മൂന്നാർ കൈയേറ്റമൊഴിപ്പിക്കലിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാനാണ് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചതെന്ന് സി.പി.ഐ സംസ്ഥാന നിർവാഹകസമിതിയിൽ വിമർശനം. കൈയേറ്റമൊഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോകാൻ റവന്യൂമന്ത്രിക്ക് യോഗം നിർദേശം നൽകി. കെ.എം.മാണിയെ ഇടതുമുന്നണിയില്‍ എടുക്കാമെന്ന് ആരും സ്വപ്നം കാണേണ്ടെന്നും നിർവാഹകസമിതിയിൽ അഭിപ്രായമുയർന്നു.
മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലിന് സമാനതകളില്ലാത്ത ജനപിന്തുണയാണ് ലഭിക്കുന്നത്. ഇതാണ് സർവകക്ഷി യോഗം വിളിച്ചു ക്രെഡിറ്റ് അടിച്ചെടുക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്നായിരുന്നു നിർവാഹകസമിതിയിലുയർന്ന പ്രധാന വിമർശനം. അനധികൃത കൈയേറ്റങ്ങളെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ സർക്കാരിന്റെ കൈവശമുണ്ട്. പിന്നെ സർവകക്ഷി യോഗത്തിന്റെ പ്രസക്തി എന്തായിരുന്നുവെന്നും ചോദ്യമുയർന്നു. കൈയേറ്റങ്ങൾക്ക് വൻകിട, ചെറുകിട വ്യത്യാസമില്ല. എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കാനുള്ള നടപടികളുമായി റവന്യൂവകുപ്പ് മുന്നോട്ടുപോകണമെന്നും യോഗം നിർദേശിച്ചു. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.എം സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷവിമർശനമാണ് ചർച്ചയിൽ ഉയർന്നത്. കെ.എം.മാണിയെ ഇടതുമുന്നണിയിൽ എടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് ഒരു കാരണവശാലും അനുവദിക്കാനാവില്ല. രണ്ടു മുന്നണിയിലുമില്ലാതെ പ്രസക്തി നഷ്ടപ്പെട്ടു നിന്നിരുന്ന കെ.എം.മാണിക്ക് സി.പി.എം കോട്ടയം ജില്ലാകമ്മിറ്റി കൈകൊടുത്തു. ഇത് രാഷ്ട്രീയ ധാർമികതക്ക് നിരക്കുന്ന നിലപാടല്ലെന്നും യോഗം വിലയിരുത്തി.