കെ.എം.മാണി പ്രതിയായ ബാർകോഴക്കേസ് അവസാനിക്കുന്നു. കുറ്റപത്രം സമർപ്പിക്കാൻ ആവശ്യമായ തെളിവുകൾ ഇനിയും ലഭിച്ചിട്ടില്ല. ഇതോടെ അന്വേഷണവുമായി മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയിലായി വിജിലൻസ് സംഘം. കോടതിയുടെ ഇടപെടൽ കൂടിയായതോടെ അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നും ഉറപ്പായി.
കെഎം മാണിയെ പ്രതിയാക്കി കുറ്റപത്രം നൽകാൻ മതിയായ തെളിവില്ല എന്ന് കാണിച്ച് യുഡിഎഫ് ഭരണകാലത്ത് കോടതിക്ക് റിപ്പോർട്ട് നൽകിയ കേസിന് ഭരണമാറ്റത്തോടെയാണ് വീണ്ടും ജീവൻവച്ചത്. വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസിന് രണ്ടാമൂഴം ലഭിച്ചതോടെ വീണ്ടും അന്വേഷണമായി. പുതിയ തെളിവുകൾ പുറത്തുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും സംഭവിക്കാതെ കഴിഞ്ഞ പതിനൊന്ന് മാസമായി അന്വേഷണം കടലാസിൽ മാത്രമാണ്. ബാർകോഴ ആരോപണം പുറത്തുവിട്ട ബിജു രമേശും ഡ്രൈവർ അമ്പിളിയും ആദ്യം നൽകിയ വിവരങ്ങളല്ലാതെയൊന്നും ഇപ്പോഴുമില്ല.
കെഎം മാണിക്ക് പണം എത്തിച്ച് നൽകിയവരെന്ന് ബിജു രമേശ് പേരെടുത്ത് പറഞ്ഞവരെല്ലാം അത് നിഷേധിച്ചു. ഭരണം മാറിയാൽ ബാറുടമകള്‍ ചിലതെല്ലാം തുറന്നുപറയുമെന്ന് കരുതിയവർക്കും തെറ്റി. വിജിലൻസ് ഡയറക്ടറായി എത്തിയതിന് പിന്നാലെ ജേക്കബ് തോമസ് നേരിട്ടും ബാറുടമകളിൽ ചിലരെ ബന്ധപ്പെട്ടു. കോട്ടയത്തെ ജേക്കബ് കുര്യൻ, പൊൻകുന്നത്തെ സാജു ഡൊമിനിക് എന്നിവരെ വിജിലൻസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി മാണിക്കെതിരെ തെളിവ് നൽകണമെന്ന് ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെയാണ് തുടരന്വേഷണത്തിന് കോടതിയിൽ അപേക്ഷ നൽകിയത്. തെളിവില്ലെന്ന് മുൻപ് റിപ്പോർട്ട് നൽകിയ എസ്പി എസ് സുകേശനെ മാറ്റി പുതിയ അന്വേഷണ ഉദ്യോഗസ്ഥനെയും വച്ചു. ഇത്രയായിട്ടും പക്ഷെ ഒരു തെളിവും പുറത്തുവന്നില്ല. മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനും നിലപാട് അറിയിച്ചെങ്കിലും കേസ് അവസാനിപ്പിക്കാൻ ജേക്കബ് തോമസ് അനുമതി നൽകിയില്ല.
കെഎം മാണി നൽകിയ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി പലവട്ടം പുരോഗതി ചോദിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി അവധിയില്‍ പ്രവേശിച്ചു. മറ്റൊരാൾ അന്വേഷണം ഏറ്റെങ്കിലും പുരോഗതിയൊന്നുമില്ല. ഒരുമാസത്തിനകം അന്തിമ റിപ്പോർട്ട് നൽകാൻ കോടതി അന്ത്യശാസനം നൽകിയിരിക്കെ വിജിലൻസിന് പുതിയ മേധാവിയും എത്തിക്കഴിഞ്ഞു. ബാർകോഴക്കേസിൽ കടുംപിടുത്തം പിടിച്ച ജേക്കബ് തോമസിന്റെ മേൽനോട്ടം ഇല്ലാതെയാണ് ഇനി അന്തിമ റിപ്പോർട്ട് ഒരുങ്ങുന്നതെന്ന് ചുരുക്കം.
കെഎം മാണി ഇടത്തേക്ക് തിരിയുന്നുവെന്ന പ്രതീതി ശക്തമാകുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രിയ ജീവിതത്തെ പിടിച്ചുലച്ച കോഴക്കേസ് നനഞ്ഞ പടക്കമായി എരിഞ്ഞുതീരുന്നത്. തെളിവ് നൽകേണ്ടവർ അതിന് തയ്യാറാകാത്തതിനാൽ മാത്രം ഉണ്ടാകുന്ന സ്വാഭാവിക അന്ത്യം. എന്നാൽ കോഴമാണിയെന്ന് വിളിച്ച് സമരജ്വാല തീർത്തവർക്ക് ഇനി അദ്ദേഹത്തെ ഇരുകൈയ്യുനീട്ടി സ്വീകരിക്കാവുന്ന സാഹചര്യം ഒരുങ്ങുന്നു എന്നതാണ് പ്രധാനം.