിഐ മുഖ്യമന്ത്രിയെ വിമർശിച്ചിട്ടേ ഇല്ലെന്ന വിശദീകരണവുമായി കൃഷി മന്ത്രിയെത്തി.
നിലപാടുകൾ വ്യത്യസ്തമാണെങ്കിലും സിപിഐയും സിപിഎമ്മും ഒരുമിച്ച് അഞ്ചുകൊല്ലം ഭരിക്കുമെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞപ്പോൾ, പ്രതിപക്ഷ ബഞ്ചുകളിൽ നിന്ന് ചിരിഉയർന്നു.