സംസ്ഥാനത്തെ പകുതിയിലധികം പെട്രോൾ പമ്പുകൾ ഞായറാഴ്ച്ച പ്രവർത്തിക്കില്ല. പമ്പുടമകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഏകാംഗകമ്മീഷൻ റിപ്പോർട്ട് കേന്ദ്ര പെട്രോളിയംമന്ത്രാലയം നടപ്പാക്കാത്തതിനെതിരെയാണ് പ്രതിഷേധം. റിപ്പോർട്ടിലെ പ്രധാന ശുപാർശയായ കമ്മീഷൻ വർധന അടിയന്തിരമായി നടപ്പിലാക്കണമെന്നാണ് പമ്പുടമകളുടെ ആവശ്യം.
ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സിന് കീഴിലുള്ള ആയിരത്തോളം പമ്പുകളാണ് വരുന്ന ഞായറാഴ്ച്ച അടച്ചിടുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രാലയം നിയമിച്ച അപൂർവചന്ദ്രാകമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്തതിനെതിരെയാണ് സമരം.തൊഴിലാളികളുടെ കൂലിയും മറ്റ് ചിലവുകളും വർധിച്ച സാഹചര്യത്തിൽ വർഷത്തിൽ രണ്ടു തവണ ഡീലർമാരുടെ കമ്മീഷൻ വർധിപ്പിക്കണം എന്നായിരുന്നു കമ്മിറ്റിയുടെ പ്രധാന ശുപാർശ.
റിപ്പോർട്ട് സമർപ്പിച്ച് അറുകൊല്ലമായെങ്കിലും ഇതുവരെയും ഒരുനടപടിയുമുണ്ടായിട്ടില്ലെന്ന് പമ്പുടമകൾ ആരോപിക്കുന്നു. പ്രശ്ന പരിഹാരമായില്ലെങ്കിൽ എല്ലാ ഞായറാഴ്ച്ചകളിലും പമ്പുകൾ അടച്ചിടാനാണ് ഒരു വിഭാഗം ഉടമകളുടെ തീരുമാനം.