ഈശ്വര സിദ്ധിയാൽ പ്രകൃതിമനോഹരമായ ഭൂമിയിൽ വന്നു പിറന്നിട്ടും ഒരുനാൾ പോലും സന്തോഷിക്കാൻ പറ്റാത്തതെന്തേ?
തകര ഷെഡ്ഡു മേഞ്ഞ ഇരുമുറി വീടിന്റെ തേക്കാത്ത ചുമരുകൾക്കുള്ളിലിരുന്നു ജിഷ കുറിച്ചതാണ് ഈ വരികൾ. കാമാർത്തി പൂണ്ട കൊലപാതകിയുടെ കത്തിമുനയിൽ കിടന്നു പിടയ്ക്കുമ്പോൾ അനുഭവിച്ച വേദനയെക്കാൾ ദുഃഖം 28 വർഷം നീണ്ട ജീവിതത്തിൽ ജിഷ അനുഭവിച്ചിരുന്നുവോ?
കേസ് അന്വേഷണത്തിന്റെ ഭാഗമായി തെളിവുകളായാണ് ജിഷയുടെ ഡയറിക്കുറിപ്പുകൾ പൊലീസ് ഉദ്യോഗസ്ഥരുടെ കൈയിൽ എത്തിയത്. ജിഷയുടെ പരിചയക്കാരുടെ പേരുകളും ഫോൺ നമ്പറുകളുമാണു അവർ അതിൽ തിരഞ്ഞത്. പക്ഷേ, അവർക്കു ലഭിച്ചത് ഒരു ഫോണിലും പറഞ്ഞാൽ തീരാത്തത്ര ദുഃഖം നിറഞ്ഞ ജിഷയുടെ ജീവിതമായിരുന്നു. പഴയ ഡയറിയിലെ മുഷിഞ്ഞ താളുകളിൽ ജിഷ കുറിച്ചിട്ടത് തന്റെ ജീവിതം തന്നെയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ തന്നെയാണ് ഈ കുറിപ്പുകൾ വായിച്ച് ആദ്യം സങ്കടപ്പെട്ടത്. വായിച്ചവരെയെല്ലാം കണ്ണീരിൽ അലിയിച്ചു ജിഷയുടെ ഈ കുറിപ്പുകളും കവിതകളും.
ദാരിദ്ര്യം ഊടും പാവും തീർത്ത ജീവിതം, പണത്തിന്റെ ത്രാസിൽ തൂക്കി പങ്കുവയ്ക്കുന്ന സ്നേഹം, തന്റെ ജീവിതം ഇനി എങ്ങോട്ടെന്ന ആകുലതകൾ. ഒപ്പം വിധി നിരത്തിവച്ച കടമ്പകൾ ചാടിക്കടന്ന് ജീവിതത്തിൽ ഉയരങ്ങൾ തേടാനുള്ള കടുത്ത മോഹം.
ജിഷയുടെ കൊലപാതകം നടന്ന് ഒരുവർഷം പിന്നിടുമ്പോൾ ജിഷയുടെ ഡയറി കോടതിയിൽ സംസാരിക്കാൻ ഒരുങ്ങുകയാണ്. പറക്കും മുമ്പേ പൊലിഞ്ഞ ജിഷയെന്ന ചിത്രശലഭത്തിന്റെ ജീവിതത്തെ നിയമദേവതയ്ക്കു മുന്നിൽ പരിചയപ്പെടുത്താൻ ഈ കണ്ണീർക്കുറിപ്പുകൾ അന്വേഷണ സംഘം ഉപയോഗിക്കും. ജിഷയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഈ വാക്കുകൾ കോടതിമുറിയിൽ പറയും. 28 വർഷം പിന്നിട്ട ജീവിതം തനിക്കു സമ്മാനിച്ചതെന്തെന്ന് ഈ വരികൾ വർണിക്കും. നിരാലംബയായ പാവപ്പെട്ട പെൺകുട്ടിയുടെ സ്വപ്നങ്ങൾക്ക് എത്ര വിലയുണ്ടെന്ന് ഈ ഡയറി നമുക്കു കാണിച്ചുതരും.
സ്നേഹം അനശ്വരമെന്നു കരുതിയല്ലോ...
മനസ്സൊന്നു പിടയാതെയോ ഒരിറ്റു കണ്ണീരു വീഴാതെയോ ജിഷയുടെ കുറിപ്പുകൾ ആർക്കും വായിച്ചു തീർക്കാൻ സാധിക്കില്ല. 2008ലെ ഡയറിയിൽ ബോൾ പോയന്റ് പേനകൊണ്ട് അലക്ഷ്യമായി കോറിയിട്ടവയാണ് അവയെന്നു തോന്നിയേക്കാം. തലക്കെട്ടില്ലാതെ കവിതകളാണ് ചില പേജുകളിൽ. ചിലതിൽ തലക്കെട്ടുണ്ട്. ദൈനംദിന ജീവിതത്തിൽ നേരിട്ട പ്രയാസങ്ങൾ കുറിപ്പുകളിലുണ്ട്. പല സ്ഥലങ്ങളിൽ ജോലിക്കു ചെന്നതും അവ ലഭിക്കാതെ പോയതിന്റെ വേദനയും കുറിപ്പും കവിതയുമായി അടുത്തടുത്ത പേജുകളിലുണ്ട്. തന്റെ അമ്മയോടും ദൈവത്തോടുമുള്ള സ്നേഹം പലവട്ടം ജിഷ വ്യക്തമാക്കുന്നു.
‘‘കാലമാകുന്ന ചക്രത്തിൽ
വിധി വിളയാട്ടങ്ങൾ മാറി വരുമ്പോഴും
ഇന്നുമെൻ സാന്ത്വനം
എൻ മാതൃസ്നേഹവും ദൈവവും മാത്രം’’
തിരിച്ചടികൾ പലതു നേരിടുമ്പോഴും വിധിയെ പഴിക്കാൻ ജിഷ തയാറായില്ല. ബിരുദാനന്തര ബിരുദവും കംപ്യൂട്ടർ ബിരുദവും നിയമ ബിരുദവും നേടാൻ പ്രേരിപ്പിച്ച തന്റെ ശുഭാപ്തി വിശ്വാസം കവിതയിൽ പലപ്പോഴും പ്രകടമാകുന്നുണ്ട്.
‘‘വിധിയുടെ നീർചൂളയിൽ തകരുമെൻ മനസ്സിനു
പാതകൾ തുറന്നു തരുന്നത് ഈ സ്നേഹം മാത്രം’’
എന്നുംകൂടി എഴുതിയാണ് ഈ വരികൾ ജിഷ അവസാനിപ്പിക്കുന്നത്. സ്നേഹം അനശ്വരമായി കരുതിയതും കാപട്യം നിറഞ്ഞ ലോകം അവയെ തച്ചുടച്ചതും മറ്റൊരു പേജിലുണ്ട്. ഒരുപാടു ദുഃഖത്തിൽ ജീവിക്കുന്ന തനിക്ക് സുഹൃത്തിന്റെ സ്നേഹം സഹായമായിരുന്നുവെന്നും അതു നിഷേധിക്കപ്പെട്ടപ്പോൾ വേദനിച്ചതായും ജിഷ കുറിക്കുന്നു. ഈ വരികൾക്കു പിന്നാലെ പ്രണയ നൈരാശ്യം സംശയിച്ച് അന്വേഷിച്ചു പോയ പൊലീസിനു കണ്ടെത്താനായത് ജിഷയുടെ അടുത്ത കൂട്ടുകാരികളെ മാത്രമായിരുന്നു.
ഒരു മാസത്തിനിടെ കേവലം 16 ഫോൺ കോൾ. അതിൽ കൂടുതലും അമ്മ ജോലിചെയ്യുന്ന വീട്ടിലേക്കും തൊഴിൽ അന്വേഷിച്ചു പോയ സ്ഥാപനങ്ങളിലേക്കും. വിരലിൽപോലും എണ്ണാൻ ഇല്ലാത്ത അടുത്ത കൂട്ടുകാരികൾ. ഇതായിരുന്നു ജിഷയുടെ ലോകം.
ജീവിതം എന്ന തലക്കെട്ടിലുള്ള കവിതയിൽ താൻ നേരിട്ട ജീവിത യാതനകളെ ജിഷ പരിചയപ്പെടുത്തുന്നു. ഒരുനാൾ ഭൂമിയിൽ പിറന്നതിന്റെ കാരണം അറിയില്ലെന്നും എന്നാൽ ചെറുപ്പംമുതൽ ജീവിത യാതനകൾ തുടങ്ങിയെന്നുമുള്ള വരികളിൽ ആത്മകഥാംശമുണ്ട്. കറുത്തിരുണ്ട കാർമേഘം പോലെയും തെളിഞ്ഞ വാനംപോലെയും ജീവിത യാതനകൾ രൂപം മാറുന്നുവെന്ന് ജിഷ കുറിക്കുന്നു. ഒടുവിൽ അൽപം ദേഷ്യത്തോടെ ഈശ്വരനോട് ഒരു ചോദ്യവും ചോദിക്കുന്നു.
‘‘സമ്പത്തിന്റെ മടിയിൽ ആർത്തു രസിക്കുന്ന
പാപികളേ നീ കാണാത്തതെന്തേ...?’
വഴികാട്ടിയ വരികൾ
കൊലപാതകിയെ കണ്ടെത്തുന്നതിൽ ഈ കുറിപ്പുകൾക്ക് എന്തെങ്കിലും സ്ഥാനമുണ്ടോ? ഉണ്ട്. ജിഷയുടെ വാക്കുകൾക്ക് അന്വേഷണത്തിലെ പ്രസക്തിയും സ്വാധീനവും വലുതാണ്.
വെറും സൂചനകൾ മാത്രമല്ല അവ നൽകിയത്. കുറിപ്പു വായിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരിൽ ഓരോരുത്തരും നിഷ്ഠുരനായ ആ ഘാതകനെ കണ്ടെത്തുന്നത് തങ്ങളുടെ ദൗത്യമായി കണ്ടു.
അന്വേഷണത്തിൽ ഉടനീളം പങ്കെടുത്ത ഉദ്യോഗസ്ഥന്റെ വാക്കുകൾ അവ വ്യക്തമാക്കുന്നു. വഴിതെറ്റിക്കുന്നതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ തെളിവുകളാണ് എല്ലാ അന്വേഷണത്തിലെയും വെല്ലുവിളികൾ.
ആശയക്കുഴപ്പം ആവോളമുണ്ടാക്കുന്ന തെളിവുകൾ ജിഷ കേസിൽ ഏറെയുണ്ടായിരുന്നു. എന്നാൽ ജിഷയുടെ ജിവിതത്തിന്റെ കൃത്യമായ ചിത്രം ഈ ഡയറി നൽകി.
ചില സൂചനകൾ നൽകിയെന്നു മാത്രമല്ല മറ്റുചില സംശയങ്ങൾ ദുരീകരിക്കുകയും ചെയ്തു.മങ്ങിയ താളിലെ പൊക്കമുള്ള കറുത്ത അക്ഷരങ്ങൾ പറയുന്നു:
‘‘ഒത്തിരി വേദനിച്ചു,
അപ്പോഴും സ്വപ്നങ്ങൾ ഏറെ കണ്ടു.
എന്നാലും ആരോടും
ദേഷ്യമില്ലാട്ടോ...’’