പൊലീസ് മേധാവി ആയിരിക്കെ ഡിജിപി: ലോക്നാഥ് ബെഹ്റ ഇറക്കിയ ചില ഉത്തരവുകൾ പുതിയ മേധാവി ടി.പി.സെൻകുമാർ റദ്ദാക്കി. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ ബ്രൗൺ പെയിന്റ് അടിക്കണമെന്ന ബെഹ്റയുടെ വിവാദ ഉത്തരവിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു. പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയർ സൂപ്രണ്ടിനെ മാറ്റി പകരക്കാരനെ നിയമിക്കാൻ രണ്ടു മണിക്കൂറിനിടെ രണ്ട് ഉത്തരവുമിറക്കി. സെൻകുമാറിനെ ‘നിരീക്ഷിക്കാൻ’ സർക്കാർ നിയമിച്ച എഐജി മുതൽ എഡിജിപി വരെ ഉദ്യോഗസ്ഥരെ കാഴ്ച്ചക്കാരാക്കിയാണ് ഈ നടപടികൾ.
സെൻകുമാർ വരുന്നതിനു തൊട്ടുമുൻപാണ് എല്ലാ പൊലീസ് സ്റ്റേഷനുകളും ബ്രൗൺ പെയിന്റ് അടിക്കണമെന്നു ബെഹ്റ ഉത്തരവിട്ടത്. ഒരു കമ്പനിയുടെ പ്രത്യേക ബ്രാൻഡും ഇതിൽ നിർദേശിച്ചിരുന്നു. ഈ ഉത്തരവിനെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ പൊലീസ് ആസ്ഥാനത്തെ അഡീഷനൽ എഐജി ഹരിശങ്കറിനെയാണു ചുമതലപ്പെടുത്തിയത്. പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവിയായ ജൂനിയർ സൂപ്രണ്ട് കുമാരി ബീനയെ തൊട്ടുപിന്നാലെ മാറ്റി. ഇവിടെയുള്ള രേഖകൾ വിവരാവകാശ നിയമപ്രകാരം പോലും ലഭ്യമല്ല. സെൻകുമാർ സേനയ്ക്കു പുറത്തുനിൽക്കുമ്പോൾ പുറ്റിങ്ങൽ, ജിഷ കേസ് എന്നിവ സംബന്ധിച്ച ചില രേഖകൾ ആരോ വിവരാവകാശ പ്രകാരം ചോദിച്ചെന്നും അതു നൽകാത്തതിന്റെ പേരിലാണു മാറ്റമെന്നും പൊലീസ് ആസ്ഥാനത്തെ ജീവനക്കാർ പറയുന്നു. ഇവരെ അപ്രധാനമായ യു ബ്രാഞ്ചിലേക്കാണു മാറ്റിയത്. പകരം, എൻ ബ്രാഞ്ചിലെ ജൂനിയർ സൂപ്രണ്ട് സി.എസ്.സജീവ് ചന്ദ്രനെ നിയമിച്ചു വൈകിട്ട് ഉത്തരവിറക്കി. എന്നാൽ, അദ്ദേഹം ചുമതലയേൽക്കാൻ വിസമ്മതിച്ചു. തുടർന്നു പേരൂർക്കട എസ്എപിയിലെ ജൂനിയർ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ നിയമിച്ചു രണ്ടു മണിക്കൂറിനുള്ളിൽ പുതിയ ഉത്തരവിറക്കി.
എട്ടു മാസം മുൻപ്, അച്ചടക്ക നടപടിയുടെ ഭാഗമായി ഐജി സുരേഷ്‌രാജ് പുരോഹിത് പൊലീസ് ആസ്ഥാനത്തു നിന്ന് എസ്എപിയിലേക്കു മാറ്റിയ ഉദ്യോഗസ്ഥനാണു സുരേഷ്കൃഷ്ണ. ചില രഹസ്യ ഫയലുകളുടെ പകർപ്പ് എടുത്തതിനെ തുടർന്നാണ് അന്നു മാറ്റിയതെന്നു വിവരമുണ്ട്. പത്തനംതിട്ടയിലെ ഒരു ജൂനിയർ സൂപ്രണ്ടിനെതിരെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കാനും സെൻകുമാർ ഉത്തരവിട്ടു. ഇയാൾ ഓഡിറ്റിങ്ങിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ ബെഹ്റ വെറും അന്വേഷണമാണ് ഉത്തരവിട്ടിരുന്നത്. ഭരണകക്ഷി എംഎൽഎയെ ഒരാൾ അസഭ്യം പറഞ്ഞെന്ന പരാതിയിൽ കേസെടുത്ത് അന്വേഷിക്കാനും നിർദേശം നൽകി. ആ ഫയൽ മാസങ്ങളായി പൊലീസ് ആസ്ഥാനത്തു തീരുമാനമാകാതെ ഇരിക്കുകയായിരുന്നു. 14 വർഷത്തോളം സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ ജോലി ചെയ്തിരുന്ന ഒരു കോൺസ്റ്റബിളിനെ ബെഹ്റ ഈയിടെ അവിടെ നിന്നു മാറ്റിയ ഉത്തരവ് സെൻകുമാർ റദ്ദാക്കി.
നിയമസഭയിൽ പൊലീസിന്റെ ലെയ്സൺ ജോലി ചെയ്തിരുന്ന ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനെ മാറ്റിയ ബെഹ്റയുടെ ഉത്തരവും റദ്ദാക്കി. സാധാരണ, പൊലീസ് മേധാവി ഫയലിൽ ഉത്തരവിട്ടാൽ അദ്ദേഹത്തിനു വേണ്ടി ഹെഡ്ക്വാർട്ടേഴ്സ് എഐജിയാണ് ഉത്തരവിറക്കുന്നത്. സെൻകുമാർ ചുമതലയേൽക്കുന്നതിനു തൊട്ടുമുൻപ് ഹെഡ്ക്വാർട്ടേഴ്സ് എഐജി, ഡിഐജി, ഐജി, എഡിജിപി എന്നിവരെ മാറ്റി സർക്കാർ തങ്ങളുടെ വിശ്വസ്തരെ നിയമിച്ചിരുന്നു. എന്നാൽ, സെൻകുമാറിന്റെ ഉത്തരവുകളെല്ലാം പുറത്തിറങ്ങിയ ശേഷമാണ് ഇവരെല്ലാം കണ്ടത്. അദ്ദേഹം നേരിട്ടാണ് ഉത്തരവുകൾ പുറപ്പെടുവിച്ചത്. ഏതായാലും നിയമപോരാട്ടത്തിലൂടെ കിട്ടിയ അധികാരം പരമാവധി ഉപയോഗിക്കാൻ തന്നെയാണു സെൻകുമാറിന്റെ തീരുമാനം. എന്നാൽ, രഹസ്യ സെക്‌ഷനിലെ അഴിച്ചുപണിക്കെതിരെ പൊലീസ് ആസ്ഥാനത്തെ ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്.
കാറും ഓഫിസും വേണ്ടെന്ന് ശ്രീവാസ്തവ
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്കു തൽക്കാലം ഔദ്യോഗിക കാറും പ്രത്യേക ഓഫിസും വേണ്ട. അദ്ദേഹം തന്നെയാണു പൊലീസ് ആസ്ഥാനത്ത് ഇക്കാര്യം അറിയിച്ചത്. സ്വന്തം കാർ ഓടിക്കാൻ ഡ്രൈവറുടെ സേവനം മാത്രം ആവശ്യപ്പെട്ടു. അതു കഴിഞ്ഞ ദിവസം നൽകി. ശ്രീവാസ്തവയ്ക്കു പൊലീസ് ആസ്ഥാനത്തിനു പുറത്ത് ഓഫിസ് സജ്ജീകരിക്കാനും കാറും ഡ്രൈവറും നൽകാനും പൊതുഭരണ വകുപ്പാണു കഴിഞ്ഞ അഞ്ചിന് ഉത്തരവിട്ടത്. ബെഹ്റ ഇതിനായി ബന്ധപ്പെട്ടപ്പോഴാണു കാറും ഓഫിസും ശ്രീവാസ്തവ നിരസിച്ചത്. ശ്രീവാസ്തവയുടെ യാത്ര, ദിനബത്ത ബില്ലുകൾ പൊലീസ് മേധാവിയുടെ അനുമതിയില്ലാതെ തന്നെ പാസാക്കി നൽകണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
വിജിലൻസിലെ നിയമനം റദ്ദാക്കി ബെഹ്റയും
തിരുവനന്തപുരം∙ വിജിലൻസ് അന്വേഷണം നേരിടുന്ന കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: എ.ജെ.ബാബുവിനെ വിജിലൻസിൽ നിയമിച്ച ഉത്തരവ് സർക്കാർ റദ്ദാക്കി. ഇദ്ദേഹത്തെ പൊലീസ് അക്കാദമിയിലേക്കു മാറ്റി. ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് അന്വേഷിക്കുന്ന കോഴിക്കോട് വിജിലൻസ് യൂണിറ്റിലേക്കാണു കഴിഞ്ഞ ദിവസം സർക്കാർ ഇയാളെ നിയമിച്ചത്. ഇതു ശ്രദ്ധയിൽ പെട്ടതിനെ തുടർന്നു ബെഹ്റയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നിയമനം റദ്ദാക്കിയത്.