മണിപ്പുരിന്റെ ഉരുക്കുവനിത ഇറോം ശർമിള ഒടുവിൽ വിവാഹിതയാകുന്നു. ബ്രിട്ടിഷ് പൗരനായ ഡെസ്മണ്ട് കുടിഞ്ഞോയുമായുള്ള വിവാഹം കേരളത്തിലാകും നടക്കുന്നതെന്നാണു സൂചന.
കുടിഞ്ഞോയെ കാണാൻ വിദേശത്തേക്കു പോകാൻ പാസ്പോർട്ടിന് അപേക്ഷിച്ചെങ്കിലും ഇതു നിരസിച്ചിരുന്നു. ഇതിനു പിന്നാലെയാണു വിവാഹം കേരളത്തിൽ നടത്താനുള്ള തീരുമാനമെടുത്തതെന്നാണു സൂചന. എന്നാൽ വിവാഹത്തീയതി വ്യക്തമായിട്ടില്ല.
മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ ഒരു മാസത്തോളം ഇറോം ശർമിള കേരളത്തിൽ വിശ്രമിക്കാനെത്തിയിരുന്നു. മാർച്ച് മാസം അവസാനത്തോടെ നാട്ടിലേക്കു മടങ്ങിയ ഇവർ ഇപ്പോൾ മധുരയിലാണ്. വിവാഹവാർത്ത ഇറോമിന്റെ കുടുംബം നിഷേധിച്ചിട്ടില്ല.
അൻപത്തിനാലുകാരനായ ഡെസ്മണ്ട് കുടിഞ്ഞോയുമായി എട്ടു വർഷത്തിലേറെ പരിചയമുണ്ട് ഇറോം ശർമിളയ്ക്ക്. ഗോവയിൽ ജനിച്ച ബ്രിട്ടിഷ് പൗരനായ ഡെസ്മണ്ട് ‘ബേണിങ് ബ്രൈറ്റ്’ എന്ന പുസ്തകത്തിലൂടെയാണു ഇറോമിനെക്കുറിച്ച് അറിയുന്നത്. തുടർന്നു കത്തുകളിലൂടെ ഇരുവരും പരിചയപ്പെട്ടു.
ഇറോമിനെ കാണാൻ 2011 ഫെബ്രുവരിയിൽ ഡെസ്മണ്ട് ഇംഫാലിലെത്തി. ഇറോമിന്റെ സമരത്തിനു ശക്തമായ പിന്തുണ നൽകിയിരുന്നത് ഡെസ്മണ്ടായിരുന്നു. മണിപ്പുരിൽ സൈന്യത്തിന്റെ പ്രത്യേകാധികാര നിയമത്തിനെതിരെ (ആഫ്സ്പ) 16 വർഷം നിരാഹാരം കിടന്ന ഇറോം ശർമിള 2016 ഓഗസ്റ്റ് ഒൻപതിനാണു സമരം അവസാനിപ്പിച്ചത്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ച ഇറോമിന് 90 വോട്ടു മാത്രമാണു ലഭിച്ചത്.