‘കണ്ണൂർ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിഐഎസ്കെ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ സെന്ററിൽ പരീക്ഷയ്ക്കു പോകുമ്പോൾ അമ്മയും സഹോദരനും എനിക്കൊപ്പമുണ്ടായിരുന്നു. ഹാളിനു പുറത്തെ താൽക്കാലിക ടെന്റിലായിരുന്നു ദേഹപരിശോധന. നാലു സ്ത്രീകളായിരുന്നു പരിശോധകർ.
ചുരിദാറിനൊപ്പമുള്ള കറുത്ത പാന്റ്സ് ധരിച്ചു ഹാളിൽ കയറാൻ കഴിയില്ലെന്നു പറഞ്ഞതോടെ മറ്റൊരു പാന്റ്സ് വാങ്ങാൻ ഞങ്ങൾ തുണിക്കട അന്വേഷിച്ചിറങ്ങി. ഞായർ അവധിയായതിനാൽ രണ്ടര കിലോമീറ്റർ ദൂരം ഓട്ടോറിക്ഷയിൽ പോയാണു പുതിയ പാന്റ്സ് വാങ്ങി ധരിച്ചത്.
വീണ്ടും സ്കൂളിലെത്തി. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു ശരീരം പരിശോധിക്കുന്നതിനിടെ ബീപ് ശബ്ദം. എന്താണ് ഉള്ളിലെന്ന് അവർ ചോദിച്ചു. ചുരിദാറിനുള്ളിൽ മൊബൈൽ ഫോണോ മറ്റ് ഇലക്ട്രോണിക് വസ്തുക്കളോ ഒളിപ്പിച്ചിട്ടുണ്ടോ എന്നായി ചോദ്യം. ഒന്നുമില്ലെന്നും ബ്രായുടെ വശങ്ങളിലുള്ള ഹുക്ക് ലോഹമായതു കൊണ്ടാകാം ശബ്ദം കേട്ടതെന്നും ഞാൻ പറഞ്ഞു. ഹുക്ക് കാണിച്ചെങ്കിലും വിശ്വാസം വന്നില്ല.
ബ്രാ അഴിച്ചു പുറത്തുവച്ചശേഷം മാത്രമേ പരീക്ഷാഹാളിൽ പ്രവേശിപ്പിക്കൂ എന്നു പറഞ്ഞു. സ്കൂളിലെ ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കുകയാണെങ്കിൽ ഊരി മാറ്റിക്കൊള്ളാം എന്നു പറഞ്ഞെങ്കിലും പുറത്തെവിടെയെങ്കിലും പോയി മാറ്റിയിട്ടു വരൂ എന്നായിരുന്നു മറുപടി. പരീക്ഷ തുടങ്ങാൻ ഏതാനും മിനിറ്റുകൾ മാത്രം അവശേഷിക്കുന്നതിനാൽ ഞാൻ അവരുടെ മുന്നിൽ വച്ചുതന്നെ ബ്രാ അഴിച്ച് അമ്മയെ ഏൽപിച്ചു.
മറ്റു പരീക്ഷാർഥികളും അവിടെയുണ്ടായിരുന്നു. ഇതിനു ശേഷമാണ് എന്നെ സ്കൂളിലേക്കു കയറ്റിയത്. ഞാൻ തീർത്തും പതറിപ്പോയി. എന്താണു നടക്കുന്നതെന്നു പോലും മനസ്സിലാകുന്നുണ്ടായിരുന്നില്ല. പരീക്ഷ തുടങ്ങിയപ്പോൾ മനസ്സ് ശാന്തമാകാത്തതിനാൽ ആദ്യത്തെ അര മണിക്കൂർ തീർത്തും നഷ്ടമായി. ബയോളജിയിലെ ചോദ്യങ്ങൾക്കു മാത്രമാണ് ഉത്തരമെഴുതാൻ കഴിഞ്ഞത്. അത്രയ്ക്കായിരുന്നു സമ്മർദം.’
മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
നീറ്റ് പരീക്ഷാ പരിശോധനയുടെ ഭാഗമായി വിദ്യാർഥിനിയുടെ അടിവസ്ത്രം അഴിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സിബിഎസ്ഇ റീജനൽ ഡയറക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർ മൂന്നാഴ്ചയ്ക്കകം വിശദീകരണം സമർപ്പിക്കണം.
ഉന്നതതല അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർമാൻ പി.മോഹനദാസ് ദേശീയ മനുഷ്യാവകാശ കമ്മിഷനു കത്തയച്ചിട്ടുമുണ്ട്.
ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സിബിഎസ്ഇയോടു റിപ്പോർട്ട് തേടി. സിബിഎസ്ഇ ഡൽഹി ഓഫിസും തിരുവനന്തപുരത്തെ റീജനൽ ഓഫിസും 10 ദിവസത്തിനകം റിപ്പോർട്ട് നൽകണം.