ടി.പി. സെന്‍കുമാര്‍ കേസിലെ പിഴ അടയ്ക്കാന്‍ പിണറായി സർക്കാർ നികുതിപ്പണം ഉപയോഗിച്ചാല്‍ അതിനെതിരെ കോടതിയെ സമീപിക്കുമെന്നു പി.സി.ജോർജ് എംഎൽഎ. കോടതിയിലടക്കേണ്ട 25,000 രൂപ പിണറായി സ്വന്തം ശമ്പളത്തില്‍നിന്ന് നല്‍കണം. സെന്‍കുമാറിന്‍റെ നടപടിയോട് യോജിക്കുന്നില്ല. എങ്കിലും, അദ്ദേഹത്തിന്റെ പുനർ നിയമനം രണ്ടാഴ്ച വൈകിപ്പിക്കാന്‍ പിണറായിക്ക് അവകാശമില്ല. ഇത് ഭരണഘടനാ ലംഘനവുമാണ്– ദുബായിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പി.സി.ജോർജ്.
ഇത്രയും ഗതികെട്ടതും ജനദ്രോഹകരവുമായ സർക്കാർ ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് പിണറായി രാജിവച്ച് പുറത്തുപോകണം. മാനാഭിമാനമുള്ളവരാരും സര്‍ക്കാരിനെ അനുകൂലിക്കില്ല. തനിക്ക് വേറെ ഭൂമിയില്ലെന്നും 1-1-1977ന് മുന്‍പ് കൈവശമുള്ളതാണെന്നും തെളിയിക്കാന്‍ രാജേന്ദ്രന് സാധിക്കുമെങ്കില്‍ പട്ടയംകൊടുക്കുന്നതിന് താന്‍ എതിരല്ലെന്നും പി.സി.പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കൊള്ളക്കാരനാണ് കെ.എം. മാണി. കേരള കോണ്‍ഗ്രസ് (എം) പിരിച്ചുവിടുകയാണ് മാണിക്ക് നല്ലത്. മാണിയുടെ സ്വത്ത് എത്രയെന്ന് ആര്‍ക്കുമറിയില്ല. 1965ൽ 1.35 ഏക്കർ സ്വത്തുണ്ടായിരുന്ന മാണിക്ക് നിലവിൽ ഇരുപതിനായിരം കോടി രൂപയുടെ സ്വത്തുണ്ട്. ബജറ്റ് വിറ്റുണ്ടാക്കിയ കാശാണിത്. അദ്ദേഹത്തിന്റെ മകൻ ജോസ് കെ.മാണി പൊതുപ്രവർത്തകർക്ക് അപമാനമാണ്. അദ്ദേഹത്തെക്കുറിച്ച് വിശദമായി അറിയണമെങ്കിൽ സരിതാ നായരോട് ചോദിക്കണം. കോട്ടയത്ത് പൊല്ലാപ്പുണ്ടാക്കിയ ശേഷം ജോസ് കെ.മാണി ഇംഗ്ലണ്ടിൽ പോയികിടന്നു. അവിടെ എന്തിനാണ് പോയതെന്നും കൂടെ ആരൊക്കെ പോയിട്ടുണ്ടെന്നും എനിക്കറിയാം. മാണി ഉണ്ടാക്കുന്ന പണമൊക്കെ മകൻ ഇതുപോലെ കൊണ്ട് കളയുകയാണ്. മാണിയുടെ ഗതി അതി ദയനീയമാകുമെന്നും പി.സി.ജോർജ് പറഞ്ഞു.