വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി-ടി.പി.സെൻകുമാർ കൂടിക്കാഴ്ച. പൊലീസ് ആസ്ഥാനത്തെ സ്ഥലംമാറ്റത്തെക്കുറിച്ച് ഡി.ജി.പി മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി. പൊലീസ് സ്റ്റേഷനുകളില്‍ പെയിന്റടിക്കാനുള്ള മുൻ ഡി.ജി.പിയുടെ ഉത്തരവ് റദ്ദാക്കിയെന്ന വാർത്ത ശരിയല്ലെന്നും സെൻകുമാർ മുഖ്യമന്ത്രിയെ അറിയിച്ചു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച.
കൊച്ചിയിലെ പുതുവൈപ്പിൽ ഐ.ഒ.സി പ്ലാന്റ് സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന യോഗത്തിന് തൊട്ടുമുൻപായിരുന്നു കൂടിക്കാഴ്ച. ഇന്റലിജൻസ് എ.ഡി.ജി.പി മുഹമ്മദ് യാസിനും യോഗത്തിനെത്തിയെങ്കിലും മുഖ്യമന്ത്രിയെ കാണാനുണ്ടായിരുന്നില്ല.പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയർ സൂപ്രണ്ട് കുമാരി ബീനയെ മാറ്റാനുണ്ടായ കാരണങ്ങൾ ടി.പി.സെൻകുമാർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖിന്റെ പരാതിയുൾപ്പെട്ട ഫയൽ കൈമാറുന്നതിന് കാലതാമസം വരുത്തിയതിനാണ് നടപടിയെടുത്തതെന്ന് സെൻകുമാർ പറഞ്ഞു.കഴിഞ്ഞ ദിവസം സ്ഥലം മാറ്റത്തിനെതിരെ ബീന സർക്കാരിന് ചീഫ് സെക്രട്ടറിക്കും അഭ്യന്തര സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരേ നിറത്തിലുള്ള പെയിന്റടിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ താൻ കാണുകയോ ,ഇതുസംബന്ധിച്ച മുൻ ഡി.ജി.പിയുടെ ഉത്തരവ് റദ്ദാക്കുകയോ ചെയ്തില്ല.
മാധ്യമവാർത്തകളുടെ വിശദാംശങ്ങൾ അന്വേഷിക്കുക മാത്രമാണ് ചെയ്തത്. മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണ്.ഡി.ജി.പിയായി ചുമതലയേറ്റെടുത്തശേഷം മുഖ്യമന്ത്രിയുമൊന്നിച്ചുള്ള ആദ്യ ഒൗദ്യോഗിക യോഗമായിരുന്നു ഇന്നത്തേത്. അതേസമയം കഴിഞ്ഞദിവസം ടി ബ്രാഞ്ചിലേക്ക് നിയമിച്ച സുരേഷ് കൃഷ്ണയ്ക്ക് , സ്ഥലം മാറ്റിയ കുമാരി ബീന പദവി ഒഴിയാത്തത് കാരണം ഇന്നും ചുമതലയേൽക്കാൻ കഴിഞ്ഞില്ല.ഉന്നത ഉദ്യോഗസ്ഥരിൽ ഒരു വിഭാഗത്തിന്റെ പിന്തുണയാണ് ബീന പദവി ഒഴിയാത്തതിന് കാരണമായി മറു വിഭാഗം ചൂണ്ടികാട്ടുന്നത്