അർച്ചന ഒന്നുമറിയുന്നില്ല...റാസൽഖൈമയിലെ ആശുപത്രിയിൽ ഒരു മാസത്തോളം കിടന്നതും, ഭർത്താവിന്റെയും കുട്ടികളുടേയും സങ്കടക്കണ്ണീരും, നാട്ടിൽ അവർക്കായി നാടൊരുമിക്കുന്നതും...ഒന്നും. ഒരുപക്ഷേ ആ മനസ്സുനിറയെ ദിവസങ്ങൾ മാത്രം നീണ്ട ഗൾഫിലെ, അല്ല ജീവിതത്തിലെ തന്നെ ഏറ്റവും സന്തോഷിച്ച നിമിഷങ്ങളായിരിക്കും. റാസൽഖൈമയിൽ ജോലി ചെയ്തുവന്ന ഭർത്താവ് ശശിധരന്റെ ദീർഘകാലത്തെ ആഗ്രഹമായിരുന്നു ഭാര്യ അർച്ചനയേയും മക്കളായ അശ്വിജിത്ത്, ശശിന എന്നിവരെയും ദുബായ് കാണിക്കണമെന്നത്.
അതിരുകടന്ന ആഗ്രഹമായിരുന്നില്ല അത്. ഏതൊരു ഭർത്താവും ആഗ്രഹിക്കുന്ന ഒന്ന്. കിട്ടിയതിൽ ഒരോഹരി സ്വരുക്കൂട്ടി വച്ചത് അതിനുവേണ്ടിയായിരുന്നു. പക്ഷെ, വിധി അർച്ചനയെയും മക്കളെയും യുഎഇയിലെത്തിച്ചതു സന്തോഷിക്കാനായിരുന്നില്ല. ഏപ്രിൽ ആറിനാണ് അർച്ചനയെന്ന വീട്ടമ്മയുടെയും അവരുടെ കുടുംബത്തിന്റെയും ജീവിതം കീഴ്മേൽ മറിഞ്ഞ അപകടം നടന്നത്...
അർച്ചനയുടെ ആ ഗൾഫ് യാത്രയിലൂടെ... മാർച്ച് 24
ചുള്ളിക്കരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ കൊട്ടോടിയിലെ അർച്ചനയുടെ വീട്ടിൽ സന്തോഷത്തിന്റെ ആൾക്കൂട്ടം. അർച്ചനയും മക്കളായ അശ്വജിത്തും ശശിനയും അവധി ആഘോഷിക്കാൻ ഭർത്താവ് ജോലി ചെയ്യുന്ന യുഎഇയിലെ റാസൽഖൈമയിലേക്കു പോകുന്നു. അർച്ചനയും മകളും 25നും. പരീക്ഷാ കാലമായതിനാൽ മകൻ അശ്വജിത്ത് 31ന് അയൽവാസിയൊടൊപ്പവുമാണ് റാസൽഖൈമയിലെത്തുന്നത്. ആദ്യത്തെ ഒരാഴ്ചക്കാലം സന്തോഷത്തിന്റെ അലയൊലിയായിരുന്നു.
ഏപ്രിൽ ആറ്
സന്തോഷങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തിയ ദിവസം. റാസൽഖൈമയിലെ റോയൽ ഫർണിച്ചർ കമ്പനിയിൽ നിന്നു ജോലികഴിഞ്ഞ് അൽപം നേരത്തേ, കൃത്യമായി പറഞ്ഞാൽ ആറുമണിക്ക് ശശിധരൻ ഇറങ്ങുന്നു. നേരത്തേ തീരുമാനിച്ച പ്രകാരം അർച്ചനയും രണ്ടു മക്കളും താമസ സ്ഥലമായ ഖുസാമിൽ നിന്നു ഷോപ്പിങ്ങിനായി ടു ദിർഹം പ്ലാസയിലെത്തുന്നു. ഷോപ്പിങ് കഴിഞ്ഞ് രാത്രി 8.30നു പ്ലാസയിൽ നിന്നു താമസസ്ഥലത്തേക്ക്. കെഎഫ്സിക്കു മുന്നിലുള്ള സർക്കിളിനു തൊട്ടടുത്തുള്ള ചെറിയ റോഡ് മുറിച്ചുകടക്കുന്നു.
റോഡിനു നടുവിലെത്തിയപ്പോഴേക്കും എതിരെ വന്ന കാർ അർച്ചനയെ ഇടിച്ചുതെറിപ്പിച്ചിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടു മക്കളെ മാത്രമേ വാഹനത്തിനു മുന്നിൽ നിന്നു രക്ഷിക്കാൻ ശശിധരന് സാധിച്ചുള്ളൂ. സ്ത്രീയാണ് കാറോടിച്ചിരുന്നത്. സർക്കിളിന് അടുത്തെത്തുന്ന വാഹനങ്ങൾ വേഗത കുറയ്ക്കുന്ന മഞ്ഞ വരയിലൂടെയാണു ശശിധരനും കുടുംബവും റോഡ് മുറിച്ചുകടന്നത്.
ഇടിയുടെ ആഘാതത്തിൽ അർച്ചന പത്തുമീറ്ററോളം ദൂരത്തേക്ക് തെറിച്ചുവീണു. ഓടിയെത്തിയ ശശിധരനു കാണാനായതു തലയുടെ മുൻഭാഗത്തും പിൻഭാഗത്തും മാരകമായ മുറിവു പറ്റി പിടയുന്ന പ്രിയതമയെ. അപകടം നടന്നാൽ പൊലീസെത്താതെ ആശുപത്രിയിലേക്കു മാറ്റാൻ യുഎഇ നിയമം അനുവദിക്കുന്നില്ല. പത്തു മിനിറ്റോളം രക്തം വാർന്നു റോഡിൽ കിടന്നു. പൊലീസെത്തിയാണ് ആംബുലൻസിൽ അർച്ചനയെ സർക്കാർ ആശുപത്രിയിലെത്തിക്കുന്നത്.
ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലായ അർച്ചനയെ സാഗർ എന്ന സർക്കാർ ആശുപത്രിയിലെത്തിച്ചു.പരുക്കേറ്റ രോഗിയെ 24 മണിക്കൂർ ഒബ്സർവേഷനിൽ വച്ചു ചികിത്സ തുടങ്ങുകയാണു ഗൾഫിലെ സർക്കാർ ആശുപത്രിയിൽ ചെയ്യുന്നത്. ഏപ്രിൽ ഏഴിന് ഏഴരയോടുകൂടിയാണ് അർച്ചനയെ റാസൽഖൈമയിലെ ആർഎകെ എന്ന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. സഹായത്തിനായി ആദ്യമെത്തിയത് പാഞ്ചജന്യം ക്ലബ്.
സമയം 7.30
സാഗർ സർക്കാർ ആശുപത്രിയിൽ നിന്നു പുറപ്പെട്ട ആംബുലൻസ് റാക് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനു മുന്നിൽ നിന്നു. ഗുരുതരമായി പരുക്കേറ്റ മരണാസന്നയായ അർച്ചനയെ നിമിഷങ്ങൾക്കകം ഓപ്പറേഷൻ തിയറ്ററിലേക്കു മാറ്റി. ഓപ്പറേഷൻ നടത്തണമെങ്കിൽ ആദ്യം 10,000 ദിർഹം കെട്ടിവയ്ക്കണം. ഇന്ത്യൻ രൂപ 1,80,000 രൂപ. തന്റെ നിസ്സഹായ അവസ്ഥ സുഹൃത്തും ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നവരുടെ കൂട്ടായ്മയായ പാഞ്ചജന്യം ക്ലബ് സെക്രട്ടറിയുമായ പ്രദീപ് മഞ്ഞങ്ങാനത്തിനെ അറിയിച്ചു.
ക്ലബ് ഭാരവാഹികളായ രാഘവൻ മഞ്ഞങ്ങാനം, കെ.അനിൽകുമാർ, എൻ.ഭാസ്കരൻ എന്നിവരുടെ നേതൃത്വത്തിൽ മിനിറ്റുകൾ കൊണ്ട് അംഗങ്ങളിൽ നിന്നു പിരിച്ചെടുത്ത ഓപ്പറേഷനുള്ള തുക കെട്ടിവച്ചു. പിന്നെ എല്ലാം ചെയ്തത് അവരായിരുന്നു. പൊലീസ് സ്റ്റേഷനിലും എംബസിയിലും കയറിയിറങ്ങി. പേപ്പറുകളെല്ലാം ശരിയാക്കി. തുടർ ചികിത്സയ്ക്കായി എത്രയും പെട്ടെന്ന് എറണാകുളത്തെത്തിക്കാനും അവർ കൂടെ നിന്നു. ഇതിനിടയിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സി.എസ്.ശ്രീധരൻ പിള്ള, പത്മജ വേണുഗോപാൽ എന്നിവരെപ്പോലെയുള്ള നേതാക്കളുടെ സഹായവും, കെഎംസിസി പ്രവർത്തകർ, സ്മൈൽ ചാരിറ്റബിൾ സൊസൈറ്റി, പരപ്പ ബ്രദേഴ്സ്, രാജപുരം ഹോളിഫാമിലി സ്കൂൾ കൂട്ടായ്മ എന്നിവരുടെ സഹകരണവും ശശിധരൻ ഓർക്കുന്നു.
വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ തലയിൽ എട്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയ. 25 ദിവസം ഐസിയുവിൽ ചലനമറ്റു കിടന്ന അർച്ചനയ്ക്ക് നേരിയ പുരോഗതി ഉണ്ടായതിനെത്തുടർന്നാണ് നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടികൾ ആരംഭിക്കുന്നത്. എറണാകുളത്തു ചികിത്സ നടത്താൻ ആശുപത്രി അധികൃതരുടെ അനുവാദം ലഭിച്ചതോടെ അർച്ചനയെ നാട്ടിലെത്തിക്കാനുള്ള പരിശ്രമങ്ങളായിരുന്നു. ചികിത്സയ്ക്കുള്ള ചെലവുകൾ സർക്കാർ വഹിക്കുമോ എന്നറിയാൻ ദുബായിയിലെ കെഎംസിസി ഭാരവാഹികൾ എംബസി അധികൃതരുമായി ചർച്ച നടത്തിയതിനും ശശിധരൻ നന്ദി പറയുന്നു.
മേയ് ഒന്ന് (തിങ്കളാഴ്ച, ദുബായ് എയർപോർട്ട്)
കൊച്ചിയിൽ നിന്നു ദുബായിലെത്തിയ എയർഇന്ത്യയുടെ എൻജിനീയർ അർച്ചനയെ കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ വിമാനത്തിനുള്ളിൽ നടത്തുന്നു. അവസാനത്തെ ആറു സീറ്റുകൾ മടക്കി. പ്രത്യേക മുറി തയാറാക്കി. റാസൽഖൈമയിലെ ആശുപത്രിയിൽ നിന്ന് എല്ലാവിധ ജീവൻരക്ഷാ ഉപകരണങ്ങളോടും കൂടി നഴ്സിന്റെ സഹായത്താൽ അർച്ചനയെ വിമാനത്തിലെത്തിക്കുന്നു. ശശിധരന്റെ അപേക്ഷ പ്രകാരം വിമാന ടിക്കറ്റും പ്രത്യേക സൗകര്യവും സർക്കാർ ഇന്ത്യൻ എംബസി വഴി സൗജന്യമായി ചെയ്തുകൊടുത്തു.
ഉച്ചയ്ക്ക് 1.30നു വിമാനം ദുബായ് എയർപോർട്ട് വിടുന്നു. വൈകിട്ട് ഏഴിനു കൊച്ചിയിൽ. കൊച്ചി വിമാനത്താവളത്തിലെത്തിയ അർച്ചനയെ സഹായ സമിതി ഭാരവാഹികൾ ആംബുലൻസിൽ അർച്ചനയെ ചികിത്സിക്കുന്ന എറണാകുളം അമൃത ആശുപത്രിയിലെത്തിച്ചു. ക്ലിയറൻസ് കഴിഞ്ഞ് എത്രയും വേഗം അർച്ചനയെ പുറത്തിറക്കാൻ എമിഗ്രേഷൻ വിഭാഗത്തിന്റെ നല്ല സഹകരണമുണ്ടായതായി ശശിധരൻ പറഞ്ഞു.
സഹായിക്കാനായി സന്നദ്ധ സംഘടനകൾ
ഇതിനിടയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർച്ചനയുടെ ചികിത്സയ്ക്കായി നാടായ കൊട്ടോടിയിൽ അർച്ചന സഹായ സമിതി രൂപീകരിച്ചു. സഹായനിധിയിലേക്കു വിവിധ സന്നദ്ധ സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ, ബാങ്കുകൾ, സഹപാഠികൾ എന്നിവർ സഹായങ്ങൾ നൽകി. ഓട്ടോറിക്ഷകളും ബസുകളും കാരുണ്യയാത്ര നടത്തി. ഏഴു ലക്ഷത്തോളം രൂപ ബാങ്കിലെത്തി. 45 ലക്ഷം രൂപയാണു റാസൽഖൈമയിലെ ചികിത്സാ ചെലവ്. വിദഗ്ധ ചികിത്സയ്ക്കായി അമൃതയിലെത്തിച്ച അർച്ചനയുടെ ബോധം ഇനിയും വീണ്ടുകിട്ടിയിട്ടില്ല.
പ്രതീക്ഷയാണ് ഭർത്താവ് ശശിധരനെ പ്രതിസന്ധിയിൽ തളരാതെ മുന്നോട്ടു നയിക്കുന്നത്. എത്രകാലം ചികിത്സ നടത്തേണ്ടി വരുമെന്നുമറിയില്ല. സഹായ സമിതിയുടെ പ്രവർത്തനം ഇതുകൊണ്ടു തീരുന്നില്ല. കാരുണ്യ പ്രവർത്തനം തുടരും. മക്കളായ അശ്വജിത്തിനും ശശിനയ്ക്കും അവരുടെ അമ്മ സുബോധത്തോടെ മാറോട് ചേർത്ത് മക്കളേ...എന്നു വിളിക്കുന്നതുവരെ.
∙അർച്ചന സഹായ സമിതി സിൻഡിക്കറ്റ് ബാങ്ക് ചുള്ളിക്കര ശാഖയിൽ തുടങ്ങിയ അക്കൗണ്ടിന്റെ നമ്പർ: 47022200084988. IFSCC SYNB0004702. ഫോൺ. ചെയർമാൻ: 9496049748