ബി.ജെ.പിയുടെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നീസ അൻവർ ലീഗ്് നേതൃത്വത്തോട് മാപ്പുപറഞ്ഞു. മാപ്പ് അംഗീകരിച്ച പാർട്ടി അച്ചടക്ക നടപടി വേണ്ടന്നു വച്ചു. നാക്കു പിഴ സംഭവിച്ചതാണന്നും ഇനി ആവർത്തിക്കില്ലെന്നുമാണ് ഖമറുന്നീസ അൻവറിന്റെ വിശദീകരണം.
ബി.ജെ.പിയുടെ തിരൂർ നിയോജക മണ്ഡലം ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്താണ് ഖമറുന്നീസ അൻവർ പുലിവാലു പിടിച്ചത്. കേരളത്തിനകത്തും പുറത്തും വളർന്നു വരുന്ന പാർട്ടിയാണ് ബി.ജെ.പി എന്നും പ്രതീക്ഷക്ക് ഒത്തുയരാൻ ബി.ജെ.പിക്ക് കഴിയട്ടെ എന്നും ആശംസിച്ചു.
വിഷയം വിവാദമായതോടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ മുസ്്ലിംലീഗ് അടിയന്തിര നേതൃയോഗം ചേർന്നു. അന്വേഷിച്ച് നടപടി എടുക്കാൻ കെ.പി.എ മജീദിനെ ചുമതലപ്പെടുത്തി. ബി.ജെ.പിയെ പുകഴ്ത്താൻ ഉദ്ദേശിച്ചില്ലെന്നും തെറ്റു സംഭവിച്ചൂവെന്നും ഇനി ആവർത്തിക്കില്ലെന്നും ഖമറുന്നീസ അൻവർ എഴുതി നൽകി. ഇതോടെ അച്ചടക്ക നടപടി വേണ്ടന്നു വച്ചു.
പാർട്ടി തന്നെ മനസിലാക്കിയതിൽ സന്തോഷമുണ്ടെന്ന് ഖമറുന്നീസ അൻവർ പിന്നീട് പ്രതികരിച്ചു. വാക്കുകളിലെ പിഴവ് മാത്രമല്ല, എതിർ ചേരിയിൽ നിൽക്കുന്ന ബി.ജെ.പിക്ക് പരിവ് നൽകിയതും ഗുരുതര വീഴ്ചയായാണ് മുസ്്ലിംലീഗിന്റെ വിലയിരുത്തൽ.