ടി.പി.സെൻകുമാറിനെ പൊലീസ് മേധാവിയായി പുനർനിയമിക്കുന്നതിന് മുമ്പ് സേനയിൽ വ്യാപക അഴിച്ചുപണി തുടരുന്നു. പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെ മാറ്റിനിയമിച്ചതിന് പിന്നാലെ നൂറ് ഡിവൈഎസ്പിമാരെയും സ്ഥലം മാറ്റി. വിവാദമായ പല കേസുകളുടെയും അന്വേഷണ ചുമതല ഉണ്ടായിരുന്ന വിജിലൻസ് ഡിവൈഎസ്പിമാരും സ്ഥലം മാറ്റിയവരിൽ ഉൾപ്പെടുന്നു.
കെ എം മാണിയും കെ ബാബുവും ഉൾപ്പെട്ട ബാർക്കോഴ കേസിന്റെയും മലബാർ സിമന്റ്സ് അഴിമതിയുടെയും പാറ്റൂർ കേസിന്റെയും ഉൾപ്പടെ വിവാദമായ പല കേസുകളുടെയും അന്വേഷണ ചുമതല വഹിച്ചിരുന്ന ഇരുപത്തിരണ്ട് ഡിവൈഎസ്പിമാരെയാണ് വിജിലൻസിൽ നിന്ന് മാറ്റിയത്. ക്രൈംബ്രാഞ്ചിലും വിജിലൻസിലും പൊലീസിലുമായി നൂറ് ഡിവൈഎസ്പിമാർക്കാണ് സ്ഥലംമാറ്റം. പൊലീസ് ആസ്ഥാനത്തെ എഡിജിപി ഉൾപ്പടെയുള്ള എട്ട് ഉന്നത ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയിരുന്നു. ടി പി സെൻകുമാറിന്റെ കോടതി അലക്ഷ്യ ഹർജിയിൽ സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായതിന് തൊട്ടു പിന്നാലെയാണ് ഡിവൈഎസ്പിമാരുടെ നിയമന ഉത്തരവ് പുറത്തിറങ്ങിയത്. ക്രമസമാധാന ചുമതലകളിൽ സിപിഎമ്മിനോട് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥർക്കാണ് നിയമനം. സെൻകുമാറിനെ പൊലീസ് മേധാവിയായി പുനർനിയമിക്കുന്നതിന് മുന്നോടിയായാണ് പെട്ടെന്നുള്ള അഴിച്ചുപണിയെന്നാണ് സൂചന.