കേരളാ പൊലീസ് നിയമത്തിന് ചട്ടങ്ങൾ രൂപീകരിക്കാതെ ആറുവർഷമായി ഉദ്യോഗസ്ഥർ ഒളിച്ചുകളിക്കുന്നു. ചട്ടം നടപ്പാക്കിയാൽ പൊലീസ് കംപ്ലെയിൻറ് അതോറിറ്റിയുടെയും പൊലീസ് അസോസിയേഷന്റെയും പ്രവർത്തനമടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തയുണ്ടാകും. ചട്ടങ്ങളുടെ രൂപീകരണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ആർടിഐ ഫെഡറേഷൻ ഡിജിപി ടി.പി.സെൻകുമാറിന് നിവേദനം നൽകി.
പ്രകാശ് സിങ് കേസിലെ സുപ്രീം കോടതി വിധിയനുസരിച്ച് കഴിഞ്ഞ എൽഡിഫ് സർക്കാരിന്റെ കാലത്താണ് കേരളാ പൊലീസ് നിയമം നിയമസഭ പാസാക്കിയത്. എന്നാൽ പൊലീസ് നിയമം ഫലപ്രദമായി നടപ്പാക്കണമെങ്കിൽ ഇതിൽ ചട്ടം രൂപീകരിക്കേണ്ടതുണ്ട്. എന്നാൽ ആറുവർഷമായിട്ടും ചട്ടം രൂപീകരിച്ച് നിയമം നടപ്പാക്കാനുള്ള നടപടികൾ ഉണ്ടായിട്ടില്ല. ചട്ടം രൂപീകരിക്കാൻ ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പല കമ്മിറ്റികളെയും നിയോഗിച്ചു. ചട്ടങ്ങളുടെ കരട് രൂപം തയാറാക്കുകയും ചെയ്തു. എന്നാൽ ഇത് നടപ്പായില്ല. തടസം ഒഴിവാക്കി പൊലീസ് നിയമത്തിന്റെ ചട്ടം വേഗം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ ആർടിഐ ഫെഡറേഷൻ ഡിജിപി െസൻകുമാറിനെ സമീപിച്ചിരിക്കുന്നത്. സർക്കാരിന്റെ വിവിധ വകുപ്പുകളിലെ കാലതാമസമാണ് ചട്ടം നടപ്പാക്കുന്നതിന് തടസമായത്. ഇപ്പോൾ ഫയൽ നിയമവകുപ്പിന്റെ പരിഗണനയിലാണെന്നാണ് സൂചന.
Advertisement