ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയിലെ റവന്യൂ വകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്ത് സിപിഎം രംഗത്ത്. കുരിശ് പൊളിച്ചതിന്റെ മറവില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള രണ്ട് കുടിലുകളും ക്ഷേത്രവും പൊളിച്ചുനീക്കിയതായാണ് പരാതി. സ്പിരിറ്റ് ഇന്‍ ജീസസിന്റെ പ്രാര്‍ഥനാ ഹാളെന്ന പേരില്‍ പൊളിച്ചുനീക്കിയത് പട്ടികജാതിക്കാരന്റെ കുടിലാണെന്ന ആരോപണവും നിലവിൽ ഉണ്ട്.
കഴിഞ്ഞ മാസം ഇരുപതാം തീയതിയാണ് പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്പിരിറ്റ് ഇന്‍ ജീസസ് സംഘടന സ്ഥാപിച്ച ഭീമന്‍ കുരിശ് റവന്യൂ സംഘം പൊളിച്ചു നീക്കിയത്. ഇതോടൊപ്പം സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ചിരുന്ന താത്കാലിക ഷെഡുകളും, കുടിലും പ്രാര്‍ഥന ഹാളും പൊളിച്ചുനീക്കി. പ്രാര്‍ഥന ഹാളെന്ന പേരില്‍ പൊളിച്ചുനീക്കിയത് പട്ടികജാതിക്കാരനായ ഓയിക്കാടന്‍ 1974 മുതല്‍ കുടുംബസമേതം താമസിച്ചിരുന്ന വീടാണെന്നാണ് ആരോപണം.
രണ്ട് ഏക്കര്‍ എണ്‍പത് സെന്റ് ഭൂമിയാണ് ഓയിക്കാടന്റെ പേരിലുള്ളത്. പൊളിച്ചു നീക്കിയ കുടിലുകളില്‍ ഒന്ന് 1966 മുതല്‍ മരിയപ്പൊന്നയ്യ താമസിച്ചിരുന്ന വീടാണ്. മരിയപ്പൊന്നയയുടെ മകന്‍ രാജിന്റെ കൈവശമാണ് രണ്ടേക്കര്‍ പത്ത് സെന്റ് വരുന്ന ഭൂമി. ഇത് തെളിയിക്കുന്ന രേഖകള്‍ ഇരുവരുടെയും പക്കലുണ്ട്. ഇരുകെട്ടിടങ്ങള്‍ക്കും പഞ്ചായത്ത് വീട്ട് നമ്പറും നല്‍കിയിരിക്കുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് റവന്യൂ വകുപ്പിന്റെ നടപടിയെന്ന് സിപിഎം ആരോപിക്കുന്നു.
കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിനെ ചോദ്യം ചെയ്‌തെങ്കിലും ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായി താമസക്കാര്‍ ആരോപിക്കുന്നു. റവന്യൂ വകുപ്പിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.