എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് പിടിച്ചെടുത്തത് മാരകായുധങ്ങൾ തന്നെയെന്ന് പൊലീസ്. മുഖ്യമന്ത്രി നിയമസഭയെ അറിയിച്ച വിവരങ്ങള്‍ വസ്തുതാവിരുദ്ധമെന്ന്് തെളിയിക്കുന്നതാണ് പൊലീസ് രേഖകൾ. വാർക്കപ്പണിക്കുള്ള കമ്പിയും കത്തിയും മാത്രമാണ് കോളജില്‍ നിന്ന് പിടികൂടിയത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
മഹാരാജാസ് കോളജ് സ്റ്റാഫ് ക്വാർട്ടേഴ്സിലെ അടച്ചിട്ട മുറിയിൽ നിന്ന് ഇക്കാണുന്ന വസ്തുക്കളെല്ലാം പൊലീസ് പിടികൂടിയത് ബുധനാഴ്ച. പ്രിൻസിപ്പൽ വിവരറിയിച്ചത് പ്രകാരമായിരുന്നു പൊലീസ് നടപടി. ആര്‍ക്കെതിരെയും പരാതി ഉണ്ടായിരുന്നില്ല. ആരെയും ചോദ്യം ചെയ്തതുമില്ല. എന്നാൽ തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ കോളജിലെ എസ്എഫ്ഐക്കാരുടെ ഈ പ്രതികരണമാണ് കാര്യങ്ങൾ കൂടുതല്‍ വഷളാക്കിയത്. അങ്ങനെ വിഷയം നിയമസഭയിലും എത്തി, പ്രതിപക്ഷത്തിന് മറുപടി പറഞ്ഞ മുഖ്യന്ത്രിയുടെ നിലപാട് ഇങ്ങനെ.
എന്നാൽ മുഖ്യമന്ത്രിയുടെ ഈ നിലപാട് വസ്തുതകൾക്ക് നിരക്കുന്നത് അല്ലെന്ന് അദ്ദേഹം പരാമർശിച്ച പൊലീസ് രേഖകൾ തന്നെ തെളിയിക്കും. സർച്ച് ലിസ്റ്റും എഫ്ഐആറും അടക്കം അദ്ദേഹത്തിന് കീഴിലെ ഉദ്യോഗസ്ഥർ എഴുതിത്തയ്യാറാക്കിയ രേഖകൾ വ്യക്തമായി പറയുന്നു പിടിച്ചെടുത്തത് മാരകായുങ്ങൾ തന്നെയെന്ന്. ഗാർഹികമോ കാർഷിമോ ആയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നവയല്ല എന്ന വിശദീകരണവുമുണ്ട്. മുഖ്യമന്ത്രി പരാമർശിച്ച മട്ടിൽ വാർക്കപ്പണിക്ക് ഉപയോഗിക്കുന്ന കമ്പികള്‍ ആറെണ്ണമുണ്ട്.
എന്നാൽ പലതിന്റെയും ഒരറ്റത്ത് കൈപ്പിടി പോലെ കെട്ടിയിട്ടുണ്ടാക്കിയിട്ടുണ്ട്. ചിലതിൽ കയർ കുരുക്കി കെട്ടിയതായി കാണുന്നു. മറ്റ് ചിലതിൽ തുണി ചുറ്റിയിട്ടുണ്ട്, എന്നിങ്ങനെ പോകുന്നു സർച്ച് ലിസ്റ്റിലെ പൊലീസിന്റെ വിശദീകരണം. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ സൂക്ഷിച്ചവയെന്ന നിഗമനത്തിൽ പൊലീസ് കേസെടുത്തത് ആംസ് ആക്ട് അഥവാ ആയുധനിയമപ്രകാരവും. കേസെടുത്തതിന് പിറ്റേന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ സമർപ്പിച്ച രേഖകളാണിത്.
Advertisement