ടി.പി.സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതു മുതൽ വിധി നടപ്പാക്കുന്നതു വരെയുള്ള 12 ദിവസത്തിനുള്ളിൽ സർക്കാർ തലത്തിൽ സംഭവിച്ചത് എന്താണ്? സർക്കാർ ഇന്നലെ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽനിന്നും സർക്കാർ വൃത്തങ്ങളിൽനിന്നും വ്യക്തമാകുന്ന കാര്യങ്ങൾ ഇങ്ങനെയാണ്:
∙ സെൻകുമാറിനെ തിരികെ നിയമിക്കണമെന്നു കഴിഞ്ഞ മാസം 24ന് ആണു സുപ്രീം കോടതി വിധിച്ചത്. പിറ്റേന്നു സെൻകുമാറും 26ന് അഡ്വക്കറ്റ് ജനറലും വിധിപ്പകർപ്പ് സർക്കാരിനു ലഭ്യമാക്കി. 26നു ഫയലുണ്ടാക്കി.
∙ 26നു വൈകുന്നേരം ഏഴു മണിക്കു ഫയൽ നിയമ സെക്രട്ടറിക്കു ലഭ്യമാക്കി. രണ്ടു കാര്യങ്ങളാണു നിയമ സെക്രട്ടറിയോടു ചോദിച്ചത്: ഒന്ന് – പുനഃപരിശോധനാ ഹർജി നൽകേണ്ടതുണ്ടോ, തുടർ നടപടികൾ എന്തൊക്കെ? രണ്ട് – സുപ്രീം കോടതിയിൽനിന്നുള്ള സാക്ഷ്യപ്പെടുത്തിയ വിധിപ്പകർപ്പില്ലാതെ നടപടികൾ സാധ്യമാണോ?
∙ 26നു വൈകുന്നേരം 7.30നു ചീഫ് സെക്രട്ടറിക്കു തിരികെ ലഭ്യമാക്കിയ ഫയലിൽ നിയമ സെക്രട്ടറി വ്യക്‌തമാക്കിയത് – പുനഃപരിശോധനാ ഹർജിക്കുള്ള വകയില്ല. ഉത്തരവു നടപ്പാക്കുകയാണു വേണ്ടത്. സെൻകുമാർ ലഭ്യമാക്കിയ വിധിപ്പകർപ്പു സുപ്രീം കോടതിയുടെ വെബ്‌സൈറ്റിൽ നിന്നുള്ളതാണ്. അതിന്റെ അടിസ്‌ഥാനത്തിൽ തുടർനടപടികളാവാം.
∙ ആവശ്യമെങ്കിൽ അഡ്വക്കറ്റ് ജനറലിന്റെയും മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയുടെയും ഉപദേശം തേടാവുന്നതാണെന്നും നിയമ സെക്രട്ടറി എഴുതുന്ന സാഹചര്യമുണ്ടായി.
∙ ഹരീഷ് സാൽവെയുടെ ഉപദേശം തേടി. ആദ്യം വിധി നടപ്പാക്കുക, അതിനുശേഷം മറ്റു കാര്യങ്ങൾ ആലോചിക്കാമെന്ന് അദ്ദേഹം വാക്കാൽ ഉപദേശിച്ചു. (കഴിഞ്ഞ അഞ്ചിനു വ്യക്‌തതാ ഹർജി പരിഗണിച്ചപ്പോൾ സർക്കാരിനുവേണ്ടി സാൽവെയല്ല, ജയദീപ് ഗുപ്‌തയും സിദ്ധാർഥ് ലൂത്രയുമാണു ഹാജരായത്).
∙ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടിയത് 28ന്. വിധിയിൽ വ്യക്‌തത വരുത്താനും പുനഃപരിശോധനയ്‌ക്കും ഹർജി നൽകാമെന്ന മറുപടി ലഭിച്ചതു കഴിഞ്ഞ ഒന്നിന്. മൂന്നിനു ഹർജികൾ ഫയൽ ചെയ്‌തു. സാക്ഷ്യപ്പെടുത്തിയ വിധിപ്പകർപ്പു ലഭിക്കാതെ വിധി നടപ്പാക്കുന്നതിനെക്കുറിച്ചു നിയമ സെക്രട്ടറിയോടു സംശയം ഉന്നയിച്ചെങ്കിലും, വ്യക്‌തതാ ഹർജി പിഴചുമത്തി തള്ളിക്കൊണ്ടു കഴിഞ്ഞ വെള്ളിയാഴ്ച കോടതി നൽകിയ ഉത്തരവ് സ്‌റ്റാൻഡിങ് കൗൺസൽ ഇ–മെയിലിലൂടെ നൽകിയ ഉടനെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു നൽകിയെന്നു ചീഫ് സെക്രട്ടറി സത്യവാങ്‌മൂലത്തിൽ പറയുന്നു. സെൻകുമാറിനെ തിരികെ നിയമിക്കുന്നതിനു മുഖ്യമന്ത്രി അംഗീകാരം നൽകി; ശനിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു ഫയൽ തിരികെ ലഭിച്ചതിനു പിന്നാലെ നിയമന ഉത്തരവിറക്കുകയും ചെയ്തു.