മലപ്പുറം മഞ്ചേരിക്കടുത്ത് നെല്ലിക്കുത്ത് കാക്കാത്തോട്ടിലെ റവന്യൂ ഭൂമിയിൽ നിന്ന് വൻതോതിൽ മരങ്ങൾ മുറിച്ചു കടത്താൻ നീക്കം. റവന്യൂ ഉദ്യോഗസ്ഥർ പരാതി നൽകിയെങ്കിലും ലക്ഷങ്ങൾ വില വരുന്ന വലിയ മരങ്ങൾ മുറിച്ചവർക്കെതിരെ നിയമനടപടിയില്ല.
പുതുതായി നിർമിക്കുന്ന വാളനി പാലത്തിന് സമീപത്തുനിന്നുളള കാഴ്ചയാണിത്. തോടിന്റെ ഒാരത്തെ റവന്യൂഭൂമിയിലെ വണ്ണമേറിയ വിലയേറിയ വൻമരങ്ങൾ മുറിച്ചു തളളിയിരിക്കുകയാണ്. തോടിന്റെ ഒാരത്തെ മരങ്ങൾ മുറിച്ചതിന്റെ കുറ്റികൾ പരിശോധിച്ചാൽ കൊച്ചു കുട്ടികൾക്ക് പോലും റവന്യൂ ഭൂമിയാണന്ന് വ്യക്തമാകും. തോട്ടിലെ വെളളത്തിലും മുറിച്ച മരത്തടികൾ കിടക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചകളിലാണ് റവന്യൂഭൂമിയിൽ നിന്ന് വൻതോതിൽ മരങ്ങൾ മുറിച്ചു കടത്താൻ നീക്കമാരംഭിച്ചത്. ആനിപ്ലാവും പ്ലാവും മരുതും മാവും ഇരുമ്പകവും അടക്കമുളള മരങ്ങളും വനങ്ങളിൽ പോലും അപൂർവമായ മരങ്ങളും മുറിച്ചവയിൽ ഉൾപ്പെടുന്നുണ്ട്.
ലോറിയിൽ കയറ്റിക്കൊണ്ടു പോകാൻ പാകത്തിന് തടി കഷണങ്ങളാക്കി കൂട്ടിയിട്ടതും കാണാം. തോടിനോട് ചേർന്ന് ഭൂമിയുളള സ്വകാര്യവ്യക്തിയാണ് മരങ്ങൾ മുറിച്ചത്. സ്വകാര്യഭൂമിയിലേക്ക് ലോറി എത്തിക്കാൻ മഴക്കാലത്ത് ഒഴുക്കുളള മറ്റൊരു തോട് നികത്തി കോൺക്രീറ്റ് ഭിത്തി കെട്ടി റോഡ് നിർമിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി വില്ലേജ് ഒാഫീസർ പൊലീസിൽ പരാതി നൽകിയെങ്കിലും റവന്യൂ ഭൂമിയിലെ മരങ്ങൾ മുറിച്ചവർക്കെതിരെ നടപടി എടുത്തില്ല. കേസെടുത്തൂവെന്ന് വരുത്തിത്തീർത്ത് അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ നീക്കം.