മെഡിക്കൽ കോളജിലെ രണ്ടാംവർഷ പിജി വിദ്യാർഥിനി മലപ്പുറം എടപ്പാൾ വട്ടംകുളം പരിയപ്പുറത്ത് ആനന്ദ് ഭവനിൽ ഡോ.പി.ഐശ്വര്യ (31) മരിച്ചത് ആത്മഹത്യയെന്ന് പൊലീസ്. ഹോസ്റ്റലിൽ താമസിച്ചിരുന്ന ഐശ്വര്യയെ ഇന്നലെ രാത്രി ഒൻപതോടെയാണു പൾസ് നിലച്ച് അത്യാസന്ന നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്നും സ്വയം എടുത്ത തീരുമാനമാണെന്നും വ്യക്തമാക്കുന്ന കുറിപ്പ് പൊലീസിന് ലഭിച്ചു. വിഷാദ രോഗത്തിന് മരുന്നു കഴിക്കുന്നുണ്ടായിരുന്നു ഐശ്വര്യ. താൻ സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുന്നുവെന്ന തോന്നലാണ് ഐശ്വര്യയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. മകനേയും ഭർത്താവിനേയും സ്നേഹിച്ച് കൊതിതീർന്നില്ലെന്നും കുറിപ്പിൽ പറയുന്നു. രോഗം കാരണം താൻ ഇവിടെ വിട്ടു പോകുന്നു, ക്ഷമിക്കണമെന്നും കുറിപ്പിലുണ്ട്. മരിക്കാതെ കിട്ടിയാൽ രക്ഷിക്കരുതെന്നും ഡോക്ടറുടെ ആത്മഹത്യാ കുറിപ്പിലുണ്ട്. സ്വയം മരുന്ന് കുത്തിവച്ചാണ് ഐശ്വര്യ മരിച്ചതെന്നും പൊലീസ് പറയുന്നു.
എടപ്പാൾ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഒാഫീസറായിരുന്ന ഐശ്വര്യ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഭാസ്കരൻ വട്ടംകുളത്തിന്റെയും ബാങ്ക് ഉദ്യോഗസ്ഥയായ ആനന്ദവല്ലിയുടെയും മകളാണ്. ഭർത്താവ്: എറണാകുളം മെഡിക്കൽ കോളജിലെ ഡോ.രാഹുൽ രാജ്. മകൻ: റയൻ റിഷ്.