ഇടുക്കിയിലെ ഏലമലക്കാടുകൾ റവന്യൂഭൂമിയാക്കി മാറ്റാൻ സർക്കാർ നീക്കം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മാർച്ച് മാസത്തിൽ ചേർന്ന യോഗത്തിലാണ് വിവാദ തീരുമാനം എടുത്തത്. കയ്യേറ്റത്തിന് സാധുത നൽകാനുള്ള നീക്കമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
പാരിസ്ഥിതികമായി കേരളത്തിലെ ഏറ്റവും പ്രധാന വനമേഖലകളിലൊന്നായ ഏലമലക്കാടുകൾ വനഭൂമിയാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിക്ക് മുന്നിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ദേവികുളം ഉടുമ്പൻചോല താലൂക്കുകളിലെ രണ്ടരലക്ഷം ഏക്കർവരുന്ന ഏലംകുത്തകപാട്ടഭൂമി സംരക്ഷിക്കാനും കർഷകർക്ക് നൽകിയ ഭൂമി അന്യാധീനപ്പെടാതിരിക്കാനും കൂടിയാണ് ഈ നിലപാട് സ്വീകരിച്ചത്. മാർച്ച് 27ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് അട്ടിമറിച്ചുകൊണ്ടുള്ള തീരുമാനം എടുത്തത്. ഏലം കുത്തകപാട്ടഭൂമി റവന്യൂ ഭൂമിയായി പരിഗണിക്കാനുള്ള തുടർ നടപടികൾ, റവന്യൂ , വനം വകുപ്പുകൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കൈയ്യേറ്റക്കാരെ സഹായിക്കാനും. ചട്ടം മറികടന്ന് നിർമ്മിക്കുന്ന നൂറിലേറെ റിസോർട്ടുകള്‍ ക്രമപ്പെടുത്താനുമാണ് ശ്രമം.
നിവേദിത പി.ഹരന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള ഉത്തരവ് പുനപരിശോധിക്കുക, കുറിഞ്ഞി സാങ്ച്വറിയുടെ അതിരുകൾ പുനർനിർണ്ണയിക്കുക, പാട്ടഭൂമിയിലെ മരംമുറി ഉദാരമാക്കുക എന്നീ വിവാദ തീരുമാനങ്ങളും യോഗം കൈക്കൊണ്ടിട്ടുണ്ട്. ഭൂ വിനിയോഗത്തിൽ കടുത്ത നിയന്ത്രണമുള്ള 64ലെ ഭൂമി പതിവ് ചട്ടത്തിലും ഭേദഗതിക്ക് നിർദ്ദേശമുണ്ട്. വരുമാന പരിധി ഉൾപ്പെടെ ഒരു ഉപാധികളും ഇല്ലാതെ സർവ്വർക്കും പട്ടയം നൽകുക, ആനവിലാസം വില്ലേജിനെ മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുക എന്നിവയും യോഗം പരിഗണിച്ചു. കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിക്കുമെന്ന് സർക്കാര്‍ ആവർത്തിക്കുമ്പോഴാണ് പശ്ചിമഘട്ടത്തെ ആകെമാറ്റിമറിക്കാനുള്ള നീക്കം