ശബ്ദപരിശോധനയെന്ന പാഴ്‌വേലയാണ് ബാർകോഴക്കേസില്‍ ഇനി ബാക്കിയുള്ളത്. ബിജു രമേശ് ഹാജരാക്കിയ ശബ്ദരേഖയിൽ കോഴക്കാര്യം പരാമർശിക്കുന്നതിന്റെ ആധികാരികത പരിശോധിക്കാനാണ് ശ്രമം. ഇത് തെളിഞ്ഞാൽ പോലും കേസിൽ കുറ്റപത്രം കൊടുക്കാൻ മതിയായ തെളിവാകില്ലെന്ന് ഉറപ്പ്.
പ്രതീക്ഷിച്ച തെളിവുകളൊന്നും കിട്ടില്ലെന്ന് ഉറപ്പായപ്പോയതോടെയാണ് ശബ്ദപരിശോധനയെ ആശ്രയിക്കാൻ ജേക്കബ് തോമസ് നിർദേശിച്ചത്. കെഎം മാണിയുടെ ഹർജി ഹൈക്കോടതി അവസാനം പരിഗണിച്ചപ്പോഴെല്ലാം ഈ പരിശോധനയുടെ കാര്യം പറഞ്ഞാണ് ഉദ്യോഗസ്ഥർ പിടിച്ചുനിന്നത്. തെളിവായി ബിജു രമേശ് ഹാജരാക്കിയ ശബ്ദരേഖ പരിശോധനക്ക് അയക്കുന്നു എന്നാണ് രണ്ടുമാസം മുൻപ് കോടതിയെ അറിയിച്ചത്. ബാറുടമകളുടെ യോഗത്തിൽ കോഴക്കാര്യം ചർച്ച ചെയ്യുന്നതാണ് സിഡിയുടെ ഉള്ളടക്കം.
രണ്ട് കാര്യങ്ങളാണ് പരിശോധനയിൽ അറിയേണ്ടത്. ശബ്ദരേഖയിൽ കൃത്രിമം കാണിച്ചിട്ടുണ്ടോ? ശബ്ദത്തിന്റെ ഉടമകൾ ആരെല്ലാം? കൃത്രിമമൊന്നും നടന്നിട്ടില്ല, ശബ്ദരേഖ കൃത്യമാണ് എന്ന് തെളിഞ്ഞാലും പിന്നെയുള്ള കാര്യം ശ്രമകരമാണ്. വലിയ യോഗത്തിൽ പലർ സംസാരിച്ചതിൽ നിന്ന് ഓരോരുത്തരുടെ ശബ്ദം വേർതിരിച്ചെടുക്കണം, ആരുടെയെല്ലാമെന്ന് തിരിച്ചറിയണം. തിരിച്ചറിഞ്ഞ് കഴിഞ്ഞാലും പിന്നെയാണ് വലിയ കടമ്പ. താരതമ്യത്തിനായി ആ ശബ്ദങ്ങളോരോന്നിന്റെ ഉടമകളുടെ പുതിയ ശബ്ദ സാംപിൾ ശേഖരിക്കണം. അതിന് ബാറുടമകൾ വഴങ്ങിയില്ലെങ്കിൽ പരിശോധന അവിടെത്തീരും. വിധേയമാകുന്നയാളുടെ സമ്മതമില്ലാതെ നുണ പരിശോധന പറ്റില്ല എന്ന മട്ടിൽ തന്നെയാണ് ഇക്കാര്യത്തിലും വ്യവസ്ഥ.
ശബ്ദരേഖയിൽ കോഴക്കാര്യം സംസാരിക്കുന്നവരിൽ പ്രധാനി ബാറുടമാ ഭാരവാഹി ഡി.രാജ്കുമാറാണ്. കെഎം മാണിക്കെതിരെ ഇതുവരെ മൊഴിനൽകാൻ തയ്യാറാകാത്ത രാജ്കുമാർ അടക്കമുള്ളവർ ഈ ശബ്ദ പരിശോധനയിൽ സഹകരിക്കുമെന്ന് ഉദ്യോഗസ്ഥരാരും കരുതുന്നില്ല. ഏറ്റവും പ്രധാന കാര്യം, ഇവരെല്ലാം സഹകരിച്ചാല്‍ പോലും ശബ്ദ പരിശോധനയുടെ ഫലത്തെ മാത്രം ആശ്രയിച്ച് അഴിമതിക്കേസിൽ കുറ്റപത്രം നൽകാനാവില്ല എന്നതാണ്. ഇക്കാര്യങ്ങൾ ഉദ്യോഗസ്ഥർ ബോധ്യപ്പെടുത്തിയിട്ടും മുന്നോട്ടുപോകാനായിരുന്നു വിജിലൻസ് മേധാവിയായിരിക്കെ ജേക്കബ് തോമസിന്റെ നിർദേശം.
വിജിലൻസിൽ പുതിയ മേധാവിയെത്തി. മറ്റൊന്നിനും വഴിയില്ല എന്നുറപ്പായിരിക്കെ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകണോ എന്ന കാര്യത്തിൽ സർക്കാർ നിലപാട് ഇനി നിർണായമാകും.
Advertisement