വിജിലൻസ് മേധാവിക്കെതിരെ അഴിമതി അന്വേഷണത്തിന് പരാതി. പ്രത്യേക കമ്പനിയുടെ പെയിന്റ് ഉപയോഗിച്ച് പൊലീസ് സ്റ്റേഷനുകൾ മോടിപിടിപ്പിക്കാന്‍ ഡി.ജി.പി ലോകനാഥ് ബെഹ്റ ഇറക്കിയ ഉത്തരവില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടാണ് വ്യക്തിയുടെ പരാതി. അന്വേഷണം വന്നാൽ ബെഹ്റക്ക് വിജിലൻസ് തലപ്പത്ത് തുടരാൻ കഴിയില്ല.
പൊലീസ് സ്റ്റേഷനുകൾ, സിഐയുടെയും ഡിവൈഎസ്പിയുടെയും ഓഫീസുകൾ. ഇവക്ക് എല്ലായിടത്തും ഒരേ നിറം കൊടുക്കണമെന്നത് ദേശീയ തലത്തിൽ രൂപപ്പെട്ട ആശയമാണ്. കേരളത്തിലെ പൊലീസ് സറ്റേഷനുകൾ ഈ മട്ടിൽ പരിഷ്കരിക്കാൻ പൊലീസ് മേധാവിയായിരിക്കെ ലോകനാഥ് ബെഹ്റ ഇറക്കിയ ഉത്തരവ് പക്ഷെ വിവാദമാകുന്നത് അതിൽ പ്രത്യേക കമ്പനിയുടെ പേര് പരാമർശിച്ചത് കാരണമാണ്. പൊലീസ് കെട്ടിടങ്ങളുടെ അകവും പുറവും ഏതെല്ലാം നിറം പൂശണമെന്ന് പ്രത്യേകമായി പറയുന്നുണ്ട്. ഏത് കമ്പനിയുടെ പെയിന്റ് വേണമെന്നും ഇതിനൊപ്പം തന്നെയുണ്ട്. ടെണ്ടറോ മറ്റ് നടപടിക്രമങ്ങളോ ഇല്ലാതെ ഈ മട്ടിൽ നിർദേശിച്ചതിന് പിന്നിൽ അഴിമതിയാണെന്ന് ആക്ഷേപം ഉയർന്ന ഘട്ടത്തിലാണ് ലോകനാഥ് ബഹ്ക്ക് പൊലീസ് മേധാവി സ്ഥാനം ഒഴിഞ്ഞ് വിജിലൻസ് ചുമതല ഏൽക്കേണ്ടിവന്നത്. ഇത് സബന്ധിച്ച പരാതിയിൽ അന്വേഷണം തുടങ്ങിയാൽ ബെഹ്റ ആ സ്ഥാനത്ത് തുടരുന്നത് ഗുരുതരപ്രശനമാകും.
പുതിയ പൊലീസ് മേധാവി ടിപി സെൻകുമാറിനാണ് പരാതി നൽകിയിരിക്കുന്നത്. വിജിലന്‍സ് അന്വേഷണ കാര്യത്തിൽ പൊലീസ് മേധാവി തീരുമാനം എടുക്കുന്ന കീഴ്വഴക്കമില്ല. പരാതി സെൻകുമാർ സരർക്കാരിലക്ക് അയക്കാനാണ് സാധ്യത. ഇത് സംബന്ധിച്ച് വന്ന മാധ്യമവാർത്തകൾ പരിശോധിക്കാൻ പൊലീസ് ആസ്ഥാനത്തെ എഐജിയെ സെൻകുമാർ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു.