തമിഴ്നാട്ടിൽ ആദ്യമായി നടന്ന ദേശീയ മെഡിക്കൽ പരീക്ഷ(നീറ്റ്)യെക്കുറിച്ചു സമ്മിശ്ര പ്രതികരണം. ഫിസിക്സിലെയും കെമിസ്ട്രിയിലെയും ചോദ്യങ്ങൾ ബുദ്ധിമുട്ടേറിയതായിരുന്നു എന്നു ഭൂരിഭാഗം വിദ്യാർഥികളും അഭിപ്രായപ്പെട്ടു. 88,000 വിദ്യാർഥികൾ പരീക്ഷയെഴുതി. ചെന്നൈ ഉൾപ്പെടെ എട്ടു സ്ഥലങ്ങളിലായാണു പരീക്ഷ നടന്നത്. സിബിഎസ്ഇ സ്കൂളുകളും കേന്ദ്രീയ വിദ്യാലയങ്ങളും ഉൾപ്പെടെ നഗരത്തിൽ പതിമൂന്നിടത്തു പരീക്ഷ നടന്നു.
തമിഴ്നാട്ടിലാകെ 52 പരീക്ഷാകേന്ദ്രങ്ങളുണ്ടായിരുന്നു. രാവിലെ 7.30 മുതൽ കുട്ടികൾക്കു പ്രവേശനം അനുവദിച്ചു. പത്തിന് ആരംഭിച്ച പരീക്ഷ ഒന്നിന് അവസാനിച്ചു. സർക്കാർ സിലബസിൽ പഠിച്ച നല്ലശതമാനം വിദ്യാർഥികൾക്കും നീറ്റ് കഠിനമായിരുന്നു. സിബിഎസ്ഇ സ്കൂളുകളിൽ പഠിച്ചവർക്കു മുൻതൂക്കം ലഭിക്കുമെന്നു വിദ്യാഭ്യാസരംഗത്തുള്ളവർ അഭിപ്രായപ്പെടുന്നു.
പരീക്ഷാ കേന്ദ്രങ്ങളിലെ പ്രത്യേക നിബന്ധനകളും സുരക്ഷാ പരിശോധനകളും വിദ്യാർഥികളെ വലച്ചു. ആഭരണങ്ങൾ അണിഞ്ഞെത്തിയ പെൺകുട്ടികളെ അവ അഴിച്ചു വച്ചതിനുശേഷമാണു പരീക്ഷാഹാളിലേക്കു പ്രവേശിപ്പിച്ചത്. മുഴുക്കൈ ഷർട്ട് അണിഞ്ഞെത്തിയ പല വിദ്യാർഥികളും മറ്റു വഴിയില്ലാതെ തങ്ങളുടെ ഷർട്ടിന്റെ കൈ പകുതിയായി മുറിച്ചുമാറ്റിയാണു പരീക്ഷയെഴുതിയത്. ആദ്യമായി നഗരത്തിൽ എത്തിയവർക്കു പരീക്ഷാകേന്ദ്രങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടായെന്നും കൃത്യമായ സ്ഥലവിവരങ്ങൾ സിബിഎസ്ഇ നൽകിയിരുന്നില്ലെന്നും ചില രക്ഷിതാക്കൾ ആരോപിച്ചു.
9.30നുശേഷം എത്തിയ പല വിദ്യാർഥികർക്കും സിബിഎസ്ഇ അധികൃതർ പ്രവേശനം നിഷേധിച്ചതു പലയിടങ്ങളിലും നേരിയ സംഘർഷത്തിനു കാരണമായി. സേലത്ത് അഞ്ചു മിനിറ്റ് വൈകിയെത്തിയ വിദ്യാർഥികളെ പ്രവേശിപ്പിച്ചില്ലെന്ന് ആരോപിച്ചു രക്ഷിതാക്കളും സിബിഎസ്ഇ അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവത്തെ തുടർന്നു രക്ഷിതാക്കൾ രണ്ടു മണിക്കൂറോളം റോഡ് ഉപരോധിച്ചു. പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി.
പരീക്ഷ ഉച്ചയ്ക്കുശേഷം നടത്തിയിരുന്നെങ്കിൽ ദൂരസ്ഥലങ്ങളിൽനിന്ന് എത്തുന്നവർക്കു സൗകര്യപ്രദമാകുമായിരുന്നു എന്ന് ഒട്ടേറെ രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഗ്രാമങ്ങളിൽനിന്നുള്ള വിദ്യാർഥികളിൽ പലരും തലേന്നുതന്നെ നഗരത്തിൽ എത്തി. പാഠ്യപദ്ധതി പരിഷ്കരിക്കുന്നതുവരെ സംസ്ഥാനത്തെ പരീക്ഷയിൽനിന്ന് ഒഴിവാക്കണമെന്നു സർക്കാർ ഒട്ടേറെത്തവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല.
ഇതുസംബന്ധിച്ചു തമിഴ്നാട് നിയമസഭ പുറത്തിറക്കിയ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനു സമർപ്പിച്ചിരുന്നെങ്കിലും ബില്ലിന്റെ പകർപ്പു ലഭിച്ചിരുന്നില്ലെന്നു രാഷ്ട്രപതിയുടെ ഓഫിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതിഷേധം ഭയന്നു തമിഴ്നാട്ടിലെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള റോഡുകളിൽ സുരക്ഷ വർധിപ്പിച്ചിരുന്നു.
നീറ്റിന് അനുസൃതമായി സിലബസിൽ മാറ്റം വരുത്തിയാൽ മാത്രമേ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കു ദേശീയ പ്രവേശന പരീക്ഷകളെ നേരിടാനാകൂ. നീറ്റിൽനിന്നു തമിഴ്നാടിനെ ഒഴിവാക്കില്ലെന്നു വ്യക്തമായതോടെ അടുത്ത അധ്യയനവർഷംമുതൽ പാഠ്യപദ്ധതി പൂർണമായി പരിഷ്കരിക്കുക എന്നതു മാത്രമാണു സർക്കാരിനു മുന്നിലുള്ള പോംവഴി.
എഴുതിയവർ പറയുന്നു
പരീക്ഷയിലെ ചോദ്യങ്ങൾ കഠിനമായിരുന്നു. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽനിന്നു വന്ന ചോദ്യങ്ങൾ സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളുടെ നിലവാരത്തിനും മുകളിലായിരുന്നു. ആദ്യമായി പരീക്ഷയെഴുതിയ എനിക്കു മൂന്നു മണിക്കൂറിനുള്ളിൽ 180 ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക എന്നതു ശ്രമകരമായിരുന്നു.
– ഫാത്തിമ നീഹ
∙∙∙∙∙∙∙∙∙∙∙∙∙∙∙∙∙
ചോദ്യങ്ങൾക്കു നൽകിയ ഓപ്ഷനുകൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നവയായിരുന്നു. സിബിഎസ്ഇ സ്കൂളുകളിലെ വിദ്യാർഥികൾ നാലു വർഷംകൊണ്ടു പഠിച്ച പാഠഭാഗങ്ങൾ രണ്ടു മാസത്തിനുള്ളിൽ പഠിക്കുക എന്നതു സർക്കാർ സ്കൂളിലെ വിദ്യാർഥി എന്ന നിലയിൽ എനിക്കു വെല്ലുവിളിയായിരുന്നു.
– എസ്. മോഹന