സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ശശി തരൂർ എം പി. തനിക്കൊന്നും മൂടി വയ്ക്കാനില്ലെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും തരൂർ തിരുവനന്തപുരത്ത് പ്രതികരിച്ചു. പ്രതികരണത്തിനിടെ വാർത്ത പുറത്തുവിട്ട ഇംഗ്ലീഷ് ചാനലിന്റെ റിപ്പോർട്ടറെ തരൂരും സഹായികളും കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
സുനന്ദ പുഷ്കറിന്റെ മരണത്തിൽ തരൂരിനെ സംശയമുനയിൽ നിർത്തുന്ന, തരൂരിന്റെ സഹായിയുമായുള്ള ഫോൺ സംഭാഷണം സ്വകാര്യ ഇംഗ്ളീഷ് ചാനൽ ഇന്നലെയാണ് പുറത്തു വിട്ടത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ശശി തരൂർ പ്രതികരിച്ചു. മൂന്നു വർഷത്തെ അന്വേഷണത്തിലും തനിക്കെതിരെ ഒരു തെളിവും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നു തരൂർ പറഞ്ഞു. പ്രതികരണത്തിനിടെ വാർത്ത പുറത്തു വിട്ട സ്വകാര്യ ചാനൽ സംഘത്തിനു നേരെ തരൂരും സഹായികളും തിരിഞ്ഞു. ദൃശ്യങ്ങൾ എടുക്കുന്നത് തടഞ്ഞ തരൂരിന്റെ സഹായികൾ റിപ്പോർട്ടറെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.