നാദമേള വർണ വിസ്മയങ്ങളാൽ പൂരപ്രേമിയുടെ കണ്ണും മനവും നിറച്ച തൃശൂര്‍ പൂരത്തിന് സമാപനം. വടക്കുന്നാഥന് മുന്നില്‍ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ തിടമ്പേന്തിയ ഗജവീരൻമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് പൂരാഘോഷത്തിന് കൊടിയിറങ്ങിയത്.
പാറമേക്കാവ് ദേവിയുടെ തിടമ്പേന്തിയ ഗജവീരൻ പാറമേക്കാവ് ശ്രീപദ്മനാഭനും, തിരുവമ്പാടി ഭഗവതിയുടെ തിടമ്പേന്തിയ തിരുവമ്പാടി ശിവസുന്ദറും വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്ത് മുഖത്തോട് മുഖംനോക്കി തുമ്പിക്കൈ ചുഴറ്റി ഉപചാരം ചൊല്ലി. അടുത്ത മേടത്തിലെ പൂരത്തിന് കാണാമെന്ന പൂരപ്രേമികളുടെ ആർപ്പുവിളികൾക്കിടയിലൂടെ കൊമ്പൻമാർ തിരിഞ്ഞ് നടന്നതോടെ പൂരാഘോഷം കൊടിയിറങ്ങി.
ഇന്നലത്തെ പൂരക്കാഴ്ചയുടെ ചെറുപതിപ്പൊരുക്കിയ പകൽപ്പൂരം കാണാൻ പൂരപ്പറമ്പിലേക്ക് ഇന്നും ജനസഞ്ചയമെത്തി. അവർക്ക് മുന്നിൽ പാണ്ടിമേളത്തിന്റെ അകമ്പടിയിൽ കുടമാറ്റത്തിന്റെ ചെറിയ പതിപ്പൊരുക്കി. ഉപചാരത്തിന് പിന്നാലെ പകൽവെടിക്കെട്ടോടെ പൂരക്കാഴ്ചകൾക്ക് സമാപനം.
അങ്ങിനെ, 36 മണിക്കൂർ നീണ്ട ആഘോഷത്തിന് സമാപനമായതോടെ പൂരപ്പറമ്പൊഴിഞ്ഞു. ഇനി കാത്തിരിപ്പാണ്, 2018 ഏപ്രിൽ 25ലെ പൂരം കാണാൻ..