പൊലീസ് മേധാവിയായി ടി.പി.സെൻകുമാറും വിജിലൻസ് ഡയറക്ടറായി ലോക്നാഥ് ബെഹ്റയും ചുമതലയേറ്റതോടെ, മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഡിജിപി ജേക്കബ് തോമസിന്റെ ഇരിപ്പിടം ത്രിശങ്കുവിലായി. അവധിയിൽ കഴിയുന്ന ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നു മാറ്റാതെയാണ് അവിടെ ബെഹ്റയെ നിയമിച്ചത്. ഇതു നിയമപ്രശ്നങ്ങൾക്കു തന്നെ വഴിതുറന്നേക്കുമെന്ന് ഉന്നതർ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരമാണ് ഏപ്രിൽ ഒന്നിനു ജേക്കബ് തോമസ് ഒരു മാസത്തെ നിർബന്ധിത അവധിയിൽ പ്രവേശിച്ചത്. സ്വകാര്യ ആവശ്യത്തിന് അവധിയെടുക്കുന്നതായാണു കത്തിൽ പറഞ്ഞത്. ഐഎഎസ്–ഐപിഎസ് ഉന്നതരിലും സിപിഎമ്മിലും ഒരു വിഭാഗം നടത്തിയ നീക്കമാണു ജേക്കബ് തോമസിന്റെ കസേരയിളക്കിയത്. പകരം, അന്നു പൊലീസ് മേധാവിയായിരുന്ന ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു വിജിലൻസ് ഡയറക്ടറുടെ അധിക ചുതമല കൂടി നൽകി. സെൻകുമാർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ തിരിച്ചടി കിട്ടുമെന്ന തിരിച്ചറിവ് കൂടിയാണു സർക്കാരിനെ ഇതിനു പ്രേരിപ്പിച്ചത്. ഏപ്രിൽ അവസാനം ജേക്കബ് തോമസിന്റെ അവധി കഴിയാറായതോടെ അതു വീണ്ടും നീട്ടാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ചു. എന്നാൽ, തന്റെ ആദ്യ അവധി അപേക്ഷ തന്നെ സർക്കാർ അംഗീകരിച്ച് ഉത്തരവായിട്ടില്ലെന്ന് അദ്ദേഹം മറുപടി നൽകി. തുടർന്ന്, കഴിഞ്ഞ രണ്ടിനാണ് ഏപ്രിലിലെ ഒരു മാസത്തെ അവധി അംഗീകരിച്ചു സർക്കാർ ഉത്തരവിട്ടത്.
വീണ്ടും മേയിൽ ഒരു മാസത്തെ അവധിക്കു കൂടി അദ്ദേഹം അപേക്ഷ നൽകി. അത് ഇനിയും അംഗീകരിച്ചിട്ടില്ല. സെൻകുമാറിനെ വീണ്ടും പൊലീസ് മേധാവിയാക്കിയ ഉത്തരവിനൊപ്പം തന്റെ പുതിയ നിയമന ഉത്തരവും ഉണ്ടാകുമെന്നായിരുന്നു ജേക്കബ് തോമസിന്റെ പ്രതീക്ഷ. എന്നാൽ അതുണ്ടായില്ല. ‘ഇന്നലെ ഉച്ചയ്ക്കു ടിവി കാണുമ്പോൾ തന്റെ കസേരയിൽ ആരോ കയറി ഇരിക്കുന്നതു കണ്ടു’ എന്നാണു ബെഹ്റ വിജിലൻസ് ഡയറക്ടറായി ചുമതലയേറ്റതിനെക്കുറിച്ചു ജേക്കബ് തോമസ് അടുപ്പക്കാരോടു പ്രതികരിച്ചത്.
സെൻകുമാറിനെ പൊലീസ് മേധാവിയായി പുനർ നിയമിച്ച ഉത്തരവിൽ അവിടെ നിന്നു മാറ്റുന്ന ബെഹ്റയുടെ നിയമന ഉത്തരവ് പ്രത്യേകം ഇറക്കുമെന്നു വ്യക്തമാക്കിയിരുന്നു. എന്നാൽ, ബെഹ്റയെ വിജിലൻസ് ഡയറക്ടറായി നിയമിച്ച ഉത്തരവിൽ അവിടെ നിന്നു ജേക്കബ് തോമസിനെ മാറ്റിയെന്നോ അതു സംബന്ധിച്ചു പ്രത്യേക ഉത്തരവ് ഇറക്കുമെന്നോ ഇല്ല. ഒന്നുകിൽ ജേക്കബ് തോമസിന്റെ അവധി റദ്ദാക്കി അദ്ദേഹത്തെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നു നീക്കിയതായി ഉത്തരവിറക്കണം. പകരം നിയമനം പിന്നീടെന്നു വ്യക്തമാക്കിയാൽ മതി. അല്ലെങ്കിൽ, ബെഹ്റയുടെ നിയമന ഉത്തരവിൽ ഇതു സംബന്ധിച്ച സൂചന നൽകണം. അതുമുണ്ടായില്ല. ഈ സാഹചര്യത്തിൽ, എന്തു ചെയ്യണമെന്ന ആലോചനയിലാണു ജേക്കബ് തോമസ്.
സീനിയോറിറ്റിയിൽ ജേക്കബ് തോമസ് രണ്ടാമത്
സംസ്ഥാന പൊലീസിൽ, നിലവിൽ സെൻകുമാർ കഴിഞ്ഞാൽ സീനിയോറിറ്റിയിൽ ജേക്കബ് തോമസാണു രണ്ടാമൻ. ബെഹ്റ മൂന്നാമതും. ഇരുവരും 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരാണെങ്കിലും കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ സീനിയോറിറ്റി ലിസ്റ്റിൽ ജേക്കബ് തോമസാണ് ആദ്യം. ഇതേ ബാച്ചിലെ ഋഷിരാജ് സിങ് ബെഹ്റയ്ക്കു പിന്നിലാണ്. 1984 ബാച്ചിലെ അരുൺ കുമാർ സിൻഹ (സീനിയർ) കേരള കേഡർ ഉദ്യോഗസ്ഥനാണെങ്കിലും അദ്ദേഹം കേന്ദ്രത്തിൽ ഡപ്യൂട്ടേഷനിലാണ്. അവധിയിൽ പോകാൻ പറഞ്ഞ സമയത്തു സർക്കാർ ജേക്കബ് തോമസിനു നൽകിയ ചില ഉറപ്പുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് അദ്ദേഹം നിയമ നടപടികളിലേക്കു കടക്കാത്തതെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നു.